കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ സീനിയർ സിവിൽ പോലീസ് ഓഫീസറുടെ വീടിനു നേരേ ബോംബെറിഞ്ഞ കേസിൽ രണ്ടു പേർ അറസ്റ്റിൽ. കോളയാട് മെട്ടയിലെ കെ. രാഹുൽ (31), കാക്കയങ്ങാട് പാലപ്പുഴയിലെ പി. ജിതിൻ (30) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെയായിരുന്നു ഇരുവരും അറസ്റ്റിലായത്.
കണ്ണവം പോലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസർ യു.പി. അർജുന്റെ ചെറുവാഞ്ചേരി പൂവത്തൂരിലെ വീടിനു നേരെ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 12.40 ഓടെയാണ് ബോംബേറ് നടന്നത്. ഉഗ്ര വലിപ്പമുള്ള ബോംബ് വീടിന്റെ വരാന്തയിലേക്ക് എറിയുകയായിരുന്നു. സംഭവ സമയം അർജുനും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു.
അറസ്റ്റിലായവർ ആർഎസ്എസ് പ്രവർത്തകരാണെന്നും ഡ്യൂട്ടി വൈരാഗ്യമാണ് അക്രമത്തിനിടയാക്കിയതെന്നും പോലീസ് പറഞ്ഞു. കൂത്തുപറമ്പ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സിബി ടോം, കണ്ണവം സിഐ സുമിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്.
കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂത്തുപറമ്പ് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു.അറസ്റ്റിലായ രാഹുൽ കണ്ണവത്തെ സലാഹുദീൻ വധക്കേസ് പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
