വസ്ത്രത്തിന് തീപിടിച്ചപ്പോള്‍ മരണവെപ്രാളത്തില്‍ ഓടിയ ഇന്ത്യന്‍ ഡ്രൈവറെ തന്റെ വസ്ത്രമുപയോഗിച്ച് രക്ഷപ്പെടുത്തിയ യുഎഇ യുവതിയ്ക്ക് അഭിനന്ദന പ്രവാഹം; സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ…

ദുബായ്: വസ്ത്രത്തിന് തീ പിടിച്ച് മരണവെപ്രാളത്തില്‍ ഓടുകയായിരുന്ന ഇന്ത്യന്‍ ഡ്രൈവറെ അബായ ഉപയോഗിച്ച് രക്ഷപ്പെടുത്തിയ ഇമറാത്തി വനിതയെ തിരിച്ചറിഞ്ഞു. അജ്മാന്‍ സ്വദേശിനിയായ ജവഹര്‍ സെയ്ഫ് അല്‍ കുമൈത്തിയാണ് ‘ദൈവത്തിന്റെ കൈ’ എന്ന് റാസല്‍ഖൈമ പോലീസ് വിശേഷിപ്പിച്ച ഈ ധീര യുവതി. റാസല്‍ഖൈമ ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുഹൃത്തിനെ സന്ദര്‍ശിച്ച് മറ്റൊരു സുഹൃത്തിനോടൊപ്പം അജ്മാനിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു ജവഹര്‍ സ്വന്തം ജീവന്റെ സുരക്ഷ നോക്കാതെ ഇന്ത്യന്‍ ഡ്രൈവറെ രക്ഷിച്ചത്.റാസല്‍ഖൈമയിലെ രക്തസാക്ഷി റോഡിലായിരുന്നു സഭവം. ‘ദൈവത്തിന്റെ കൈ’ ആയ വനിതയെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.

‘രണ്ടു ട്രക്കുകള്‍ റോഡില്‍ നിന്ന് കത്തുന്നു. ഇതിലൊന്നില്‍ നിന്ന് ഇറങ്ങിയ ഒരാള്‍ തീ പിടിച്ച വസ്ത്രവുമായി പ്രാണരക്ഷാര്‍ഥം നിലവിളിച്ചുകൊണ്ട് ഓടുന്നു. ഞാന്‍ മറ്റൊന്നുമാലോചിച്ചില്ല, കാര്‍ റോഡരികില്‍ നിര്‍ത്തി. കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് അവരുടെ അബായ അഴിച്ചു തരാന്‍ ആവശ്യപ്പെട്ടു. അവര്‍ യാതൊരു മടിയും കൂടാതെ തന്നു. ഉടന്‍ തന്നെ ഞാന്‍ കാറില്‍ നിന്നിറങ്ങിയോടി അത് അയാളുടെ ദേഹത്ത് പുതപ്പിച്ചു. ഞാനയാളെ ആശ്വസിപ്പിക്കുകയും, സുരക്ഷാ വിഭാഗം ഉടന്‍ എത്തുമെന്നും പേടിക്കാനൊന്നുമില്ലെന്നും പറഞ്ഞ് സാന്ത്വനിപ്പിക്കുകയും ചെയ്തു’- ജവഹര്‍ സംഭവം വിവരിക്കുന്നു. കുറേ തൊഴിലാളികള്‍ അവിടെയുണ്ടായിരുന്നു. എന്നാല്‍ ആരും അയാളെ രക്ഷിക്കാന്‍ മുന്നോട്ട് വന്നില്ലെന്നും ജവഹര്‍ ഓര്‍ക്കുന്നു.

‘ജീവന് വേണ്ടി നിലവിളിക്കുന്ന ആ യുവാവിനെ അവരെല്ലാം നോക്കി നിന്നത് എന്നെ ഞെട്ടിപ്പിച്ചു. ഉടന്‍ തന്നെ പൊലീസ്, ആംബുലന്‍സ്, പാരാ മെഡ!ിക്കല്‍ ടീം എന്നിവര്‍ സ്ഥലത്തെത്തി, യുവാവിനെ ഉടന്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി’ ഇത്തരമൊരു സത്പ്രവൃത്തി ചെയ്യാന്‍ ധൈര്യം തന്നതിന് ദൈവത്തെ സ്തുതിക്കുകയാണ് ഈ യുവതി.ഇന്ത്യന്‍ ഡ്രൈവറെ രക്ഷിച്ച സ്വദേശി യുവതിയുടെ കഥ സമൂഹ മാധ്യമങ്ങളില്‍ വൈറലായെങ്കിലും ഇവരാരെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കണ്ടെത്തിയതോടെ ജവഹറിനെ ആദരിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ ട്രക്കിലെ ഡ്രൈവര്‍ക്കും 40 മുതല്‍ 50 ശതമാനം വരെ പൊള്ളലേറ്റതായി റാക് പൊലീസ് ആംബുലന്‍സ് ആന്‍ഡ് റെസ്‌ക്യു വിഭാഗം തലവന്‍ മേജര്‍ താരിഖ് മുഹമ്മദ് അല്‍ ഷര്‍ഹാന്‍ പറഞ്ഞു. ഖലീഫ ആശുപത്രിയില്‍ നിന്ന് ഇരുവരെയും സഖര്‍ ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിച്ചു.

Related posts