ദോഹ: 2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ ചരിത്ര സംഭവമായിരിക്കുമെന്ന ആദ്യ സൂചനയോടെ ഒൗദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. ഖത്തറിനൊപ്പം ഇന്ത്യ ഉൾപ്പെടെയുള്ള 23 ലോക രാജ്യങ്ങളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വന്പൻ സ്ക്രീനുകളിൽ ഒൗദ്യോഗിക ലോഗോ പ്രദർശിപ്പിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പ്രകാശനം നടക്കുന്നത്.
ഇന്ത്യയിൽ മുംബൈയിലെ ബാബുൽ നാഥിലാണ് ലോഗോ പ്രദർശിപ്പിച്ചത്. ഡിജിറ്റൽ കാന്പെയ്നിലൂടെ ഖത്തർ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ലോഗോ പ്രകാശനം ചെയ്തത്. എട്ടിന്റെ ആകൃതിയിലുള്ള ഡിസൈൻ ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന എട്ട് സ്റ്റേഡിയങ്ങളെയും ഖത്തറിന്റെ പാരന്പര്യത്തെയും പ്രതിനിധാനം ചെയ്യുന്നതാണ്. ഖത്തറിലെ പ്രാദേശിക സമയം രാത്രി 8.22ന് (20:22) ആയിരുന്നു പ്രകാശനം.
കുവൈറ്റ്, അൾജീരിയ, ലബനൻ, ടുണീഷ്യ, ഇറാഖ്, ജോർദാൻ, മൊറോക്കോ തുടങ്ങിയ അറബ് രാജ്യങ്ങളിലും ഖത്തർ ലോകകപ്പ് ലോഗോ ഒരേസമയം പ്രദർശിപ്പിച്ചു. അമേരിക്ക, അർജന്റീന, ബ്രസീൽ, ചിലി, മെക്സിക്കോ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, ഇറ്റലി, റഷ്യ, സ്പെയിൻ, തുർക്കി, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും ബിഗ് സ്ക്രീനിൽ ലോഗോ തെളിഞ്ഞു. നവംബർ, ഡിസംബർ മാസങ്ങളിലാണ് ഖത്തർ ലോകകപ്പ് നടക്കുക.