സമുദ്രത്തിനടിയില്‍ നിഗൂഢ ഉറവ ! ഇന്തോനേഷ്യയിലെ ദുരൂഹത നിറഞ്ഞ ഉറവ സമുദ്രനിരപ്പില്‍ നിന്ന് 200 അടി താഴ്ചയില്‍…

അരുവികളില്‍ നിന്നും തോടുകളില്‍ നിന്നും നദികളില്‍ നിന്നും ജലം കടലിലെത്തുന്നുവെന്ന് നാം പഠിച്ചിട്ടുണ്ട്. എന്നാല്‍ സമുദ്രത്തിലേക്ക് നേരിട്ട് ജലമെത്തിക്കുന്ന നീരുറവയെക്കുറിച്ച് കേള്‍ക്കുന്നത് ഒരു പക്ഷെ ആദ്യമായിരിക്കും. ഇന്തോനേഷ്യയിലെ കടലില്‍ നിന്ന് പുറത്തു വരുന്ന പുതിയ ദൃശ്യങ്ങള്‍ ലോകത്തെ അമ്പരപ്പിക്കുകയാണ്. കടലിന്റെ അടിത്തട്ടില്‍ നിന്ന് കുമിളകളായി ഉറവ പുറത്തേക്കു വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

അതും ഒന്നും രണ്ടും വീതമല്ല, ആയിരക്കണക്കിന് കുമിളകളാണ് ഇങ്ങനെ ഓരോ സെക്കന്റിലും മണ്ണിനടിയില്‍ നിന്ന് പുറത്തേക്കു വരുന്നത്. ഇത്രയധികം കുമിളകള്‍ പുറത്തു വരുന്നതിനാല്‍ തന്നെ ഇത് ശക്തമായ ഉറവ തന്നെയെന്ന് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു. സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 200 അടി താഴ്ചയിലാണ് ഈ ഉറവ ഗവേഷകര്‍ കണ്ടെത്തിയത്. ഉറവ കാണപ്പെട്ട പ്രദേശത്തിന് തൊട്ടടുത്തു തന്നെ കരമേഖലയോ പാറക്കെട്ടോ ഇല്ല എന്നതും ഉറവയെ ചൊല്ലിയുള്ള കൗതുകം വര്‍ധിപ്പിക്കുന്നു.

ഉറവയ്‌ക്കൊപ്പം എങ്ങനെ ഇത്രയധികം കുമിളകള്‍ രൂപപ്പെടുന്നു എന്നതാണ് അടുത്ത ചോദ്യം. കാര്‍ബണ്‍ ഡയോക്‌സൈഡാണ് ആ കുമിളയ്ക്കു പിന്നിലെന്നതാണ് ഉത്തരം. ഇത് പ്രകൃതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന ഒരു പ്രതിഭാസമാണെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. കാനഡയിലെ കരമേഖലയില്‍ ഈ പ്രതിഭാസം ധാരാളമായി കാണപ്പെടുന്നതിനാല്‍ ആ പ്രദേശത്തിന്റെ പേര് തന്നെ സോഡാ സ്പ്രിങ്‌സ് എന്നാണ്.

ഇതിനു സമാനമായ സോഡാ സ്പ്രിങ് അഥവാ കാര്‍ബണേറ്റ് വാട്ടര്‍ തന്നെയാണ് ഇന്തോനീഷ്യയിലും കടലില്‍ നിന്ന് പുറത്തേക്കു വരുന്നത്. ഇതിന്റെ സ്രോതസ്സ് ഒരു പക്ഷെ പണ്ടെങ്ങോ നിര്‍ജീവമായി ഇല്ലാതായ അഗ്‌നിപര്‍വതങ്ങളില്‍ ഒന്നാകാമെന്നും ഗവേഷകര്‍ കരുതുന്നു.

എന്നാല്‍ ഗവേഷകരെ ഈ ഉറവയിലേക്കും കാര്‍ബണ്‍ ഡയോക്‌സൈഡിലേക്കും ആകര്‍ഷിക്കുന്നത് ഇവയുടെ ഉറവിടത്തിന്‍മേലുള്ള കൗതുകമല്ല. മറിച്ച് ഈ കാര്‍ബണ്‍ ഡയോക്‌സൈഡ് ഈ മേഖലയിലെ സമുദ്രജീവികളെയും അവയുടെ ആവാസ വ്യവസ്ഥയേയും എങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടെത്തുകയാണ്.

Related posts

Leave a Comment