ഷക്കീലയെപ്പോലെ തൊഴിലെടുത്തു ജീവിക്കുന്ന അന്തസ്സുള്ള ഒരു സ്ത്രീയെ ചോദ്യം ചെയ്യാന്‍ മാത്രമുള്ള യോഗ്യതയൊന്നും നിങ്ങള്‍ക്കില്ല രഞ്ജിനിചേച്ചീ; ചാനല്‍ പരിപാടിയില്‍ ഷക്കീലയെ അധിക്ഷേപിച്ച രഞ്ജിനി മേനോനെതിരേ പ്രതിഷേധമുയരുന്നു…

ഷക്കീല അതിഥിയായെത്തിയ സ്വകാര്യ ചാനല്‍ പരിപാടിയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഓരോ ചോദ്യങ്ങള്‍ക്കും ഷക്കീലയുടെ സത്യസന്ധമായ മറുപടിയെ സോഷ്യല്‍ മീഡിയ വാനോളം പുകഴ്ത്തിയിരുന്നു. പരിപാടിയില്‍ എതിര്‍വാദം ഉന്നയിക്കാനായി പങ്കെടുത്തത് സാമൂഹ്യപ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ രഞ്ജിനിമേനോന്‍ ആയിരുന്നു. ഷക്കീലയും, അവരുടെ സിനിമകളും സമൂഹത്തോട് നീതി കാട്ടിയില്ലെന്ന വിമര്‍ശനമാണ് ചര്‍ച്ചയില്‍ രഞ്ജിനി മേനോന്‍ ഉന്നയിച്ചത്. എന്നാല്‍ രഞ്ജിനിക്കെതിരേ പലകോണില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഇപ്പോള്‍ ചിത്ര കുസുമമാണ് രഞ്ജിനിക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്.

ഷക്കീലയെപ്പോലെ തൊഴിലെടുത്തു ജീവിക്കുന്ന അന്തസ്സുള്ള ഒരു സ്ത്രീയുടെ മുന്‍പിലിരുന്ന് ചോദ്യം ചെയ്യാന്‍ മാത്രമുള്ള യോഗ്യതയൊന്നും ഏതാണ്ട് കൊട്ടാരത്തിന്റെ അനന്തരാവകാശി ആണ് എന്ന് നാഴികക്ക് നാല്പതുവട്ടം കൂടെയുള്ളവരെ ഓര്‍മിപ്പിക്കുന്ന നിങ്ങള്‍ക്കില്ല രഞ്ജിനിച്ചേച്ചി. മാര്‍ക്കറ്റില്‍ മീന്‍ വില്‍ക്കുന്നവരും ചുമടെടുക്കുന്നവരും ഓട്ടോറിക്ഷ ഓടിക്കുന്നവരും ഒക്കെയായി ഒരുപാട് കട്ടപ്പണിയെടുത്തു ജീവിക്കുന്ന പെണ്ണുങ്ങളുള്ള നാടാണ് ഇത് , നിങ്ങള്‍ക്കത് മനസ്സിലാവാന്‍ ഇത്തിരി പുളിക്കും. ഷക്കീലയെ ഇന്റര്‍വ്യൂ ചെയ്യാനാണ് എന്നുംപറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയപ്പോ വീട്ടിലെ പുരുഷന്മാര്‍ വല്ലാത്തൊരു ചിരി ചിരിച്ചെന്നു പറഞ്ഞല്ലോ , നിങ്ങളെപ്പോലെ ആളെപ്പറ്റിച്ചു ജീവിക്കുന്ന പെണ്ണുങ്ങളെ മാത്രം പരിചയമുള്ളതു കൊണ്ടാണ് അവരങ്ങനെ ചിരിച്ചത്. ചിത്ര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചിത്ര കുസുമത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

