കൊച്ചി: ‘ രണ്ടു ദിവസം മുമ്പ് ഇന്‍കംടാക്സ് പേപ്പര്‍ ശരിക്കുന്ന കാര്യം സംസാരിക്കാനായി വിമല ടീച്ചര്‍ എന്നെ വിളിച്ചിരുന്നു. ഞാന്‍ ഓഡിറ്ററെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. അന്ന് ശ്രീനിയോട് സംസാരിച്ചില്ല. ഏറെ വൈകാതെ പ്രിയ കൂട്ടുകാരനെ കൊച്ചിയിലെത്തി കാണാമെന്നു പറഞ്ഞാണ് ഫോണ്‍ വച്ചത്. പക്ഷേ, ഇത്ര പെട്ടെന്ന് അദ്ദേഹം പോകുമെന്ന് കരുതിയില്ല’- ആത്മസുഹൃത്തിനെ നഷ്ടപ്പെട്ട വേദനയില്‍ നടന് എം. മുകേഷ് എംഎല്‍എയുടെ വാക്കുകള്‍ ഇടയ്ക്കുവച്ച് മുറിഞ്ഞു. അടുത്തിടെ എറണാകുളത്ത് നടന്ന ചടങ്ങില്‍ വച്ചാണ് ഇരുവരും അവസാനമായി കണ്ടത്. സമയം കിട്ടുമ്പോഴൊക്കെ മുകേഷ് അദ്ദേഹത്തെ കാണാന്‍ എത്തുമായിരുന്നു.
‘ 43 വര്‍ഷത്തെ സൗഹൃദമാണ് ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. ഒരു ചെറിയ നീരസം പോലും 43 വര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ പോലെ തന്നെയാണ് ചിരിയും. നോണ്‍ സ്റ്റോപ്പ് ചിരി. ഇത്രയും കാലം ഒന്നിച്ച് നടന്നിട്ടും അദ്ദേഹത്തെക്കുറിച്ച് പറയാന്‍ ഒരു സാഹചര്യം ലഭിച്ചില്ല. അദ്ദേഹത്തെക്കുറിച്ചുള്ള നല്ലവാക്കുകള്‍ ലോകത്തോട് പറയണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിങ്ങനെയായതില്‍ അങ്ങേയറ്റം ദുഃഖമുണ്ട്. – മുകേഷ് എംഎല്‍എ രാഷ്ട്രദീപികയോട് പറഞ്ഞു.
ഒരു സിനിമ നിര്‍മിക്കണം എന്ന് ഞാന്‍ ഒരിക്കല്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചു. പിന്നീട് ഒരു കല്യാണത്തില്‍ വച്ചാണ് ‘കഥപറയുമ്പോള്‍’ സിനിമയുടെ കഥ പറയുന്നത്. ഞാന്‍ കഥ കേട്ട് കരഞ്ഞുപോയി. ഞങ്ങള്‍ ഒന്നിച്ചാണ് മമ്മൂക്കയോട് കഥ പറയുന്നത്. സുവര്‍ണ നിമിഷങ്ങളായിരുന്നു അത്’ – മുകേഷ് എംഎല്‍എ രാഷ്ട്രദീപികയോട് പറഞ്ഞു.
‘എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു തിരക്കഥ കിട്ടിയാല്‍ 10 ചോദ്യം അങ്ങോട്ട് ചോദിക്കും. അതിന് മറുപടി പറഞ്ഞാലേ സിനിമ നടക്കുകയുള്ളൂ. ശ്രീനിവാസന് തനിക്കുവേണ്ടി ഒരുപാടു പേരോട് കലഹിച്ചുവെന്നും തന്റെ ജീവിതത്തിലെ ധൈര്യമാണ് നഷ്ടപ്പെട്ടതെന്നും മുകേഷ് പറഞ്ഞു.
വളരെ ശ്രദ്ധയോടെയാണ് അദ്ദേഹം അഭിനയവും തിരക്കഥയും കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഓരോ സൃഷ്ടിയിലും ഒരുപാട് അര്‍ഥങ്ങളും സന്ദേശവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്. ഒരുപാട് ഓര്‍മകള്‍ എനിക്ക് സമ്മാനിച്ചാണ് അദ്ദേഹം മടങ്ങുന്നത്- മുകേഷ് വ്യക്തമാക്കി.
സീമ മോഹന്‍ലാല്‍
