മൊബൈൽ ഫോൺ തട്ടിയെടുത്തു മരത്തിനു മുകളിൽ നിലയുറപ്പിച്ച കുരങ്ങൻ മണിക്കൂറോളം ഉടമസ്ഥയെ ആശങ്കയിലാക്കി. ഒടുവിൽ പഴം കൊടുത്തു വാനരനെ അനുനയിപ്പിച്ച് ഫോൺ വാങ്ങിയെടുത്തു. കർണാടക ശിവമോഗയിലാണു സംഭവം.
നഞ്ചപ്പ ആശുപത്രിയിൽ ലാബ് ടെക്നീഷനായി ജോലി ചെയ്യുന്ന യുവതിയുടെ ഫോൺ ജനാലയ്ക്കരികിൽനിന്നു കുരങ്ങൻ കട്ടെടുക്കുകയായിരുന്നു. ഫോൺ മാറോടു ചേർത്തുപിടിച്ചും സ്ക്രീനിലേക്കു നോക്കിയും കോളിനു മറുപടി നൽകുന്ന ഭാവത്തിൽ ചെവിയോടു ചേർത്തും മണിക്കൂറോളം കുരങ്ങൻ ഫോൺ കൈവശം വച്ചു. മനുഷ്യന്റെ ഫോൺ ഉപയോഗരീതികൾ കുരങ്ങൻ അനുകരിച്ചത് കണ്ടുനിന്നവർക്കു കൗതുകമായി.
ഒടുവിൽ യുവതിയും കൂട്ടുകാരും ചേർന്നു കുരങ്ങനെ അനുനയിപ്പിക്കാൻ ശ്രമം ആരംഭിച്ചു. കുരങ്ങനു പഴം എറിഞ്ഞുകൊടുത്തു. പഴം കിട്ടിയ സന്തോഷത്തിൽ കുരങ്ങൻ മരത്തിൽനിന്ന് ആശുപത്രിയുടെ മേൽക്കൂരയിലേക്കിറങ്ങി. അതേസമയം, ചിലർ പടക്കം പൊട്ടിച്ചു ഭയപ്പെടുത്താനും ശ്രമിച്ചു. ഒടുവിൽ കുരങ്ങൻ, ഫോൺ താഴേക്കെറിഞ്ഞ് പഴവുമായി രക്ഷപ്പെട്ടു.