രണ്ടു വര്‍ഷം മുന്‍പാണ് . അന്ന് ഗ്രീന്‍ വെയിന്‍ എന്ന ഓര്‍ഗനൈസേഷന്റെ കോര്‍ഡിനേറ്റര്‍ ആണ് ഞാന്‍ . വയനാട്ടിലെ ഗ്രീന്‍ വെയിന്റെ കോര്‍ഡിനേറ്റര്‍ രഞ്ജിനി മേനോനാണ് , ഷക്കീലയെ ഇന്റര്‍വ്യൂ ചെയ്ത അതേ രഞ്ജിനി മേനോന്‍ . ഗ്രീന്‍ വെയിനും അവരുടെ കോഫി കൗണ്ടി എന്ന റിസോര്‍ട്ടും ചേര്‍ന്ന് ഒരു ആര്‍ട്ട് ക്യാമ്പ് വയനാട്ടിലെ പ്രശസ്തമായ ഫ്‌ളവര്‍ ഷോയുടെ ഭാഗമായി നടത്താന്‍ തീരുമാനമായി . അതിന്റെ നടത്തിപ്പും ചുമതലയും എന്നെയേല്‍പ്പിച്ച് ഗ്രീന്‍ വെയിന്റെ ഫണ്ട് റേസിങ്ങിനായി ഗ്രീന്‍ വെയിന്‍ സ്ഥാപകന്‍ സംവിദാനന്ദും രഞ്ജിനി മേനോനും അവരുടെ മകളും കൂടെ ഗള്‍ഫില്‍ പോയി . രഞ്ജിനി മേനോന് അവിടെ നിറയെ സ്വാധീനം ഉണ്ടെന്നും അതുകൊണ്ട് ഗ്രീന്‍ വെയിന് വലിയ വിസിബിലിറ്റി കിട്ടും എന്നും പറഞ്ഞാണ് അവരെ കൊണ്ടുപോയത് .

നടന്നത് അമ്മയും മകളും അവരുടെ സുഹൃത്തുക്കളുടെ ചെലവില്‍ ഷോപ്പിംഗ് നടത്തി ഫ്രീയായി പോയി വന്നു എന്നതാണ് , അതവിടെ നില്‍ക്കട്ടെ . എന്റെ വിഷയം അതല്ല . ആ പോയ സമയത്താണ് രണ്ടുദിവസത്തെ ആര്‍ട്ട് ക്യാമ്പ് നടത്തേണ്ടത് , അത് തീരുന്ന ദിവസം അവര്‍ തിരികെ എത്തും . ഞാനും ഗ്രീന്‍ വെയിന്റെ കോര്‍ഡിനേറ്റര്‍ ആയ ഐറിഷും കൂടെ വയനാട് എത്തി . ആര്‍ട്ടിസ്റ്റുമാര്‍ എന്റെ സുഹൃത്തുക്കളാണ് , ആകെ ഏഴു പേര്‍ .ഈ ക്യാമ്പും ഗ്രീന്‍ വെയിന്റെയും രഞ്ജിനി മേനോന്റെ സ്ഥാപനത്തിന്റെയും ഫണ്ട് റേസിങ്ങിനു വേണ്ടി നടത്തുന്നതാണ് എന്നാണ് പറഞ്ഞിരുന്നത് . അന്നത്തെ എന്റെ ആത്മാര്‍ഥത വെച്ചിട്ട് പട്ടിയെപ്പോലെ പണിയെടുത്തു . എന്റെ സുഹൃത്തുക്കളും അക്കാദമി അവാര്‍ഡ് ജേതാക്കളും ആയ ആര്‍ട്ടിസ്റ്റ്മാരോട് എറണാകുളത്തു നിന്ന് വരുമ്പോള്‍ ക്യാന്‍വാസും കളറും ബ്രഷും വാങ്ങിപ്പോരാമോ , തിരികെ ചെന്നിട്ട് പണം കൊടുക്കാം എന്നുപറഞ്ഞു . അവരുടെ പരിചയമുള്ള സ്ഥാപനത്തില്‍ നിന്ന് അതൊക്കെ വാങ്ങി ചുമന്നാണ് അവര്‍ അവിടെ എത്തിയത് . ക്യാമ്പ് നന്നായി നടന്നു . രണ്ടു ചിത്രങ്ങള്‍ വച്ച് എല്ലാ ചിത്രകാരന്മാരും വരച്ചു . തീരുന്ന സമയത്തിന് തൊട്ടുമുന്‍പ് രഞ്ജിനി മേനോനും സംവിദാനന്ദും തിരികെയെത്തി . പതിനായിരം രൂപ വെച്ചിട്ടാണ് ഓരോ ചിത്രകാരന്മാരുടെയും പേരില്‍ സര്‍ക്കാരിന് ബില്‍ ചെയ്തിട്ടുള്ളത് , അതില്‍ ആറായിരം ഒരാള്‍ക്ക് കൊടുക്കും ,ബാക്കി നാലായിരം രണ്ടു സ്ഥാപനങ്ങളും കൂടെ എടുക്കും എന്നൊക്കെ എന്നോട് പറഞ്ഞു . അതുപോലെ ഓരോ കണക്കുകളും . ആകെ മൊത്തം 80000 രൂപയോളം വെറും രണ്ടു ദിവസത്തെ ആ ക്യാമ്പ് കൊണ്ട് അവര്‍ക്ക് ലാഭമുണ്ടായി എന്ന് ഓര്‍മയുണ്ട് , അതില്‍ നിന്ന് ഒറ്റ പൈസ ഗ്രീന്‍ വെയിന് തന്നില്ല എന്ന് സംവിദാനന്ദ് പറഞ്ഞിട്ടുമുണ്ട് , എന്തേലും കാണിക്കട്ടെ . എന്റെ വിഷയം അതുമല്ല .

