ഓട്ടോക്കൂലി നല്‍കാന്‍ കാശില്ല രണ്ട് പവന്റെ മാലയും മൊബൈലും നല്‍കി യാത്രക്കാരന്‍ സ്ഥലംവിട്ടു ! ഫോണിലെ നമ്പരുകണ്ട് ഇയാളുടെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ വീട്ടുകാര്‍ പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

ഓട്ടോക്കൂലി നല്‍കാന്‍ കാശില്ലാത്തതിനെത്തുടര്‍ന്ന് രണ്ടു പവന്റെ മാലയും മൊബൈല്‍ ഫോണും നല്‍കി സ്ഥലം വിട്ട് യാത്രക്കാരന്‍. തൃശ്ശൂര്‍ കെഎസ്ആര്‍ടിസിക്കു മുന്നിലെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ രേവത് ഇപ്പോള്‍ യാത്രക്കാരനെ അന്വേഷിച്ച് നടക്കുകയാണ്.

തൃശ്ശൂരില്‍ നിന്നും ഗുരുവായൂരിലേക്ക് രാത്രി 10.30-നാണ് പെരിന്തല്‍മണ്ണ സ്വദേശിയെന്നു പരിചയപ്പെടുത്തിയ ആള്‍ ഓട്ടം വിളിച്ചത്. ഗുരുവായൂര്‍ അമ്പലത്തിന്റെ കിഴക്കേനടയിലെത്തി ഇറങ്ങിയപ്പോള്‍ പണമില്ലെന്നു പറഞ്ഞു. കുറച്ചുനാള്‍ മുന്‍പ് രേവതിനെ തിരുവനന്തപുരത്തേക്ക് ഓട്ടം വിളിച്ചുകൊണ്ടുപോയി പണം നല്‍കാതെ മുങ്ങിയയാളെ പൊലീസ് പിടികൂടിയിരുന്നു.

ഇയാള്‍ പണമില്ലെന്നു പറഞ്ഞപ്പോള്‍ ഈ അനുഭവം രേവത് ഇയാളോടു പറഞ്ഞു. ഇതിനിടെ അമ്പലനടയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഇടപെട്ട് പൊലീസിനെ വിളിച്ചു.
ഉടനെ ഇത് ഓട്ടോക്കാരനു കൊടുക്കാമെന്ന് പറഞ്ഞ് സഞ്ചിയില്‍ നിന്ന് സ്വര്‍ണനിറമുള്ള മാലയെടുത്ത് ഇയാള്‍ അവരെ കാട്ടി.

പെരുമാറ്റത്തില്‍ പന്തികേടു തോന്നിയതോടെ ടെംപിള്‍ പൊലീസ്, യാത്രക്കാരന്റെ മൊബൈലില്‍ നിന്നും ബന്ധുവിന്റെ നമ്പര്‍ എടുത്തു വിളിച്ചു. ഇയാള്‍ വീടുവിട്ടു പോയിട്ട് മാസങ്ങളായെന്നും കറങ്ങി നടക്കുന്നതാണു പതിവെന്നും പറഞ്ഞ വീട്ടുകാര്‍ മുക്കുപണ്ടമാകാനാണു സാധ്യതയെന്നും പറഞ്ഞു.

രേവതിന്റെ അവസ്ഥ കണ്ട് അമ്പലം കമ്മിറ്റിക്കാര്‍ ഡീസല്‍ കാശായി 200 രൂപ കൊടുത്തു. ഇതുമായി മടങ്ങുമ്പോള്‍ യാത്രക്കാരന്‍ വീണ്ടും രേവതിന്റെ ഓട്ടോയില്‍ കയറി. തൃശൂരില്‍ നിന്നു പൈസ വാങ്ങിത്തരാമെന്നായിരുന്നു വാക്ക്. തൃശൂര്‍ വടക്കേ സ്റ്റാന്‍ഡില്‍ ഇറങ്ങി.

കൂലിക്കുപകരം അതേ മാല തന്നെ എടുത്തുകൊടുത്തു. മുക്കുപണ്ടം കിട്ടിയിട്ടെന്താ കാര്യമെന്നു ചോദിച്ചപ്പോള്‍ മൊബൈല്‍ ഫോണും കൂടി കൊടുത്തു. കൂലി തരുമ്പോള്‍ തിരിച്ചു തന്നാല്‍ മതിയെന്നു വാക്കു പറഞ്ഞു.

രണ്ടുദിവസമായിട്ടും പൈസ തരാന്‍ അയാള്‍ എത്താതായപ്പോള്‍ രേവത് ഒരു കൗതുകത്തിന് സുഹൃത്തിന്റെ സ്വര്‍ണക്കടയില്‍ മാല കൊണ്ടുചെന്നു. ഉരച്ചു നോക്കിയപ്പോള്‍ സംഗതി സ്വര്‍ണമാണ്. രണ്ടു പവന്‍ തൂക്കം.നേരിയ മനോവൈകല്യമുള്ളവരെപ്പോലെയാണ് അയാള്‍ പെരുമാറിയതെന്ന് ടെംപിള്‍ പൊലീസ് പറയുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Related posts

Leave a Comment