കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തും വയനാട്ടിലും യുഡിഎഫ് തരംഗം. കഴിഞ്ഞ 20 വര്‍ഷമായി ഒരു എംഎല്‍എ പോലും ഇല്ലാതിരുന്ന കോണ്‍ഗ്രസ് ഇത്തവണ തകര്‍പ്പന്‍ മുന്നേറ്റമാണ് നടത്തിയത്. 13 മണ്ഡലങ്ങളില്‍ രണ്ടിടത്തൊഴികെ എല്ലായിടത്തും മുന്നേറാന്‍ യുഡിഎഫിന് കഴിഞ്ഞു. ബേപ്പൂരിലും കോഴിക്കോട് നോര്‍ത്തിലും മാത്രമാണ് എല്‍ഡിഎഫിന് മുഖം രക്ഷിക്കാനായത്.
തുടക്കം മുതല്‍ തന്നെ ലീഡ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കഴിഞ്ഞു.ഒപ്പം മല്‍സരിച്ച നാലിടത്തും ലീഗ് വിജയക്കൊടി പാറിച്ചു. തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ഥി സി.കെ.കാസിം നാലായിരത്തിലധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ള 3500 വോട്ടുകള്‍ക്ക് മുന്നിലാണ്.
നാദാപുരത്ത് 1470 വോട്ടുകള്‍ക്കാണ് കെ.എം.അബിജിത്ത് ലീഡ് ചെയ്തത്. പേരാമ്പ്രയില്‍ ടി.പി.രാമകൃഷ്ണനെതിരേ അയ്യായിരത്തില്‍ പരം വോട്ടുകള്‍ക്ക് ലീഡ് നേടാന്‍ ലീഗിലെ ഫാത്തിമ തഹ്്ലിയയ്ക്ക് കഴിഞ്ഞു. കൊയിലാണ്ടിയില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാറിന് മികച്ച ലീഡ് നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
വടകരയില്‍ കെ.കെ. രമ രണ്ടാം വണയും വിജയത്തിലേക്ക് നീങ്ങുകയാണ്. കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന് മുന്നേറുന്നുണ്ടെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. കോഴിക്കോട് സൗത്തില്‍ 5294 വോട്ടുകള്‍ക്ക് വി.കെ.ഫൈസല്‍ബാബു മുന്നേറി. എലത്തൂരില്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരേ വിദ്യാബാലകൃഷ്ണന് 3,400 വോട്ടുകള്‍ക്ക് ലീഡ് ചെയ്തു. ബേപ്പൂരില്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ പി.വി. അന്‍വറിന് കഴിഞ്ഞില്ല.
മലപ്പുറത്ത് യുഡിഎഫിന്റെ സമഗ്രാധിപത്യം
മലപ്പുറം: വോട്ടെണ്ണി തുടങ്ങിയ ആദ്യനിമിഷം മുതൽ രാവിലെ പതിന്നൊന്ന് വരെയായപ്പോഴേക്കും മലപ്പുറം ജില്ലയിൽ യുഡിഎഫിന്റെ കുതിപ്പ്. ജില്ലയിലെ 16 മണ്ഡലങ്ങളിൽ മുഴുവൻ യുഡിഎഫാണ് മുന്നിട്ടുനിൽക്കുന്നത്. 12 സീറ്റിൽ മുസ്ലിംലീഗും നാലു സീറ്റിൽ കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്. ഇവിടങ്ങളിലെല്ലാം യുഡിഎഫിന്റെ സമഗ്രാധിപത്യമാണ് കാണുന്നത്. 2021 ൽ നാല് സീറ്റുകൾ നേടിയ എൽഡിഎഫ് ഇത്തവണ സംപൂജ്യരാകുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. മന്ത്രി വി.അബ്ദുറഹ്മാൻ താനൂരിൽ നിന്ന് മാറി തിരൂരിലെത്തിയെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റം പുറത്തെടുക്കാനായില്ല.
പ്രതീക്ഷിച്ച എല്ലാ ഘടകങ്ങളും ഒത്തുവന്നാൽ 5000 മുതൽ 8000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം പിടിച്ചെടുക്കുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. എൽഡിഎഫ് സർക്കാരിനെതിരായ ഭരണവിരുദ്ധത വികാരവും മണ്ഡലത്തിൽ കെ.ടി. ജലീലിന് എതിരായ ഘടകങ്ങളും വി.എസ്. ജോയിക്ക് അനുകൂലമാകുമെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ പറയുന്നു.
തദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും ഭരണം ലഭിച്ചതിന്റെ ആത്മവിശ്വാസം യുഡിഎഫിനുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി പ്രാദേശികമായി ലീഗിന്റെ സഹകരണം നന്നായി ലഭിച്ചതും വി.എസ്. ജോയിയുടെ ആത്മവിശ്വാസം ഉയർത്തുന്ന ഘടകമാണ്.
വയനാട്ടിൽ മൂന്നിലും യുഡിഎഫ്
വയനാട്ടില്‍ കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.സിദ്ദിഖ്, വന്‍ മുന്നേറ്റമാണ് നടത്തിയത്. 22000 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. മാനന്തവാടിയില്‍ ഒ.ആര്. കേളു മൂവായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ ഐ.സി ബാലകൃഷ്ണണനും വിജയത്തിലേക്ക് നീങ്ങുകയാണ്.
