ചമ്പക്കുളം: 57.83 കോടി രൂപ മുടക്കി നിർമിച്ച പടഹാരം പാലത്തിന്റെ വടക്കേക്കരയിൽ നിർമിച്ചിരിക്കുന്ന സർവീസ് റോഡിന്റെ പണി പൂർത്തിയാക്കുന്നില്ല എന്ന് പരാതി ഉയരുന്നു. നെടുമുടി പഞ്ചായത്തിലെ 10 -ാം വാർഡിലൂടെ നിർമ്മിച്ചിരിക്കുന്ന സർവീസ് റോഡിന്റെ വശങ്ങളിൽ അപകടകരമായ രീതിയിൽ കുഴികൾ നിലനില്‍ക്കുന്നതായാണ് നാട്ടുകാർ പരാതിപ്പെടുന്നത്.
മതിമഠം മുതൽ കൊക്കരാക്കൽ ക്ഷേത്രം വഴി പടഹാരം പാലത്തിന് സമീപം എത്തുന്ന റോഡാണ് വശങ്ങളിൽ കുഴി നികത്താത്തതുമൂലം യാത്രക്കാരെ അപകടത്തിലാക്കുന്നത്. വീതി കുറഞ്ഞ ഈ റോഡിന്റെ ടാർ ചെയ്ത ഭാഗം കഴിഞ്ഞാൽ പല സ്ഥലത്തും കുഴിയാണ്. മറ്റൊരു വാഹനം വരുന്നതു കണ്ട് വശത്തേക്ക് ഒതുക്കിയാൽ കുഴിയിൽ വീണ് അപകടം ഉറപ്പാണ്.
വശത്തെ കുഴികളിൽ പുല്ല് മൂടിക്കിടക്കുന്നത് അപകടം വർദ്ധിപ്പിക്കുന്നതോടൊപ്പം ഇഴ ജെന്തുക്കളുടെ ഉപദ്രവത്തിനും കാരണമാകുന്നു. വളരെ ജനസാന്ദ്രത ഏറിയ ഈ പ്രദേശത്ത് മൂന്ന് ആരാധനാലയങ്ങളാണുള്ളത്. നിരവധി കുട്ടികൾ ഉൾപ്പെടെ നൂറ് കണക്കിന് ആളുകളാണ് രാത്രി വൈകിയും ഈ വഴിയിലൂടെ യാത്ര ചെയ്യുന്നത്.
റോഡ് ടാർ ചെയ്ത അവസരത്തിൽ വശത്തെ കുഴികൾ മൂടുകയോ ഇന്റർലോക്ക് പാകുകയോ ചെയ്യും എന്നാണ് കരാറുകാർ അറിയിച്ചത്.എന്നാൽ പാലം ഉദ്ഘാടനം സമീപിച്ചിരിക്കെ റോഡിന്റെ വശങ്ങളിലെ കല്ലുകളെല്ലാം വെള്ളപൂശി പണി പൂർത്തിയാക്കി. കുഴികൾ മൂടുന്ന കാര്യത്തിൽ യാതെരു നിർദ്ദേശവും ലഭിച്ചിട്ടില്ല എന്നാണ് കരാറുകാരുടെ തൊഴിലാളികൾ അറിയിച്ചത്.
സർവീസ് റോഡ് പണി പൂർത്തിയാക്കാതെ പാലം ഉദ്ഘാടനം നടത്തിയാൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നാണ് നാട്ടുകാർ അറിയിക്കുന്നത്.