പോരും മുന്‍പ് ആര്‍ട്ട് മെറ്റീരിയല്‍സ് വാങ്ങിയ പണം വേണമല്ലോ , അത് ചോദിച്ചു .ബില്ല് ഇല്ലാതെ എങ്ങനെ കാശ് തരും ചിത്തിര , ഇത് സര്‍ക്കാരിന് കൊടുക്കണ്ടേ എന്നായി രഞ്ജിനി മേനോന്‍ . ഒടുക്കം വാട്സാപ്പില്‍ ബില്ല് അയച്ചുതന്നത് പ്രിന്റ് എടുത്തു കൊടുത്തു . അപ്പൊ ഒറിജിനല്‍ ബില്ല് വേണമെന്ന് പറഞ്ഞു . എന്നാല്‍ എറണാകുളം ചെന്നിട്ട് ബില്ല് വാങ്ങി ഞാന്‍ കൊറിയര്‍ ചെയ്യാം , എത്രയും വേഗം പൈസ അക്കൗണ്ടില്‍ ഇടണേ എന്നുപറഞ്ഞപ്പോള്‍ , നിങ്ങള്‍ക്ക് കോര്‍ഡിനേറ്റര്‍ ഫീസ് കൂടെ തരണ്ടേ , എത്ര പണിയെടുത്തു എന്ന് ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞത് എനിക്കിപ്പോഴും ഓര്‍മയുണ്ട് . ഇവിടെ വന്ന് ബില്ല് അയച്ചുകൊടുത്തിട്ട് അതവിടെ കിട്ടി എന്ന് ട്രാക്കിങ് നമ്പര്‍ വെച്ച് ബോധ്യപ്പെട്ട അന്നേരം വിളിച്ചുതുടങ്ങിയതാണ് അവരെയും ഭര്‍ത്താവിനെയും മാറി മാറി .

