കോട്ടയം: പാചകവാതക ക്ഷാമത്തിനു പുറമേ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷാമവും. ഹോട്ടല്‍ മേഖല പ്രതിസന്ധിയിൽ. പശ്ചിമേഷ്യന്‍ സംഘർഷത്തെത്തുടര്‍ന്നുണ്ടായ കടുത്ത ഇന്ധനക്ഷാമത്തില്‍ കൂടുതല്‍ വലഞ്ഞതു ഹോട്ടല്‍ മേഖലയായിരുന്നു. ഇതോടെ വിറക് ഉപയോഗിച്ചുള്ള പാചകം പലയിടത്തും പുനരാരംഭിച്ചെങ്കിലും പൂര്‍ണ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
ചില ഹോട്ടലുകളില്‍ ഇന്‍ഡെക്ഷന്‍ അടുപ്പുകളില്‍ പാചകം നടത്തിയെങ്കിലും ഭാരിച്ച ചെലവുകള്‍ മൂലം ചെറുകിട ഹോട്ടലുകള്‍ക്ക് ഇന്‍ഡെക്ഷൻ കുക്കറുകളെ ആശ്രയിക്കാന്‍ സാധിച്ചില്ല. സോളാര്‍ സംവിധാനമുള്ള വന്‍കിട ഹോട്ടലുകള്‍ മാത്രമാണ് ഇന്‍ഡെക്ഷന്‍ അടുപ്പ് പരീക്ഷണത്തില്‍ വിജയിച്ചത്. സിലിണ്ടര്‍ പ്രശ്നം പരിഹരിച്ചെന്നു പറയുമ്പോഴും പാചകത്തിന് അനിവാര്യമായ സിലിണ്ടറുകള്‍ ഹോട്ടലുകള്‍ക്കു ലഭിക്കുന്നില്ല.
ഈ പ്രതിസന്ധിയില്‍നിന്നു ഹോട്ടലുകള്‍ കഷ്ടിച്ചു രക്ഷപ്പെട്ടു വരുന്നതിനിടിയിലാണ് ഇതര സംസ്ഥാന തൊഴിലാളി ക്ഷാമം രൂക്ഷമായിരിക്കുന്നത്.പശ്ചിമബംഗാള്‍ സ്വദേശികളായ തൊഴിലാളികള്‍ വോട്ടെടുപ്പിനായി ഒന്നിച്ച് നാട്ടിലേക്ക് പോയതോടെയാണ് പ്രതിസന്ധി അതിരൂക്ഷമായത്. ജില്ലയിലെ ചെറുതും വലുതുമായ ഒട്ടുമിക്ക ഹോട്ടലുകളിലും സപ്ലൈയര്‍ മുതല്‍ ക്ലിനിംഗ് ജോലികള്‍ വരെ ചെയ്യുന്നതു പശ്ചിമബംഗാളില്‍നിന്നുള്ള തൊഴിലാളികളാണ്. ചില കടകളില്‍ പാചകം ചെയ്യുന്നതും ഇവരാണ്.
പലപ്പോഴും പാചകരംഗത്ത് വിദഗ്ധരായ സ്വദേശീയരായ തൊഴിലാളികളുടെ അഭാവം ഹോട്ടലുകള്‍ നേരിടുന്നതിനിടെയാണ് നിലവിലെ പ്രതിസന്ധികൂടി ഉണ്ടായിരിക്കുന്നത്. ഏതാനും ആഴ്ചകളായി പാചകവാതക വിതരണത്തില്‍ നിലനില്‍ക്കുന്ന തടസങ്ങള്‍ കാരണം പല ഹോട്ടലുകള്‍ക്കും ദിവസേന പ്രവര്‍ത്തനം തുടരാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ചില ഹോട്ടലുകള്‍ വിഭവങ്ങളും സമയപരിധിയും കുറച്ചു പ്രവര്‍ത്തിക്കുമ്പോള്‍, മറ്റുചിലര്‍ പൂര്‍ണമായും അടച്ചിടേണ്ട അവസ്ഥയിലേക്കാണ് നീങ്ങുന്നത്.
ഈ പ്രതിസന്ധികൾ മൂലം ഹോട്ടല്‍ ഉടമകള്‍ കടുത്ത സാമ്പത്തിക നഷ്ടം നേരിടുകയാണ്. ചിലര്‍ക്ക് വായ്പ തിരിച്ചടയ്ക്കാനും ജീവനക്കാരുടെ വേതനം നല്‍കാനും പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ഇതിനിടെ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയും തിരിച്ചടിയായി. പാചകവാതക വിതരണം തടസമില്ലാതെ ഉറപ്പാക്കുകയും തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുകയും വേണമെന്നാണ് ഹോട്ടലുകളുടെ ആവശ്യം.
