കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ തള്ളിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. “മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരെ സമസ്ത മുഖപത്രം ആഞ്ഞടിച്ചിരിക്കുന്നത്.
വി.ഡി. സതീശന്റെ പ്രതികരണം കുരുടന് ആനയെ തൊട്ടതുപോലെ എന്നാണ് മുഖപ്രസംഗത്തിലെ പ്രയോഗം. പെണ്ണുങ്ങള് പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ മഹാനാശമുണ്ടാകുന്നുവെന്ന് കാന്തപുരം പറഞ്ഞത് സ്ത്രീ അഴിഞ്ഞാട്ടങ്ങളുണ്ടാക്കുന്ന അധാര്‍മികതകള്‍ ഓര്‍മിപ്പിക്കുന്ന വേദിയില്‍ വച്ചാണ്. അത് പറയാന്‍ കാന്തപുരത്തിനുള്ള അവകാശം കാന്തപുരത്തിന്റെ പ്രസ്താവന പത്തൊന്‍പതാം നൂറ്റാണ്ടിന്റേതാണെന്ന് പറയാന്‍ സതീശനുള്ളത് പോലെ തന്നെ ഉണ്ടെന്നും മുഖപ്രസംഗം വിശദീകരിക്കുന്നു.
മുസ്ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റാനാണ് സതീശന് ശ്രമിക്കുന്നത്. ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത സതീശനാണ് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും പത്രം കുറ്റപ്പെടുത്തുന്നു.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലും മുഖ്യമന്ത്രിയും തമ്മിലുണ്ടായ തര്‍ക്കം വിശദീകരിച്ചായിരുന്നു മുഖപ്രസംഗം തുടങ്ങുന്നത്. കൊണ്ടും കൊടുത്തുമാണ് സതീശന് മുഖ്യമന്ത്രി കസേരയില്‍ എത്തിയതെന്നാണ് സമസ്ത ചൂണ്ടിക്കാട്ടുന്നത്.
മുനമ്പം വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിച്ചതും വി.ഡി. സതീശന് ആണ്. പിഎം ശ്രീ നടപ്പാക്കാനും സതീശന് താൽപര്യം കാണിച്ചു എന്നതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. തെരഞ്ഞെടുപ്പിന് മുമ്പ് ജമാഅത്തെ ഇസ്ലാമി അടക്കം ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത ആളാണ് സതീശന് എന്നും പത്രം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മുഖപ്രസംഗത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പ്രകീര്‍ത്തിക്കുന്നു. സമരസപ്പെടലിന്റെ മഹാഗോപുരമാണ് ചെന്നിത്തല എന്നായിരുന്നു മുഖ്യമന്ത്രി തര്‍ക്കം ഓര്‍മിപ്പിച്ചുള്ള പരാമര്‍ശം.