ഫോണ്‍ എടുക്കില്ല . വാട്സാപ്പ് മെസേജുകള്‍ കാണുന്നുണ്ട് , മറുപടി ഇല്ല . ഇക്കാര്യം സംവിദാനന്ദിനോട് പറഞ്ഞപ്പോള്‍ അതിന് എനിക്കെന്താ ചെയ്യാന്‍ പറ്റുക നിങ്ങള്‍ തമ്മില്‍ പറഞ്ഞതല്ലേ എന്റെ കയ്യില്‍ നിനക്ക് തരാന്‍ ഇപ്പൊ കാശ് ഒന്നുമില്ല എന്നുപറഞ്ഞു , ഞാന്‍ വിളിച്ചിട്ടും രഞ്ജിനി ഫോണ്‍ എടുക്കുന്നില്ല എന്നുകൂടെ പറഞ്ഞു . അങ്ങനെ ആര്‍ട്ട് മെറ്റീരിയല്‍ വാങ്ങിയ കാശ് എന്റെ ബാധ്യതയായി , എന്റെ കൂട്ടുകാരാണല്ലോ അത് വാങ്ങിക്കൊണ്ടു വന്നത് . കഴുത്തില്‍ കിടന്ന മാല വിറ്റ് ആ കാശ് ഞാനങ്ങു കൊടുത്തു . അതിനു ശേഷം ഒടുക്കം അവരെ അണ്‍ഫ്രണ്ട് ചെയ്യും മുന്‍പ് അയച്ച മെസേജ് ആണ് ഇത് . ആ കാശ് എനിക്ക് വേണ്ടിയിട്ടൊ അവരെയങ്ങ് താറടിച്ചു കാണിച്ച് വലിയ ആളാവാനോ അല്ല ഇപ്പൊ ഇത് ഇവിടെയിടുന്നത് .

ഷക്കീലയെപ്പോലെ തൊഴിലെടുത്തു ജീവിക്കുന്ന അന്തസ്സുള്ള ഒരു സ്ത്രീയുടെ മുന്‍പിലിരുന്ന് ചോദ്യം ചെയ്യാന്‍ മാത്രമുള്ള യോഗ്യതയൊന്നും ഏതാണ്ട് കൊട്ടാരത്തിന്റെ അനന്തരാവകാശി ആണ് എന്ന് നാഴികക്ക് നാല്പതുവട്ടം കൂടെയുള്ളവരെ ഓര്‍മിപ്പിക്കുന്ന നിങ്ങള്‍ക്കില്ല രഞ്ജിനിച്ചേച്ചി. മാര്‍ക്കറ്റില്‍ മീന്‍ വില്‍ക്കുന്നവരും ചുമടെടുക്കുന്നവരും ഓട്ടോറിക്ഷ ഓടിക്കുന്നവരും ഒക്കെയായി ഒരുപാട് കട്ടപ്പണിയെടുത്തു ജീവിക്കുന്ന പെണ്ണുങ്ങളുള്ള നാടാണ് ഇത് , നിങ്ങള്‍ക്കത് മനസ്സിലാവാന്‍ ഇത്തിരി പുളിക്കും .

ഷക്കീലയെ ഇന്റര്‍വ്യൂ ചെയ്യാനാണ് എന്നുംപറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയപ്പോ വീട്ടിലെ പുരുഷന്മാര്‍ വല്ലാത്തൊരു ചിരി ചിരിച്ചെന്നു പറഞ്ഞല്ലോ , നിങ്ങളെപ്പോലെ ആളെപ്പറ്റിച്ചു ജീവിക്കുന്ന പെണ്ണുങ്ങളെ മാത്രം പരിചയമുള്ളതു കൊണ്ടാണ് അവരങ്ങനെ ചിരിച്ചത് . ഷക്കീലയോടൊക്കെ ഞങ്ങള്‍ക്ക് ബഹുമാനമാണ് , ഇവിടെക്കാണുന്ന ഈ വമ്പന്മാരൊക്കെ ഇത്രയേ ഉള്ളൂ എന്ന് ഇവിടത്തെ പെണ്ണുങ്ങള്‍ക്ക് പകല് പോലെ മനസിലാക്കിത്തന്നത് അവരൊക്കെയാണ് . മലയാളികളുടെ മൊത്തം പ്രതിനിധിയാവാന്‍ ഇറങ്ങിത്തിരിച്ച് അത്രയും സംസ്‌കാരത്തോടെ സംസാരിച്ച അവരുടെ മുന്‍പില്‍ ചൂളിക്കൂടിയ നിങ്ങളുടെ കപടസവര്‍ണസദാചാരത്തിനിട്ട് ഇങ്ങനെ ഒരടിയെങ്കിലും തന്നില്ലെങ്കില്‍ എനിക്ക് കിടക്കപ്പൊറുതി കിട്ടില്ല , അതുകൊണ്ട് എഴുതിയതാണ് . ശരി .

Related posts