കൊച്ചി: എറണാകുളം നഗരത്തിലെ ഫ്ളാറ്റില്‍ യുവതിയെ ദിവസങ്ങളോളം പൂട്ടിയിട്ട് ക്രൂര പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പുറത്തുവരുന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങള്‍. കണ്ണില്‍ മുളക് വെള്ളം ഒഴിക്കുക, ബെല്‍റ്റ് കൊണ്ടും ചൂലു കൊണ്ടും അടിക്കുക തുടങ്ങിയ പീഡനങ്ങള്‍ക്ക് ഇരയായ യുവതി രക്ഷപ്പെട്ടത് അതിസാഹസികമായി.
22 ദിവസം തടുർച്ചയായ പീഡനം
കണ്ണൂര്‍ സ്വദേശിനിയായ 27കാരിയാണ് പീഡനത്തിനിരയായത്. എറണാകുളം മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്വച്ചാണു യുവതിയുടെ ദേഹമാസകലം പരിക്കേല്‍പ്പിച്ച് കാമുകന് പീഡനത്തിനിരയാക്കിയത്.
ഫെബ്രുവരിയില്‍ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാള്‍ രഹസ്യമായി പകര്‍ത്തിയിരുന്നു. ഫ്ളാറ്റിന് പുറത്ത് പോവുകയോ പീഡന വിവരം പുറത്തു പറയുകയോ ചെയ്താല്‍ ഈ വീഡിയോ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി.
കാമുകന് ഫ്ളാറ്റില്‍നിന്നു പുറത്തിറങ്ങിയ തക്കത്തിന് രക്ഷപ്പെട്ട യുവതിതന്നെയാണു പീഡന വിവരം പുറത്തുപറഞ്ഞതും പോലീസിൽ പരാതിപ്പെട്ടതും.
യുവതിയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശി മാര്ട്ടിന് ജോസഫിനെതിരേയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് എടുത്തിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ടു വരെയുള്ള 22 ദിവസങ്ങളിലായാണ് പീഡനം അരങ്ങേറിയത്.
ലോക്ക്ഡൗണിൽ ഒരുമിച്ച് താമസം തുടങ്ങി
എറണാകുളത്ത് ജോലി ചെയ്തു വരുമ്പോഴാണ് യുവതി മാര്ട്ടിന് ജോസഫിനെ പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. കഴിഞ്ഞ ലോക്ഡൗണില്‍ കൊച്ചിയില്‍ കുടുങ്ങിപ്പോയതോടെ യുവതി നേരത്തെ പരിചയമുണ്ടായിരുന്ന മാര്ട്ടിന് ജോസഫിനൊപ്പം നഗരത്തിലെ ഫ്ളാറ്റില്‍ താമസം ആരംഭിച്ചു.
ക്രൂര മർദനം
ഒരു വര്‍ഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു താമസം. അതിനിടെ മാര്ട്ടിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ യുവതി ഇതു ചോദ്യം ചെയ്തു. ഇതിനുശേഷമാണ് യുവതിയെ ക്രൂരമായി പീഡിപ്പിക്കാനും മര്‍ദിക്കാനും തുടങ്ങുന്നത്.
സാഹസികമായ രക്ഷപെടൽ
ഏപ്രില്‍ എട്ടിന് മാര്ട്ടിന് ഭക്ഷണം വാങ്ങാനായി പുറത്തു പോയപ്പോള്‍ യുവതി ഫ്ളാറ്റില്‍നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരം പുറത്തു പറയേണ്ടെന്നാണ് യുവതി ആദ്യം കരുതിയത്.
വീണ്ടും ഭീഷണി
വീഡിയോ പുറത്തു വിടുമെന്ന് പ്രതി ഭീഷണി തുടര്‍ന്നു. ഇതോടെ ഏപ്രില്‍ എട്ടിന് സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇക്കാര്യം അറിഞ്ഞ പ്രതി വീണ്ടും ഭീഷണി മുഴക്കി.
ഭീഷണി ഭയന്ന് യുവതി ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. എറണാകുളം സെന്‍ട്രല്‍ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനായി മറൈന്‍ഡ്രൈവിലെ ഫ്ളാറ്റിലെത്തിയെങ്കിലും ഇവിടെനിന്ന് ഇയാള്‍ കടന്നിരുന്നു.
പ്രതിക്കായി അന്വേഷണം തുടരുന്നു
പിന്നീട് പ്രതിയുടെ തൃശൂരിലെ വീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്. കോവിഡും ലോക്ഡൗണ്‍ പ്രതിസന്ധിയും നിലനില്‍ക്കുന്നതിനാലാണ് പ്രതിയെ അറസ്റ്റ് ചെയ്യാനാകാത്തത് എന്നാണ് പോലീസ് യുവതിക്ക് നല്കുന്ന വിശദീകരണം.