ചാരുംമൂട്: പ്രണയബന്ധത്തിൽനിന്നു പിൻമാറിയ വിരോധം മൂലം പെൺകുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് കോടതി മൂന്നുവർഷം തടവുശിക്ഷ വിധിച്ചു. നൂറനാട് ഇടപ്പോൺ ഐരാണിക്കുടി വിഷ്ണു ഭവനിൽ വിപിനെ (37) യാണ് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി മൂന്ന് ജഡ്ജി ഷുഹൈബ് ശിക്ഷ വിധിച്ചത്.
2011 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമരക്കുളം ചാവടി ജംഗ്ഷന് സമീപം ബസ് സ്റ്റോപ്പിൽ ബസ് കയറാൻ അതിരാവിലെനിന്ന പെൺകുട്ടിയെ പ്രതി ഓടിച്ചുവന്ന സാൻട്രോ കാർ ഇടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
നൂറനാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി.കെ. ശീധരൻ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ച കേസിൽ സിവിൽ പോലീസ് ഓഫീസർ അമൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി. വിധു, എൻ.ബി. ഷാരി എന്നിവർ ഹാജരായി.