ഞാന്‍ കാരണം മക്കള്‍ നാണംകെടരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു! ഇനി ഞാന്‍ ദരിദ്രനല്ല! കാരണം ആര്‍ക്കുണ്ട് ഇത്രയും വിലയുള്ള മക്കള്‍; അറിയാം അനുകരണീയമായൊരു അനുഭവകഥ

fatherലോകത്തിലെ ഏതെങ്കിലും ഒരു വികാരത്തെ അതിന്റെ എല്ലാ തീവ്രതകളോടും കൂടെ തന്റെ കാമറയില്‍ പകര്‍ത്തുന്നയാളാണ് യഥാര്‍ത്ഥ ഫോട്ടോഗ്രാഫര്‍. ഇത്തരത്തില്‍ കാമറക്കണ്ണിലൂടെ താന്‍ കണ്ട ഒരു മനോഹര കാഴ്ചയെ വര്‍ണ്ണിച്ചുകൊണ്ട് ജിഎംബി ആകാശ് എന്ന ഫോട്ടോഗ്രാഫര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കണ്ണുനീരിന്റെ അകമ്പടിയോടെയല്ലാതെ വായിച്ചുതീര്‍ക്കാനാവില്ല എന്നതാണ് ഈ കുറിപ്പിനെ വ്യത്യസ്തമാക്കുന്നത്. ഒരു അച്ഛന്റെ ചെറിയൊരു ആഗ്രഹം. അത് സാധിച്ച ദിവസം. അതാണ് ഈ കുറിപ്പിന് ആധാരം. ചിത്രത്തില്‍ കാണുന്ന ഇദ്രിസ് എന്ന അച്ഛന്‍ തന്നെ പറയുന്ന രീതിയിലാണ് ആകാശ് കുറിപ്പെഴുതിയിരിക്കുന്നത്. അതിങ്ങനെയാണ്.

‘ എന്റെ  ജോലി എന്തെന്ന് ഞാന്‍ മക്കളോട് പറഞ്ഞിരുന്നില്ല. ഞാന്‍ കാരണം അവര്‍ ഒരിക്കലും എവിടെയും നാണംകെടരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്റെ ജോലിയെ ചൊല്ലി ഞാന്‍ ഒരുപാടുതവണ അവഹേളിക്കപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ എന്റെ മക്കള്‍ ആളുകളുടെ മുന്‍പില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി നടക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പലപ്പോഴും ജോലി കഴിഞ്ഞ് പൊതുകുളിമുറിയില്‍ കുളിച്ച് ശരീരം വൃത്തയാക്കിയിട്ടേ വീട്ടില്‍ പോവാറുള്ളൂ. കിട്ടുന്ന കൂലിയെല്ലാം മൂന്ന് മക്കളുടെ വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചു. ഒരു പുതിയ ഷര്‍ട്ട് വാങ്ങിപ്പോലും പൈസ കളഞ്ഞില്ല. ആ തുക കൂടി മക്കള്‍ക്ക് പുസ്തകം വാങ്ങാനായി ചെലവഴിച്ചു. അവരെങ്കിലും ജീവിതത്തില്‍ അവഹേളിക്കപ്പെടരുത് എന്നായിരുന്നു ആഗ്രഹം. പക്ഷേ മകളുടെ കോളജ് പ്രവേശനത്തിന് ആവശ്യമായ തുക കണ്ടെത്താന്‍ കഴിയാതിരുന്ന ദിവസം ഞാന്‍ തകര്‍ന്നുപോയി- അന്നത്തെ ദിവസം എനിക്ക് ജോലി ചെയ്യാന്‍ പോലും സാധിച്ചില്ല. മനസും ശരീരവും തകര്‍ന്ന് ഞാന്‍ ഒരിടത്തിരുന്നു. കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകിക്കൊണ്ടിരുന്നു. എന്റെ കൂടെ ജോലി ചെയ്യുന്നവരെല്ലാം അത് കണ്ടിരുന്നു. എന്നാല്‍ ആരും കാര്യമന്വേഷിച്ചില്ല. വീട്ടില്‍ തിരിച്ചുചെല്ലുമ്പോള്‍ എങ്ങനെ ഞാനെന്റെ മകളുടെ മുഖത്ത് നോക്കും എന്നോര്‍ത്ത് എന്റെ ദുഖം ഇരട്ടിച്ചുകൊണ്ടിരുന്നു. വൈകുന്നേരം എന്റെകൂടെ ജോലി ചെയ്യുന്നവര്‍ അവരുടെ പണി കഴിഞ്ഞ് എന്റെ അടുത്തെത്തി. നീ ഞങ്ങളെ സഹോദരന്മാരെപ്പോലെയാണോ കണ്ടിട്ടുട്ടള്ളത്. അവരെന്നോട് ചോദിച്ചു. ഞാനെന്തെങ്കിലും പറയുന്നതിന് മുമ്പ് അവര്‍ എല്ലാവരും അവരുടെ ആ ദിവസത്തെ കൂലി എന്റെ കൈയ്യില്‍ വച്ചുതന്നു. നമ്മുടെ മകള്‍ക്ക് കോളജില്‍ പോകാനായി ഞങ്ങളിന്ന് പട്ടിണി കിടക്കുമെന്ന് അവര്‍ പറഞ്ഞു. ആ ദിവസം ഞാന്‍ പൊതുകുളിമുറിയില്‍ പോയി ശരീരം വൃത്തിയാക്കാതെ തൂപ്പുകാരനായി തന്നെ വീട്ടില്‍ കയറിച്ചെന്നു. കഷ്ടപ്പാടിന്റെ നാളുകള്‍ ഇനിയില്ല. ഇളയ മകള്‍ കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പോകുന്നു. ട്യൂഷനെടുത്തും മറ്റും മക്കളാണ് കുടുംബം പുലര്‍ത്തുന്നത്. വയ്യാത്ത അച്ഛന്‍ ഇനി ജോലിക്കുപോകേണ്ടെന്നാണ് മക്കള്‍ പറയുന്നത്. പ്രതിസന്ധിയില്‍ കൂടെ നിന്ന അച്ഛന്റെ കൂട്ടുകാരെ ആ മക്കള്‍ മറന്നില്ല. അച്ഛനുമൊത്ത് അവള്‍ അച്ഛന്റെ പഴയ ജോലിസ്ഥലത്തുപോകാറുണ്ട്. അച്ഛന്റെ കൂട്ടുകാര്‍ക്കുള്ള പൊതിച്ചോറുമായി. എന്തിനാണിങ്ങനെ ഭക്ഷണപ്പൊതിയുമായി വരുന്നതെന്ന് അവരുടെ ചോദ്യത്തിന് മകളുടെ മറുപടി ഇങ്ങനെയായിരുന്നു: എനിക്കായി നിങ്ങളെല്ലാവരും അന്ന് പട്ടിണി കിടന്നു. ഞാന്‍ ഇന്നത്തെ ഞാനായത് അങ്ങനെയാണ്. എല്ലാകാലത്തും ഇതുപോലെ പൊതിച്ചോറുമായി വരാന്‍ കഴിഞ്ഞെങ്കിലെന്നാണ് എന്റെ ആഗ്രഹം. അവളുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് തോന്നി. ഇനി ഞാന്‍ ദരിദ്രനല്ല. ഇങ്ങനെയുള്ള മക്കള്‍ ആര്‍ക്കുണ്ടാവും.’

 

Related posts