ട്രെയിനില്‍ വച്ച് കാമുകിയുടെ മുഖത്ത് ആസിഡൊഴിച്ച അരുണ്‍ ജാമ്യത്തിലിറങ്ങി ഒന്‍പതാം ക്ലാസുകാരിയെ വളച്ചു, തന്ത്രപൂര്‍വം ബൈക്കില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പിടികൂടി, കൊല്ലത്ത് നടന്നത് ഇതൊക്കെ

കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ് ട്രെയിനില്‍വച്ച് ഒരു പെണ്‍കുട്ടി ആസിഡ് ആക്രമണത്തിന് ഇരയായത്. ഈ പെണ്‍കുട്ടിയുടെ കാമുകനായിരുന്നു അന്ന് ആസിഡുപയോഗിച്ച് ആക്രമണം നടത്തിയത്. പ്രേമത്തില്‍ നിന്നും പിന്മാറുമെന്ന ഭീഷണിയെ തുടര്‍ന്നാണ് യുവാവ് ഇത്തരമൊരു പ്രവൃത്തി ചെയ്തത്. അന്ന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പതിനെട്ടുകാരന്‍ വീണ്ടും അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

കൊല്ലം പുനലൂര്‍ വിളക്കുടി കല്ലുവിള വീട്ടില്‍ അരുണിനെയാണ് സാഹസികമായി പിടികൂടിയത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സൗഹൃദം നടിച്ച് ബൈക്കില്‍ കടത്തിക്കൊണ്ടു പോകവേയാണ് പിടിയിലായത്. പുനലൂര്‍ അഞ്ചലിന് സമീപത്തെ ഗവ. ഹൈസ്‌കൂളില്‍ പഠിക്കുന്ന കുട്ടിയെ കാണാതായ വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാരും ബന്ധുക്കളും പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തിവരുകയായിരുന്നു.

നാട്ടുകാരും വീട്ടുകാരും അന്വേഷണം തുടങ്ങിയെന്ന് അറിഞ്ഞ അരുണ്‍ പെണ്‍കുട്ടിയെ കരവാളൂര്‍ ഭാഗത്ത് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പെണ്‍കുട്ടിയെ നിയമ നടപടികള്‍ക്കു ശേഷം രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം വിട്ടു. പ്രതിയെ ഏരൂര്‍ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts