പെണ്‍കുട്ടിയെ മയക്കുമരുന്നിനടിമയാക്കി ലൈംഗികചൂഷണം ! പിന്നിലുള്ളത് വന്‍ സംഘം; നിരവധി പെണ്‍കുട്ടികള്‍ കെണിയില്‍ വീണതായി സൂചന…

പട്ടാമ്പി കറുകപുത്തൂരില്‍ പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികചൂഷണത്തിനിരയാക്കിയ സംഭവത്തിന് പിന്നില്‍ വന്‍ റാക്കറ്റെന്ന് വിവരം.

ഈ സംഘം കൂടുതല്‍ പെണ്‍കുട്ടികളെ ഇത്തരത്തില്‍ കെണിയില്‍ വീഴ്ത്തിയതായും സൂചനയുണ്ട്. പീഡനത്തിനിരയായ കറുകപുത്തൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ മൊഴിയില്‍നിന്നാണ് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

തന്റെ കൂട്ടുകാരികളായ രണ്ടുപേരെ കൂടി ഈ സംഘം സമാനരീതിയില്‍ പീഡിപ്പിച്ചതായി സംശയമുണ്ടെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.

ഇവരെയും സമാനരീതിയില്‍ മയക്കുമരുന്ന് നല്‍കി കെണിയിലാക്കി ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് സംശയം. കറുകപുത്തൂര്‍ സ്വദേശിനിയെ പട്ടാമ്പിയിലെ ലോഡ്ജിലെത്തിച്ചും സംഘം പീഡിപ്പിച്ചിരുന്നു.

പത്തോളം പേര്‍ ഈ ലോഡ്ജ് മുറിയില്‍ ഒത്തുകൂടുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്‌തെന്നാണ് വിവരം. ഇത് സാധൂകരിക്കുന്ന ചിത്രങ്ങളും മറ്റും പെണ്‍കുട്ടിയുടെ ഫോണില്‍നിന്ന് ലഭിച്ചിട്ടുണ്ട്.

നിലവില്‍ 18 വയസ്സുള്ള പെണ്‍കുട്ടിയെ 2019 മുതല്‍ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പെണ്‍കുട്ടി പ്ലസ് വണില്‍ പഠിക്കുന്ന സമയത്താണ് ആദ്യമായി പീഡനത്തിനിരയായത്.

ഈ സമയം പട്ടാമ്പിയിലെ സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍വെച്ച് പരിചയപ്പെട്ട യുവാവ് പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.

പിന്നീട് മയക്കുമരുന്നിന് അടിമയാക്കിയും പീഡനം തുടര്‍ന്നു. ചൂഷണം തുടര്‍ന്നതോടെ പെണ്‍കുട്ടി പ്ലസ്ടു പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇതിനുശേഷം മറ്റു ചില യുവാക്കളും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി.

പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ നിലവില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്.

പെണ്‍കുട്ടിയുടെ കാമുകന്‍, സുഹൃത്തുക്കള്‍, അയല്‍വാസികള്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. ഏറെ ഗൗരവമേറിയ സംഭവമായതിനാല്‍ വിപുലമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്.

Related posts

Leave a Comment