മണ്ണാർക്കാട്: നാട്ടുകൽ മുതൽ താണാവുവരെയുള്ള ദേശീയപാത നിർമാണപ്രവൃത്തികൾ നടക്കുന്നതിനാൽ മണ്ണാർക്കാട് നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. മണ്ണാർക്കാട് നഗരത്തിന്റെ പ്രധാന ഭാഗങ്ങളായ ആശുപത്രിപ്പടി, മണ്ണാർക്കാട് ടൗണ്‍, ടിപ്പുജംഗ്ഷൻ, ബസ് സ്റ്റാൻഡ് പരിസരങ്ങൾ എന്നിവിടങ്ങളിലാണ് വൻഗതാഗതകുരുക്ക് അനുഭവപ്പെടുന്നത്. രാവിലെ മുതൽ രാത്രി വൈകുംവരെ ഈ ഗതാഗതക്കുരുക്കുണ്ട്.
ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡിന്റെ അറ്റകുറ്റപ്പണികൾമൂലമുണ്ടാകുന്ന ഗതാഗത തടസം യാത്രക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ മണിക്കൂറോളം ഗതാഗത തടസമുണ്ടായി. ഇതിനിടെ ആംബുലൻസുകളും മറ്റ് അടിയന്തരവാഹനങ്ങളും കടന്നുപോകുന്നതിനും തടസമനുഭവപ്പെടുന്നു.
ടിപ്പുസുൽത്താൻ ജംഗ്ഷനിലാണ് പ്രധാനമായും പണികൾ നടക്കുന്നത്. റോഡിന്റെ മധ്യഭാഗം പൊളിച്ച് കോണ്‍ക്രീറ്റ് ഇടുകയാണ് ചെയ്യുന്നത്. ഇവിടെ വണ്‍വേ ആയി മാത്രമേ വാഹനങ്ങളെ കടത്തിവിടുന്നുള്ളൂ. ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയാണ്. റോഡ് പണി പൂർത്തിയാക്കും മുന്‍പുതന്നെ വലിയ വാഹനങ്ങളെ ആര്യന്പാവ്-കൊടക്കാട് മുണ്ടൂർവഴി തിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതാണ്.
എന്നാൽ അതൊന്നും വേണ്ടരീതിയിൽ നടപ്പായില്ലെന്നുമാത്രമല്ല, ടാങ്കർ ലോറികളടക്കമുള്ളവ നഗരത്തിലൂടെ തന്നെയാണ് കടന്നുപോകുന്നത്. ഇത് വാഹനക്കുരുക്ക് വർധിപ്പിക്കുകയാണ്. ഇതോടെ നിർമാണപ്രവൃത്തികൾ പൂർത്തിയാകുംവരെ മണ്ണാർക്കാട് നഗരം അഴിയാക്കുരുക്കിൽതന്നെയെന്നുറപ്പായി.