വടക്കഞ്ചേരി: പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളിൽനിന്നും അനധികൃത പിരിവ് നടത്തുന്നതായി പരാതി. സൗജന്യ പ്രവേശന യാത്രയ്ക്കുള്ള പാസിന്റെ മറവിലാണ് ഈ കൊള്ള.
മൂന്നുമാസം കൂടുമ്പോൾ സൗജന്യ പ്രവേശനത്തിനുള്ള പാസ് പുതുക്കണമെന്നാണു കരാർകമ്പനിതന്നെ ഏകപക്ഷീയമായി തീരുമാനിച്ചിട്ടുള്ളത്.ഇതിനായി ഫോണിൽ സന്ദേശം വരുമെന്നാണ് കമ്പനി പറയുന്നത്.എന്നാൽ ഭൂരിഭാഗം പേരുടെ ഫോണിലേക്കും കമ്പനി സന്ദേശം അയക്കുന്നില്ല.
ടോൾപ്ലാസ കടന്നു പോകുമ്പോൾ വാഹനത്തിലെ ഫാസ്ടാഗ് വഴി പണം നഷ്ടപ്പെടുകയും ചെയ്യും. പരാതിപ്പെട്ടാൽ പാസ് പുതുക്കേണ്ട കാലാവധി കഴിഞ്ഞതാണ് പ്രശ്നമെന്നും ഫാസ്ടാഗ് വഴി നഷ്ടപ്പെട്ട പണം തിരിച്ചു നൽകാൻ സംവിധാനമില്ലെന്ന മറുപടിയാണ് ടോൾ ഓഫീസിൽ നിന്നും ലഭിക്കുന്നതെന്നു യാത്രികർ പറയുന്നു. ഓരോ വാഹനത്തിൽനിന്നും ഇത്തരത്തിൽ രണ്ടോമൂന്നോ തവണ അനധികൃതമായി പണം വസൂലാക്കി കൊള്ളയടിക്കുകയാണ് കമ്പനി.
സൗജന്യ പ്രവേശനപാസ് കൃത്യതയില്ലാതെ തോന്നും മട്ടിലാക്കുന്നതു വഴി വലിയൊരു തുക സമാഹരിക്കുന്നതിനൊപ്പം കൂടുതൽപേരെ സൗജന്യ പാസിൽ നിന്നും ഒഴിവാക്കാനുമാകുമെന്ന കണക്കുകൂട്ടലാണ് കരാർ കമ്പനിക്കുള്ളത്.
പാലിയേക്കരയിലേതുപോലെ പാസ് പുതുക്കൽ വർഷത്തിൽ ഒരു തവണയാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. പാലിയേക്കരയിൽ പത്തുകിലോമീറ്റർ വായുദൂരം കണക്കാക്കി സൗജന്യ പാസ് അനുവദിക്കുമ്പോൾ ഇവിടെ ഏഴര കിലോമീറ്ററാക്കി ചുരുക്കി. അതും വായുദൂരമല്ലാതെ റോഡ് ദൂരം നോക്കിയാണ് കണക്കാക്കിയിട്ടുള്ളത്.
ടോൾപ്ലാസയിൽനിന്നും ഒമ്പതര കിലോമീറ്ററിലുള്ളവർക്ക് സൗജന്യയാത്ര അനുവദിക്കും എന്നായിരുന്നു കഴിഞ്ഞ ഏപ്രിൽ ഏഴിന് എംഎൽഎ വിളിച്ചുകൂട്ടിയ സർവകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നത്.
അന്നത്തെ യോഗ തീരുമാനവും കരാർ കമ്പനി കാറ്റിൽ പറത്തി. 2022 മാർച്ച് ഒമ്പതു മുതലാണ് പന്നിയങ്കരയിൽ മറ്റു വാഹനങ്ങളുടെ ടോൾ പിരിവ് തുടങ്ങിയത്. അന്നുമുതൽ തുടങ്ങി പ്രദേശവാസികളുടെ പ്രവേശന പ്രശ്നവും. നാലുവർഷമാകുമ്പോഴും വിഷയത്തിൽ ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർക്കോ ജനപ്രതിനിധികൾക്കോ കഴിഞ്ഞിട്ടില്ല.
