യുവാവിനെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് തല്ലിക്കൊന്ന് കിണറ്റിലിട്ടെന്ന് ലൈംഗികത്തൊഴിലാളി ! പോലീസും ഫയര്‍ഫോഴ്‌സും കിണറ്റില്‍ പരതിയിട്ട് ഒന്നും കിട്ടിയില്ല; കോട്ടയത്ത് നടന്ന സംഭവത്തിന്റെ ദുരൂഹത നീങ്ങുന്നില്ല…

കോട്ടയം: അത്യന്തം നാടകീയ സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം കോട്ടയം സാക്ഷ്യം വഹിച്ചത്. നഗരമധ്യത്തില്‍ യുവാവിനെ തന്റെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് തല്ലിക്കൊന്ന് കിണറ്റില്‍ തള്ളിയെന്ന് ലൈംഗികത്തൊഴിലാളിയായ യുവതി മൊഴി നല്‍കിയതോടെയാണ് കാര്യങ്ങള്‍ക്ക് ചൂടു പിടിച്ചത്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസും അഗ്നിശമനസേനാംഗങ്ങളും മണിക്കൂറുകളോളം മാലിന്യം നിറഞ്ഞ കിണറ്റില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ഇന്നലെ രാവിലെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയാണ് ലൈംഗികത്തൊഴിലാളിയായ യുവതി മൊഴി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവ് മുണ്ടക്കയം കൂട്ടിക്കല്‍ മുണ്ടപ്ലാക്കല്‍ സന്തോഷ് (ആന സന്തോഷ്-49), സുഹൃത്ത് കുമരകം പള്ളിപ്പുറത്ത്ശേരിയില്‍ സജയന്‍(40) എന്നിവര്‍ ചേര്‍ന്ന് ബുധനാഴ്ച അര്‍ധരാത്രിയില്‍ അയ്മനം സ്വദേശി കൊച്ചുമോന്‍ എന്നയാളെ തല്ലിക്കൊന്ന് കിണറ്റില്‍ കൊണ്ടുപോയിട്ടെന്നായിരുന്നു മൊഴി. കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ. നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സന്തോഷിനെയും സജയനെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു.

ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തില്‍ തിരുനക്കര പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്തിനു സമീപമുള്ള പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ പോലീസ് പരിശോധന നടത്തി.
കിണറ്റിലെ മാലിന്യംനീക്കിയും വെള്ളംവറ്റിച്ചും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

കിണറിനു സമീപത്തുനിന്നു കൊച്ചുമോന്റേതെന്നു കരുതുന്ന രക്തത്തുള്ളികളും മുണ്ടും കണ്ടെത്തി. കസ്റ്റഡിയിലുള്ളവര്‍ കുറ്റം സമ്മതിച്ചതായി വെസ്റ്റ് പോലീസ് പറഞ്ഞു. എന്നാല്‍ യുവാവ് എവിടെയെന്നത് ദുരൂഹതയുണര്‍ത്തുകയാണ്.

Related posts