പൊൻകുന്നം: സ്വകാര്യ ബസ് സ്റ്റാൻഡിലെ പഴയ ഷോപ്പിംഗ് കോംപ്ലക്സ് ബലക്ഷയം സംഭവിച്ച് അപകടാവസ്ഥയിലായിട്ടും വേണ്ട നടപടികൾ സ്വീകരിക്കാത്ത ചിറക്കടവ് പഞ്ചായത്ത് ഭരണസമിതിയുടെ മനുഷ്യവിരുദ്ധ നിലപാടിൽ ബിജെപി ചിറക്കടവ് പഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗം പ്രതിഷേധിച്ചു. ആയിരക്കണക്കിന് ആളുകൾ ദിവസവും യാത്ര ചെയ്യുന്ന ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ സ്ലാബുകൾ ഏത് നിമിഷവും അടർന്നുവീണ് മനുഷ്യജീവനു ഹാനികരമാകുന്ന അതീവഗുരുതരാവസ്ഥയിലായിട്ടും യാതൊരു സുരക്ഷാനടപടികളും സ്വീകരിക്കാത്ത പഞ്ചായത്ത് അധികൃതരുടെ അലംഭാവം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
35 ലക്ഷം രൂപ മുടക്കി നവീകരണം എന്ന പേരിൽ പൊളിഞ്ഞു വീഴാറായ സ്ലാബുകൾ മറച്ച് പുറമേ മോടി പിടിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി കെട്ടിടത്തിന്റെ ഫിറ്റ്നെസ് റദ്ദാക്കണമെന്ന് നേരത്തേ ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുൻ ഭരണസമിതി ഈ ആവശ്യം അവഗണിച്ചുകൊണ്ട് ജനങ്ങളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് യോഗം ചൂണ്ടിക്കാട്ടി. അങ്ങേയറ്റം അപകടാവസ്ഥയിലായ ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചുമാറ്റി പുതിയത് നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതിക്ക് നോട്ടീസ് നൽകുവാൻ പ്രതിപക്ഷ നേതാവ് ഗോപി പാറാംതോടിനെ യോഗം ചുമതലപ്പെടുത്തി. ഈ ആവശ്യം ഉന്നയിച്ച് ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ ജനകീയ സമരപരിപാടികൾ ആരംഭിക്കുവാൻ യോഗം തീരുമാനിച്ചു.
പാർലമെന്ററി പാർട്ടി നേതാവ് ഗോപി പാറാംതോട് അധ്യക്ഷത വഹിച്ചു. ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് വി.ആർ. രമേശ്, ചിറക്കടവ് ഏരിയാ പ്രസിഡന്റ് ജിതിൻ ജയകുമാർ, ചെറുവള്ളി ഏരിയ പ്രസിഡന്റ് ജിൻസ് നല്ലേപ്പറമ്പിൽ, ജനറൽ സെക്രട്ടറിമാരായ അനിൽകുമാർ ചുക്കനാനിൽ,
അനൂപ് ചന്ദ്രൻ, പഞ്ചായത്ത് മെംബർമാരായ ഉഷാ ശ്രീകുമാർ, അഭിലാഷ് ബാബു, വിഷ്ണു എസ്. നായർ, സുബിതാ ബിനോയ്, സുമിത എം. മോഹൻ, ലതാ ശ്രീകുമാർ, സൗമ്യ പ്രസാദ് എന്നിവർ പ്രസംഗിച്ചു.
