ദുരിതാശ്വാസ ക്യാമ്പില്‍ അതിസാരമെന്ന് വ്യാജപ്രചരണം നടത്തിയ ഗായിക രഞ്ജിനിയ്‌ക്കെതിരേ പോലീസില്‍ പരാതി ! ഗായിക ഖേദം പ്രകടിപ്പിച്ചു

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ കുട്ടികള്‍ക്ക് അതിസാരമുണ്ടെന്ന് പ്രചരിപ്പിച്ച ഗായികയും നടിയുമായ രഞ്ജിനി ജോസിനെതിരെ തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കി. രഞ്ജിനിക്കെതിരെ പരാതികിട്ടിയതായി തൃപ്പൂണിത്തുറ എസ്‌ഐ ബിജു അറിയിച്ചു.

തനിക്ക് കിട്ടിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെയൊരു ഫേസ്ബുക്ക് ലൈവ് ചെയ്തതെന്ന് രഞ്ജിനി അറിയിച്ചിട്ടുണ്ട്. ഇത്തരത്തല്‍ തെറ്റായ വാര്‍ത്ത നല്‍കേണ്ടി വന്നതില്‍ ഗായിക ഖേദം പ്രകടിപ്പിച്ചെന്നും പരാതി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും എസ് ഐ ബിജു പറഞ്ഞു.

തൃപ്പൂണിത്തുറ ബോയ്സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനത്തിനു ശേഷം രഞ്ജിനി നടത്തിയ ഫേസ്ബുക്ക് ലൈവ് വീഡിയോയിലാണ് ഇത്തരത്തില്‍ പരാമര്‍ശമുണ്ടായത്.

കുട്ടികള്‍ക്ക് അതിസാരം പിടിച്ചെന്നും അതുകൊണ്ട് പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം ലഭ്യമാക്കണമെന്നുമായിരുന്നു രഞ്ജിനി പറഞ്ഞത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related posts