കോട്ടയം/ഈരാറ്റുപേട്ട: ഇതരസംസ്ഥാനങ്ങളില്‍നിന്നും ഗര്‍ഭിണികളെ എത്തിച്ച് അവര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളെ വില്‍ക്കുന്ന സംഘത്തിലെ രണ്ടു പേര് പോലീസ് കസ്റ്റഡിയില്‍. തമിഴ്നാട് സ്വദേശി രാജ, വാഗമണ്‍ പുള്ളിക്കാനം സ്വദേശി അര്ജുന് എന്നിവരാണ് ഈരാറ്റുപേട്ട പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
അര്‍ജുന്റെ സഹോദരീഭര്‍ത്താവാണ് രാജ. സംഘത്തേക്കുറിച്ച് അസാം സ്വദേശിയായ 22 വയസുകാരി നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ജില്ലാ പോലീസ് ചീഫിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേര് പിടിയിലായത്. രണ്ടു പേര് ചെറിയ കണ്ണികള്‍ മാത്രമാണെന്നും വലിയ റാക്കറ്റ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഏതാനും കുഞ്ഞുങ്ങളെ വില്പന നടത്തിയതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഇരുവരും ചേര്‍ന്ന് തീക്കോയിയില്‍ വാടകയ്ക്കെടുത്ത വീട്ടിലാണ് യുവതികളെ താമസിപ്പിച്ചിരുന്നത്. തീക്കോയി സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുളള ഞണ്ടുകല്ലിലുള്ള വീട്ടില്‍ ഒരു മാസമായി ഇവര്‍ താമസിച്ചു വരികയായിരുന്നു. 10 ദിവസം മുന്‍പാണ് യുവതികള്‍ ഇവിടെയെത്തിയത്. തിരുവനന്തപുരം സ്വദേശികളാണ് യുവതികളെ എത്തിച്ച ഏജന്റുമാർ. വീട്ടില്‍ ഇവര്‍ താമസിച്ചിരുന്നതില്‍ നാട്ടുകാര്‍ക്ക് സംശയമൊന്നും തോന്നിയിരുന്നില്ല.
കഴിഞ്ഞ ഞായറാഴ്ച ഈരാറ്റുപേട്ട പോലീസാണ് ടൗണില്‍ കരഞ്ഞു നില്ക്കുന്ന അസാം സ്വദേശിയായ 22 കാരിയെ കാണുന്നത്. അന്വേഷണത്തില്‍ ഏഴുമാസം ഗര്‍ഭിണിയാണെന്നും വീട്ടില്‍നിന്നും ഇറക്കി വിട്ടെന്നും പറഞ്ഞ യുവതിയെ പോലീസ് കോട്ടയം ആര്പ്പൂക്കരയിലുളള സാന്ത്വനം അഗതി മന്ദിരത്തില്‍ എത്തിച്ചു. സ്വാന്തനം ഡയറക്ടര്‍ ആനി ബാബു കുട്ടിയുമായി സംസാരിച്ചപ്പോഴാണ് നവജാത ശിശുക്കളെ വില്‍ക്കുന്ന കണ്ണിയില്‍ പെണ്‍കുട്ടി അകപ്പെട്ട വിവരം അറിയുന്നത്.
ഉടന്‍ ആനി ബാബു ജില്ലാ പോലീസ് ചീഫിനു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേര് പിടിയിലാകുന്നത്. പെണ്കുട്ടിയില്നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പാലാ ഡിവൈഎസ്പി കെ. സദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിയിലായവരെ കൂടുതല്‍ ചോദ്യം ചെയ്തു വരുകയാണ്.
ഒന്നര വയസുള്ള കുട്ടിയുടെ അമ്മയായ യുവതി ഭര്‍ത്താവുമൊത്ത് കോയമ്പത്തൂരില്‍ താമസിച്ചു വരുകയായിരുന്നു. രണ്ടാമതും ഗര്‍ഭിണിയായതോടെ ഗര്‍ഭച്ഛിദ്രത്തിനു ഭര്‍ത്താവും വീട്ടുകാരും നിര്‍ബന്ധിച്ചു. യുവതി സമ്മതിച്ചില്ല. ഇതിനെ തുടര്‍ന്ന് വീട്ടില്‍നിന്നും ഇറക്കി വിട്ടു. തുടര്‍ന്ന് അസമിലുള്ള സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു. സുഹൃത്തിനും വീട്ടുകാര്‍ക്കും ബുദ്ധിമുണ്ടാകേണ്ടെന്നു കരുതി താമസിക്കുന്നതിനായി ഒരു ഷെല്‍ട്ടര്‍ അന്വേഷിച്ചു.
ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ തെരച്ചിലില്‍ അര്‍ഷിവ് കെയര്‍ എന്ന അക്കൗണ്ടിലൂടെ കാര്‍ത്തിക് എന്നയാളുമായി ബന്ധപ്പെട്ടു. സ്കാനിംഗ് റിപ്പോര്‍ട്ടും മറ്റും പരിശോധിച്ചതിനുശേഷം കോട്ടയത്തേക്ക് വരുന്നതിനായി 2000 രൂപയും ട്രെയിന്‍ ടിക്കറ്റും നല്കി കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തി യുവതിയെ വാഹനത്തില്‍ കൂട്ടികൊണ്ടുപോയി തീക്കോയിക്കുസമീപം റബര്‍തോട്ടത്തിലുള്ള ഒറ്റപ്പെട്ട വീട്ടിലാണ് താമസിപ്പിച്ചത്.
10 ദിവസം അവിടെ കഴിഞ്ഞു. ഒഡീഷയില്‍നിന്നുള്ള രണ്ടു ഗര്‍ഭിണികളും കൂടെയുണ്ടായിരുന്നു. അതില്‍ ഒരാളുടെ സ്കാനിംഗ് ഫലം വന്നപ്പോള്‍ കുട്ടിക്ക് എന്തോ പ്രശ്നമുണ്ടെന്നു കണ്ടു പറഞ്ഞയച്ചു. മറ്റൊരാള്‍ പ്രസവിച്ചു കുട്ടിയെ നല്കി പണവുമായി മടങ്ങി. കുഞ്ഞിനെ പ്രസവിച്ചു കഴിയുമ്പോള്‍ കുഞ്ഞിനെ എടുത്തിട്ട് തന്നെ വില്‍ക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതു കേട്ടതോടെ യുവതി ഫോണും രേഖകളും തിരിച്ചു വാങ്ങി വീട്ടില്‍ പോകണമെന്നു പറഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദിച്ചു വയറിലും പുറത്തുമൊക്കെ മാരകമായ രീതിയില്‍ മര്‍ദ്ദിച്ചു.
മര്‍ദനം സഹിക്കാതെ വന്നപ്പോള്‍ ശുചിമുറിയില്‍ പോകുവാണെന്നു പറഞ്ഞ് ഓടി രക്ഷെപെടുകയായിരുന്നു. ഇങ്ങനെയാണ് യുവതി ഈരാറ്റുപേട്ടയിലെത്തുന്നത്. യുവതി നല്കിയ വിവരമനുസരിച്ച് കാര്‍ത്തിക്, അനിത, അര്ജുൻ, ഹര്‍ഷിത തുടങ്ങി കണ്ടാലറിയാവുന്ന എട്ടുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. യുവതി ആര്‍പ്പൂക്കരയിലെ സാന്ത്വനത്തില്‍ കഴിയുകയാണ്.
