പാലോട് : ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സുഹൃത്തിനെയും ഭാര്യയെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ.
മണക്കാട് കരിമഠം കോളനിയിൽ നിന്നും വലിയതാന്നിമൂട് കൈതാമരപ്പൊയ്കയിൽ വാടകക്ക് താമസിക്കുന്ന മുകേഷ് (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ആറുമാസമായി പ്രതി പരിക്കേറ്റ രാജേഷിന്റെ അയൽവാസിയാണ്.
ഇരു കുടുംബങ്ങളും തമ്മിൽ സൗഹൃദത്തിലുമായിരുന്നു. ചൊവ്വാഴ്ച രാത്രിയിൽ രാജേഷിന്റെ വീട്ടിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചശേഷം മുകേഷും കുടുംബവും മടങ്ങി.
തന്റെ ഭാര്യയോട് രാജേഷ് മോശമായി പെരുമാറിയെന്നാരോപിച്ച് തിരികെയെത്തിയ മുകേഷ് രാജേഷിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു.
തടയാനെത്തിയ രാജേഷിന്റെ ഭാര്യക്കും പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ പോലീസാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
സംഭവത്തെത്തുടർന്ന് രക്ഷപെട്ട പ്രതിയെ തെരച്ചിലിനൊടുവിൽ മെഡിക്കൽ കോളജിൽ നിന്നാണ് പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ദേഹമാസകലം കുത്തേറ്റ രാജേഷ് അപകടനില തരണം ചെയ്തിട്ടില്ല.
നെടുമങ്ങാട് ഡിവൈഎസ്പി മുകേഷിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ സി. കെ. മനോജ്, സബ് ഇൻസ്പെക്ടർ നിസാറുദീൻ, ഗ്രേഡ് എസ്ഐമാരായ സാംരാജ്, ഇർഷാദ്, അൻസാരി, എഎസ്ഐമാരായ അനിൽകുമാർ, സജു, അജി, എസ് സിപിഒമാരായ പ്രശാന്ത്, രാജേഷ്, റിയാസ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.