പരവൂർ: ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം പൂർണമായും ഡിജിറ്റൽ യുഗത്തിലേക്ക് മാറുന്നു. രാജ്യത്തെ ആകെ റിസർവേഷൻ ടിക്കറ്റുകളിൽ 88 ശതമാനവും ഇപ്പോൾ ഓൺലൈൻ ബുക്കിംഗ് വഴിയാണ് നടക്കുന്നത്.
റെയിൽവേയുടെ പുതിയ സംയോജിത മൊബൈൽ ആപ്ലിക്കേഷനായ “റെയിൽ വൺ’ ചുരുങ്ങിയ കാലയളവിനുള്ളിൽ വൻ വിജയമായതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകം. ഇതുവരെ 2.57 കോടി ആളുകൾ ഈ ആപ്പ് ഡൗൺലോഡ് ചെയ്തതായും പ്രതിദിനം ശരാശരി 7.64 ലക്ഷം ടിക്കറ്റുകൾ ഇതിലൂടെ ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്നും റെയിൽവേ മന്ത്രാലയം അധികൃതർ പറഞ്ഞു.
റിസർവ് ചെയ്ത ടിക്കറ്റുകൾക്ക് പുറമെ അൺറിസർവ്ഡ് ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും ഒരേ പ്ലാറ്റ്ഫോമിൽ നിന്ന് തന്നെ ബുക്ക് ചെയ്യാം എന്നതാണ് റെയിൽ വൺ ആപ്പിന്റെ പ്രത്യേകത.
ട്രെയിൻ വിവരങ്ങൾ അറിയുന്നതിനും പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും റെയിൽ മദദിൽ പരാതികൾ നൽകുന്നതിനും ഈ ആപ്പ് ഉപയോഗിക്കാം. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ഈ ആപ്പിൽ അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഐആർസിടിസി വെബ്സൈറ്റും ആപ്പും വഴിയുള്ള ബുക്കിംഗും ഇതിന് പുറമെ സജീവമായി തുടരുന്നു.
ഓൺലൈൻ സംവിധാനങ്ങൾക്കൊപ്പം സാധാരണക്കാർക്ക് ടിക്കറ്റ് ലഭ്യമാക്കുന്നതിനായി വിവിധ ഏജന്റുമാരെയും റെയിൽവേ നിയമിച്ചിട്ടുണ്ട്. ഹാൾട്ട് ഏജന്റുമാർ, ജൻ സാധാരൺ ടിക്കറ്റ് ബുക്കിംഗ് സേവകർ, സ്റ്റേഷൻ ടിക്കറ്റ് ബുക്കിംഗ് ഏജന്റുമാർ എന്നിവർ വഴിയും ടിക്കറ്റുകൾ ലഭിക്കും. തൊഴിലില്ലാത്ത യുവാക്കൾക്കും മറ്റും ഇത്തരം ഏജൻസി തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
എന്നാൽ റിസർവേഷൻ ടിക്കറ്റുകൾ കൈകാര്യം ചെയ്യുന്ന യാത്രി ടിക്കറ്റ് സുവിധാ കേന്ദ്രങ്ങൾക്ക് ഈ രംഗത്ത് ചുരുങ്ങിയത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ടിക്കറ്റ് ബുക്കിംഗ് പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലെ നീണ്ട ക്യൂ ഒഴിവാക്കാൻ സാധിക്കുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.
- എസ്.ആർ. സുധീർ കുമാർ
