പരാതി എഴുതി കൊടുത്തിരുന്നെങ്കിലും അയാള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ലെന്ന് ഇതോടെ മനസിലായി! മോഹന്‍ലാലിന്റെ മറുപടി തന്നെ മുറിപ്പെടുത്തി എന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയതായി രമ്യാ നമ്പീശന്‍

നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ പത്രസമ്മേളനത്തില്‍ വിശദീകരിച്ച കാര്യങ്ങളുമായി യോജിക്കാന്‍ സാധിക്കില്ലെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയതായി ഡബ്ലുസിസി അംഗവും അക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുമായ രമ്യ നമ്പീശന്‍.

ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന്റെ നിലപാടുകളില്‍ ആക്രമിക്കപ്പെട്ട നടിക്ക് അമര്‍ഷമുണ്ടെന്നാണ് രമ്യ നമ്പീശന്‍ അറിയിച്ചിരിക്കുന്നത്. വാക്കാല്‍ പരാതി നല്‍കിയാല്‍ അമ്മ പരിഗണിക്കില്ലേ എന്നാണ് ആക്രമിക്കപ്പെട്ട നടി തന്നോട് ചോദിച്ചതെന്നും രമ്യ നമ്പീശന്‍ പറയുന്നു. ഒരു ചാനലിനോട് സംസാരിക്കവെയാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ അമ്മയ്ക്ക് പരാതി എഴുതി നല്‍കിയിരുന്നില്ലെന്ന് പത്രസമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ‘വാര്‍ത്താ സമ്മേളനം കണ്ടതിന് ശേഷം അവളുമായി സംസാരിച്ചിരുന്നു. അവള്‍ പറഞ്ഞത് ഇങ്ങനെയാണ്..

‘അമ്മ എന്റെ കുടുംബമാണെങ്കില്‍ വാക്കാലുള്ള പരാതി മതിയായിരുന്നില്ലേ? ഒരാളും മറ്റൊരാള്‍ക്കെതിരെ പൊതുസമക്ഷത്തില്‍ ആരോപണം ഉന്നയിക്കുകയോ എന്തിനെങ്കിലും വേണ്ടി അമ്മയെ നേരിട്ട് സമീപിക്കുകയോ ചെയ്യാറില്ല. അവര്‍ എന്നോട് പറഞ്ഞത് സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നും പരിഹാരം കണ്ടെത്താമെന്നുമാണ്.

ചിലപ്പോള്‍ അവര്‍ അന്വേഷിച്ച് കാണും. അപ്പോള്‍ ആരോപണവിധേയന്‍ അത് തളളിക്കളഞ്ഞ് കാണും. ഇപ്പോള്‍ ഞാന്‍ പ്രസിഡന്റിന്റെ ന്യായീകരണം കേട്ടു. ഞാന്‍ പരാതി എഴുതി കൊടുത്തിരുന്നെങ്കിലും അയാള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ഇതോടെ മനസ്സിലായി’.

‘അടിസ്ഥാനപരമായ അവകാശങ്ങളാണ് സംഘടനയില്‍ നിന്ന് ആവശ്യപ്പെടുന്നത്. വിവേചനം അംഗീകരിക്കാനികില്ല. തന്നെ ആക്രമിക്കപ്പെട്ട കേസില്‍ ആരോപണം നേരിടുന്ന ആള്‍ ഉള്‍പ്പെടുന്ന അസോസിയേഷനില്‍ ഇര എങ്ങനെയാണ് ഭാഗമാകുന്നത്. ‘ ‘പരാതി എഴുതി ലഭിച്ചിട്ടില്ല എന്ന് പറഞ്ഞ്, ഒരാള്‍ നേരിടുന്ന പ്രശ്‌നത്തെ ഇങ്ങനെ എഴുതി തള്ളുന്നത് അനീതിയാണ്. ചിലര്‍ക്കുവേണ്ടി മാത്രം പ്രത്യേക നിയമങ്ങള്‍ കൊണ്ടുവരുകയാണ്.’രമ്യ പറഞ്ഞു.

‘ദിലീപിനെ തിരിച്ചെടുക്കുന്നത് അമ്മ ജനറല്‍ബോഡി മീറ്റിങിലെ അജണ്ടയില്‍ ഉണ്ടായിരുന്നു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. എന്നാല്‍ അജണ്ടയുടെ പ്രിന്റഡ് കോപ്പിയില്‍ ആകെ ഏഴ് നിര്‍ദേശങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതിനെപ്പറ്റി എഴുതിയിരുന്നില്ല.

‘ആക്രമിക്കപ്പെട്ട നടി, ഗീതു മോഹന്‍ദാസ് പിന്നെ ഞാനുമാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. റിമ വിദേശത്ത് ആയിരുന്നതിനാല്‍ അതിന് സാധിച്ചില്ല. ഇതിനൊക്കെ ഉപരി എന്തുകൊണ്ടാണ് സംഘടന വിട്ടുപോകുന്നതെന്ന വ്യക്തമായ വിശദീകരണം വാക്കുകളാല്‍ ഞങ്ങള്‍ ലോകത്തിന് മുന്നില്‍ നല്‍കിയിട്ടുണ്ട്.’രമ്യ പറഞ്ഞു.

Related posts