റെയില്‍വേ സ്റ്റേഷനില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ റെയില്‍വെ ജീവനക്കാരുടെ ശ്രമം ! ഞരമ്പുരോഗികളുടെ കൈയ്യില്‍ നിന്ന് പെണ്‍കുട്ടി രക്ഷപ്പെട്ടതിങ്ങനെ…

ചെന്നൈ: സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ രണ്ട് റെയില്‍വേ ജീവനക്കാരെ പോലീസ് അറസ്റ്റു ചെയ്തു. ലിഫ്റ്റ് ഓപ്പറേറ്റര്‍മാരായ ലൂക്കാസ്, ലോകേഷ് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ സ്റ്റേഷന്‍ ബുക്കിംഗ് ക്ലാര്‍ക്ക് ഓടിരക്ഷപ്പെട്ടു.

ബീച്ച്-വേളാച്ചേരി റൂട്ടിലെ തരമണി സ്റ്റേഷനില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയായ കോളേജ് വിദ്യാര്‍ഥിനിയാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ പോലീസ് പറയുന്നത്: ആണ്‍സുഹൃത്തിനൊപ്പം സ്റ്റേഷനില്‍ സംസാരിച്ചിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘമാണ് ഉപദ്രവിച്ചത്. ജീവനക്കാരെന്ന് സ്വയം പരിചയപ്പെടുത്തിയ സംഘം ഇരുവരെയും ടിക്കറ്റ് കൗണ്ടറിലേക്ക് കൂട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടു. മാതാപിതാക്കളെ വിവരമറിയിക്കുമെന്നും ഭീഷണിപ്പെടുത്തി.

പണമില്ലെന്ന് പെണ്‍കുട്ടിയും സുഹൃത്തും തീര്‍ത്തുപറഞ്ഞതോടെ സംഘം പെണ്‍കുട്ടിയെ സ്റ്റേഷനിലെ ലിഫ്റ്റിലേക്ക് കയറ്റി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ മറ്റുയാത്രക്കാരാണ് ഇവരെ രക്ഷിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത തിരുവാണ്മിയൂര്‍ റെയില്‍വേ പോലീസ് രണ്ടുപ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. ഓടിരക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡുചെയ്തു.

Related posts