അമ്മയിലെ വനിതാ അംഗങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ ! എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കില്‍ രാജി വയ്ക്കുമെന്നും അമ്മ പ്രസിഡന്റ്

കൊച്ചി: അമ്മയിലെ വനിത അംഗങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവമെന്നു പ്രസിഡന്റ് മോഹന്‍ലാല്‍. രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരുമായി നിര്‍വാഹക സമിതിയോഗത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനാണ് പരമാവധി ശ്രമിക്കുന്നത്. അതു സാധിച്ചില്ലെങ്കില്‍ പ്രസിഡന്റ് പദം രാജിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങളില്‍ ചര്‍ച്ച പൂര്‍ത്തിയായില്ല.

ചര്‍ച്ച തുടരാനും ഇവരുടെ അഭിപ്രായം രേഖപ്പെടുത്താനും ജനറല്‍ബോഡി വിളിക്കും. ഡബ്ല്യുസിസി അംഗങ്ങളായല്ല തങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന് മൂന്നു നടിമാരും പ്രതികരിച്ചു. നിര്‍വാഹക സമിതിയംഗം കെ.ബി. ഗണേഷ്‌കുമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല.

സംഘടനയിലെ പിഴവുകള്‍ പരിഹരിക്കാന്‍ പുതിയ ഭരണഘടന തയ്യാറാക്കാന്‍ കമ്മിറ്റിയ്ക്കു രൂപം നല്‍കും.നിയമവിദഗ്ധരും അമ്മയിലെ നിയമ പരിജ്ഞാനമുള്ളവരും ഉള്‍പ്പെടുന്ന കമ്മിറ്റി ഭരണഘടന തയാറാക്കും.

ഇതില്‍ ജോയ് മാത്യുവും ഉള്‍പ്പെടും. ദിലീപ് വിഷയമുള്‍പ്പെടെ പൊതുസമൂഹത്തിനു മുന്നില്‍ അമ്മ അപഹാസ്യമാകാന്‍ കാരണം ഭരണഘടനയിലെ പോരായ്മയാണെന്നു ജോയ് മാത്യു ചൂണ്ടിക്കാട്ടിയിരുന്നു. അടുത്ത കാലത്ത് ഉയര്‍ന്ന സകലമാന വിഷയങ്ങളും ചര്‍ച്ചചെയ്യാനും രഹസ്യ വോട്ടെടുപ്പിലൂടെ തീരുമാനങ്ങള്‍ കൈക്കൊള്ളാനുമായി മൂന്നാഴ്ചയ്ക്കുള്ളില്‍ അസാധാരണ ജനറല്‍ ബോഡി വിളിക്കും.

പക്ഷെ നിര്‍ണായകമാവുമെന്നു കരുതിയ നിര്‍വാഹക സമിതിയോഗത്തില്‍ സുപ്രധാന തീരുമാനങ്ങളൊന്നും ഉണ്ടായില്ല. നടിയെ ഉപദ്രവിച്ച കേസില്‍ കക്ഷിചേരാന്‍ അമ്മ ഭാരവാഹികള്‍ നടത്തിയ ശ്രമം, നടന്‍ ദിലീപിനെ തിരിച്ചെടുത്ത തീരുമാനം എന്നീ വിഷയങ്ങളിലൊന്നും ഇന്നലത്തെ യോഗത്തില്‍ അഭിപ്രായമുണ്ടായില്ല. യോഗത്തില്‍ പങ്കെടുത്ത ഡബ്ല്യുസിസി അംഗങ്ങള്‍ കൂടിയായ നടിമാര്‍ തങ്ങള്‍ പങ്കെടുത്തത് അമ്മ അംഗങ്ങളെന്ന നിലയിലാണെന്നു പറഞ്ഞത് ശ്രദ്ധേയമായി.

നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാനുള്ള അമ്മ വനിതാ ഭാരവാഹികളായ രചനാ നാരായണന്‍ കുട്ടി, ഹണിറോസ് എന്നിവരുടെ തീരുമാനം സ്വമേധയാ ഉള്ളതാണെന്നും അമ്മയുടെ തീരുമാനമായിരുന്നില്ല എന്നും നടന്‍ ജഗദീഷ് പറഞ്ഞു. എന്നാല്‍ നടിയ്ക്ക് പിന്തുണ നല്‍കുന്ന കാര്യം അവരുമായി ചര്‍ച്ച ചെയ്തിരുന്നു. ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നതില്‍ നിയമപരമായ പിശകുകള്‍ സംഭവിച്ചിട്ടുണ്ട് അത് തിരുത്തുമെന്നും ജഗദീഷ് പറഞ്ഞു.

Related posts