പരവൂർ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിന് നേരെ വൻതോതിൽ സൈബർ ആക്രമണ ശ്രമങ്ങൾ നടക്കുന്നതായി വെളിപ്പെടുത്തൽ. 2025 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിനിടെ മാത്രം 6.1 കോടി തവണയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമമുണ്ടായത്.
എന്നാൽ അതിനൂതനമായ ഫയർവാളുകളും സുരക്ഷാ എൻജിനുകളും ഉപയോഗിച്ച് ഈ ശ്രമങ്ങളെല്ലാം വിജയകരമായി പ്രതിരോധിച്ചുവെന്ന് ആർബിഐ അധികൃതർ അറിയിച്ചു.സൈബർ ഭീഷണി അതിവേഗം വർധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2025 ഏപ്രിൽ-ജൂൺ കാലയളവിൽ 1.9 കോടി ആക്രമണ ശ്രമങ്ങളാണ് നടന്നതെങ്കിൽ അടുത്ത പാദത്തിൽ ഇത് 3.1 കോടിയായി ഉയർന്നു.
ഒടുവിലത്തെ കണക്കനുസരിച്ച് ഇത് 6.1 കോടിയായി ഇരട്ടിച്ചിരിക്കുകയാണ്. ഹാക്കർമാരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി ആർബിഐ വെബ്സൈറ്റ് മാറിയിട്ടുണ്ടെങ്കിലും സുരക്ഷാ സംവിധാനങ്ങൾ ഭേദിക്കാൻ ആർക്കും സാധിച്ചിട്ടില്ല. ആക്രമണങ്ങളുടെ ഉദ്ഭവം കണ്ടെത്താനും പാറ്റേണുകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് തടയാനും ആർബിഐ ഇപ്പോൾ കൃത്രിമബുദ്ധി ഉപയോഗിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
സൈബർ സുരക്ഷയ്ക്ക് പുറമെ ഡിജിറ്റൽ പേയ്മെന്റ് രംഗത്തെ പരിഷ്കാരങ്ങളും വലിയ വിജയമാണെന്ന് ആർബിഐ ചൂണ്ടിക്കാട്ടി. യുപിഐ ഓട്ടോപേ സംവിധാനം വഴി 2026 ഫെബ്രുവരിയിൽ മാത്രം 8.68 കോടി ഇടപാടുകൾ നടന്നു.99 ശതമാനത്തിലധികം വിജയനിരക്കാണ് ഇതിനുള്ളത്.
കാർഡ് വിവരങ്ങളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന ‘ടോക്കണൈസേഷൻ’ വഴിയും കോടിക്കണക്കിന് സുരക്ഷിത ഇടപാടുകൾ നടക്കുന്നുണ്ട്. ഭാവിയിൽ പരാതി പരിഹാരത്തിനും തട്ടിപ്പുകൾ തടയാനും വോയ്സ് ഇന്റർഫേസുകൾ വഴി പ്രാദേശിക ഭാഷകളിൽ ഇടപാടുകൾ നടത്താനും എ.ഐ സാങ്കേതികവിദ്യ കൂടുതൽ പ്രയോജനപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.
