പുനലൂർ: പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ പുനലൂർ തൂക്കുപാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 18.8 ലക്ഷം രൂപയാണ് പുനരുദ്ധാരണ ജോലികൾക്ക് അനുവദിച്ചിട്ടുള്ളത്. മൂന്ന് വർഷം മുമ്പ് നവീകരണം നടത്തിയ പാലത്തിൽ സ്ഥാപിച്ച കമ്പക പലകകളിൽ ചിലത് നശിച്ചു തുടങ്ങിയിരുന്നു.
പലകകൾ ഇളകുന്നുമുണ്ട്. പാലത്തിലെ കല്ലുകളും ഇളകിയിട്ടുണ്ട്. ഇവയുടെയെല്ലാം തകരാർ മാറ്റുന്ന ജോലികളാണ് നടക്കുന്നത്. തൂക്കുപാലത്തിലെ കൈവരികൾക്കിടയിലൂടെ കുട്ടികൾ ഉൾപ്പടെ സന്ദർശകർ കല്ലടയാറ്റിൽ വീഴാതിരിക്കാൻ സുരക്ഷാ സംവിധാനം ഒരുക്കുകയാണ്.
കൈവരികളിൽ ഇരുമ്പു വലകൾ സ്ഥാപിച്ചാണ് സുരക്ഷിതമാക്കുന്നത്. ഗാന്ധി പ്രതിമ ഭാഗത്തെ കൈവരിയിൽ ഇരുമ്പു വല സ്ഥാപിച്ചു കഴിഞ്ഞു. മറു വശത്തെ പണികളാണ് ഇപ്പോൾ നടക്കുന്നത്. സ്ഥാപിക്കാനുള്ള ഇരുമ്പു വല ലഭിക്കാൻ കാലതാമസം നേരിട്ടതിനാൽ പണികൾ മുടങ്ങിയിരുന്നു. വേണ്ടത്ര വലകൾ ലഭ്യമായിട്ടുണ്ട്. പത്ത് ദിവസത്തിനകം ഇരുമ്പു വല സ്ഥാപിക്കൽ പൂർത്തിയാക്കും.
പാലത്തിന്റെ ഇരുവശത്തും ടിക്കറ്റ് കൗണ്ടറുകൾ സ്ഥാപിക്കും. സെക്യൂരിറ്റി ക്യാബിനായും ഇത് ഉപയോഗിക്കും. സന്ദർശകർക്കുള്ള പ്രവേശന നിരക്കുകൾ തീരുമാനിച്ചിട്ടില്ല. സന്ദർശകർക് വിശ്രമത്തിന് കൂടുതൽ ഇരിപ്പിടങ്ങൾ സജ്ജമാക്കും. വെളിച്ച സംവിധാനം സജ്ജമാക്കി രാത്രിയിലുംതൂക്കുപാലം ആകർഷകമാക്കുന്നുണ്ട്. കമ്പക പലകകൾ നശിക്കാതിരിക്കാൻ കശുവണ്ടി ഓയിൽ പൂശും.