പെരുമ്പടവ്: മലയോര മേഖലയിലെ കവലകളിൽ അപകടം പതിവാകുന്നു.റോഡുകൾ മെക്കാഡം ടാറിംഗ് ആയെങ്കിലും അനുബന്ധ സംവിധാനങ്ങൾ വികസിക്കാത്തതാണ് അപകടങ്ങൾ പെരുകാൻ കാരണം. ഗതാഗതനിയന്ത്രണ സംവിധാനങ്ങൾ മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിലെ വീഴ്ചകളാണ് അപകടങ്ങളിലേക്ക് നയിക്കുന്നത്. തേർത്തല്ലി, ചപ്പാരപ്പടവ് പഞ്ചായത്തിലെ പൂവ്വം, തെറ്റുന്ന റോഡ്, ഒടുവള്ളിത്തട്ട്, ചപ്പാരപ്പടവ്, എടക്കോം, പെരുമ്പടവ് എന്നീ ടൗണുകളിലെ ജംഗ്ഷനുകളിൽ എപ്പോൾ വേണെങ്കിലും അപകടങ്ങൾ നടന്നേക്കാം എന്ന അവസ്ഥയിലാണ്.
എവിടെയുമില്ല സിഗ്നലുകൾ
തേർത്തല്ലിയിലും ചപ്പാരപ്പടവ് പഞ്ചായത്തിലെ പതിവായി ഗതാഗത കുരുക്കുകൾ ഉണ്ടാകുന്ന പൂവ്വം, ഒടുവള്ളിത്തട്ട്, തെറ്റുന്ന റോഡ്, ചപ്പാരപ്പടവ് ടൗൺ പ്രദേശങ്ങളിൽ ട്രാഫിക്ക് സിഗ്നൽ ലൈറ്റുകൾ അത്യാവശ്യമാണെങ്കിലും ഇതിനുള്ള നടപടികൾ ഉണ്ടായിട്ടില്ല. തളിപ്പറമ്പ് – ആലക്കോട് പ്രധാന പാതയിൽ നിന്ന് ചപ്പാരപ്പടവിലേക്ക് വഴി തിരിഞ്ഞ് പോകുന്ന ഒടുവള്ളിത്തട്ട് തെറ്റുന്ന റോഡ് ജംഗ്ഷനുകളിൽ ഇത്തരത്തിൽ ട്രാഫിക്ക് സിംഗൽ ലൈറ്റുകൾ ഇല്ലാത്തതും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
പലപ്പോഴും ശാഖറോഡിൽനിന്ന് കയറുന്ന വാഹനങ്ങളും പ്രധാന പാതയിലൂടെ വരുന്ന വാഹനങ്ങളും തമ്മിൽ അപകടം ഉണ്ടാകുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. തേർത്തല്ലിയിൽ മലയോര ഹൈവേയിലേക്ക് മേരിഗിരി, പെരുമ്പടവ്,തിമിരി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ കയറിവരുന്നത് സിഗ്നൽ ഇല്ലാത്തതും അപകടങ്ങളിലേക്കാണ് നയിക്കുന്നത്.
തോന്നും പോലുള്ള പാർക്കിംഗ്
തേർത്തല്ലിയിലും ചപ്പാരപ്പടവ് പഞ്ചായത്തിലെ എല്ലാ ടൗണുകളിലെയും പ്രധാന വിഷയം ടൗണിലെ പാർക്കിംഗ് ആണ്. പലപ്പോഴും വാഹനങ്ങൾ അലക്ഷ്യമായി കവലകളിൽ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ടൗണുകളിൽ കൃത്യമായ പാർക്കിംഗ് സംവിധാനങ്ങൾ ഒരുക്കാത്തത് കൊണ്ട് സാധനങ്ങൾ വാങ്ങാനെത്തുന്നവർ തോന്നുന്നിടത്ത് വാഹനം നിർത്തി പോകുന്നത് പതിവാണ്. പൂവം ടൗണിൽ നിന്ന് പന്നിയൂർ ഭാഗത്തേക്ക് തിരിയുന്ന കവലയിൽ അനധികൃത പാർക്കിംഗ് മൂലം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് പതിവ് കാഴ്ചയാണ്.
വാഹനങ്ങൾ അമിതവേഗതയിൽ
പ്രധാന റോഡുകളിലൂടെ അമിതവേഗതയിൽ പായുന്ന വാഹനങ്ങൾ കാണുമ്പോൾ ഓടി മാറേണ്ട അവസ്ഥയിലാണ് തേർത്തല്ലി,തെറ്റുന്ന റോഡ്, എടക്കോം, പൂവ്വം, ചപ്പാരപ്പടവ് തുടങ്ങിയ കവലകളിൽ എത്തുന്ന കാൽനടയാത്രികർ. ഈ പ്രദേശങ്ങളിൽ ബസുകളുടെ മത്സരയോട്ടം പതിവാണെന്ന് പൂവം ടൗണിലെ വ്യാപാരികൾ പറയുന്നു.
വാഹനങ്ങളുടെ വേഗത കണ്ടെത്തുന്ന കാമറകൾ സ്ഥാപിച്ചാൽ അമിത വേഗത ഒഴിവാക്കാനാകും. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രദേശവാസികൾ നിരവധി തവണ പോലീസിൽ നിവേദനങ്ങൾ നൽകിയെങ്കിലും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാവുന്നില്ലെന്നും ആക്ഷേപമുണ്ട്. നേരത്തെ നാടുകാണിയിൽ വാഹനങ്ങളുടെ അമിത വേഗത കണ്ടെത്താനായി കാമറ സ്ഥാപിച്ചിരുന്നെങ്കിലും അതിന്റെ പ്രവർത്തനം വർഷങ്ങളായി നിലച്ചിരിക്കുകയാണ്.
ആടിയാടി സൂചനാ ബോർഡുകൾ
മലയോര മേഖലയിലെ പ്രധാന പാതകളിലെ മിക്ക സൂചന ബോർഡുകളുണ്ടെങ്കിലും പലതും മറിഞ്ഞ് വീഴാറായ അവസ്ഥയിലാണ്. മഴക്കാലം ശക്തി പ്രാപിക്കുമ്പോൾ ഇവയിൽ പലതിലും കാടു മൂടിയും പായൽ പിടിച്ചും കിടക്കുന്നതും പതിവാണ്. ദൂരദേശങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഇത്തരത്തിൽ സൂചന ബോർഡുകൾ ഇല്ലാത്തത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
