അടൂർ: മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി നിരോധിച്ച് നഗരസഭ സെക്രട്ടറി ബോർഡ് സ്ഥാപിച്ചിട്ടും യാതൊരു കൂസലുമില്ലാതെ മാലിന്യനിക്ഷേപം. അടൂർ നഗരസഭാ പരിധിയിലുള്ള പറക്കോട് അമൃത ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിന്റെ പിൻഭാഗത്തുകൂടെ കടന്നുപോകുന്ന മുണ്ടക്കൽപടി റോഡിലാണ് മാലിന്യം തള്ളുന്നത്.
വഴിവിളക്കുകളില്ലാത്ത ഈ റോഡിൽ സന്ധ്യയാകുന്നതോടെ മാലിന്യം നിക്ഷേപിക്കാനുള്ളവരുടെ തിരക്കാണ്. നാട്ടുകാർ ചേർന്ന് മാലിന്യ നിക്ഷേപകരെ തടയാൻ വിവിധ ശ്രമങ്ങൾ നടത്തിയെങ്കിലും ഇതേവരെ യാതൊരു ഫലവും ഉണ്ടായിട്ടില്ല.
ഭക്ഷണ മാലിന്യങ്ങൾ തേടി തെരുവ് നായ്ക്കളുടെ കൂട്ടം ഇവിടെ സ്ഥിരം സാന്നിധ്യമായി മാറിയിട്ടുണ്ട്. ഇതുവഴി യാത്ര ചെയ്യുന്ന വഴിപോക്കർക്കും, സ്കൂൾ കുട്ടികൾക്കും സമീപവാസികൾക്കും കടുത്ത ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്. തെരുവ് നായ്ക്കളുടെ ശല്യവും മാലിന്യത്തിൽ നിന്നുയരുന്ന രൂക്ഷഗന്ധവും പ്രദേശവാസികളെ പൊറുതിമുട്ടിച്ചിരിക്കുകയാണ്.
