ക്ലോസറ്റില്‍ വീണ ഫോണ്‍ എടുത്തു തരാമെങ്കില്‍ 20000 രൂപ തരാം ! ഫോണെടുക്കാനായി ഒടുവില്‍ ക്ലോസറ്റ് വെട്ടിപ്പൊളിച്ച് ഉടമസ്ഥന്റെ പരാക്രമം; മനുഷ്യനെ ചിരിപ്പിച്ചു കൊല്ലുന്ന സംഭവം നടന്നത് പിണറായിയില്‍

ഇന്നത്തെക്കാലത്ത് ആളുകള്‍ക്ക് ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത ഒരു സംഗതിയാണ് മൊബൈല്‍ഫോണ്‍. ശുചിമുറിയില്‍ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാന്‍ ശുചിമുറി തന്നെ വെട്ടിപ്പൊളിച്ച ഉടമസ്ഥനാണ് താരം. പിണറായിയിലാണ് സംഭവം. ഖത്തറില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയുടെ ഫോണാണ് യാത്രാമധ്യേ പെട്രോള്‍ പമ്പിലെ ശുചിമുറിയില്‍ നഷ്ടമായത്. ക്ലോസെറ്റില്‍ വീണ ഫോണ്‍ എടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ മാന്‍ഹോള്‍ അടര്‍ത്തി മാറ്റി പരിശോധിക്കുകയായിരുന്നു.

ഫോണ്‍ ഇപ്പോള്‍ തന്നെ ഉപയോഗശൂന്യമായിക്കാണുമെന്ന് പമ്പിലെ ജീവനക്കാര്‍ പറഞ്ഞെങ്കിലും ഫോണിന് പിന്നില്‍ രണ്ട് സ്വര്‍ണനാണയമുണ്ടെന്നാണ് ഉടമസ്ഥന്‍ പറഞ്ഞത്. മാന്‍ഹോള്‍ മാറ്റി പരിശോധിച്ചിട്ടും ഫോണ്‍ കണ്ടെത്താത്തതിനെ തുടര്‍ന്ന് ടാങ്കിലേക്ക് പോയ ഫോണ്‍ മണ്ണ് മാന്തി കൊണ്ട് എടുക്കണമെന്ന നിലപാടിലായി ഉടമസ്ഥന്‍. ഇതിനായി 20,000 രൂപ ചിലവാകുമെന്ന് പമ്പിലുള്ളവര്‍ പറഞ്ഞപ്പോള്‍ ഉടമസ്ഥന്‍ അതിനും തയാറായി. ഒരു ഫോണിനായി ഇത്രയും തുക മുടക്കാന്‍ ഉടമസ്ഥന്‍ തയാറായതോടെ സംശയം തോന്നിയ പമ്പ് ജീവനക്കാര്‍ വിവരം പൊലീസില്‍ അറിയിച്ചു.

നഷ്ടപ്പെട്ട ഫോണില്‍ പ്രധാനപ്പെട്ട ഫോണ്‍ നമ്പറുകളുണ്ടെന്നും മെമ്മറി കാര്‍ഡ് തിരിച്ച് കിട്ടാനാണ് ശ്രമിക്കുന്നതെന്നും പൊലീസിനോട് ഉടമസ്ഥന്‍ അറിയിച്ചു. തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ച് ഇവര്‍ മടങ്ങിയെങ്കിലും താമരശേരിയില്‍ നിന്ന് ടൈല്‍സ് പണിക്കാരുമായി വൈകിട്ട് ഇയാളെത്തി ടൈല്‍സും ക്ലോസറ്റും പൊട്ടിച്ച് ഫോണ്‍ എടുക്കാനുള്ള ശ്രമമായി.

ഇതോടെ നാട്ടുകാര്‍ വീണ്ടും പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് വന്നതോടെ ഉടമസ്ഥന്‍ പണി നിര്‍ത്തി. തുടര്‍ന്ന് പൊളിച്ച ശുചിമുറി 5000 രൂപ മുടക്കി നന്നാക്കി നല്‍കി. ഫോണ്‍ തിരികെയെടുക്കാന്‍ പൊലീസില്‍ വിവരം അറിയിച്ച് എത്താമെന്ന് പറഞ്ഞാണ് ഉടമസ്ഥന്‍ മടങ്ങിയത്.

Related posts