കോട്ടയം: മീനച്ചിലാറിന്റെ തുടക്കഭാഗത്ത് നീര്‍നായ സാന്നിധ്യം കുറഞ്ഞു വരുന്നതായി റിപ്പോർട്ട്. അതേസമയം, ഒരു കൃഷിയും പിന്നീട് തരിശായി കിടക്കുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ ഭൂമി ഏറെയുള്ള, പുഴയുടെ താഴോട്ടുള്ള ഭാഗത്തും പുഴ കായലിലേക്കെത്തുന്ന ഇടങ്ങളിലും നീർനായ സാന്നിധ്യം കൂടതലായി ഉണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട്.
ജലവിഭവ വികസന വിനിയോഗകേന്ദ്രം കോട്ടയം സെന്ററും ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസും വനം വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗവും സംയുക്തമായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സഹകരണത്തോടെയാണ് സര്‍വേ സംഘടിപ്പിച്ചത്. പാലാ, മുത്തോലി, ചെമ്പിലാവ്, കിടങ്ങൂര്‍ തുടങ്ങി പാറമ്പുഴ, ചുങ്കം വരെ ഉള്ള ഭാഗങ്ങളില്‍ ശരാശരി അഞ്ചു മുതല്‍ 10 വരെ ഉള്ള കൂട്ടങ്ങളാണുള്ളത്. പാണംപടി, മലരിക്കല്‍ തുടങ്ങി കുമരകം വരെ ഉള്ള ഭാഗങ്ങളില്‍ 20 മുതല്‍ 25 വരെ എണ്ണവും കണ്ടുവരുന്നു.
സര്‍വേ ടീം അംഗങ്ങള്‍ക്ക് കുമരകത്ത് ഒന്നും ചുങ്കത്ത് അഞ്ചും നീര്‍നായകളെ പകല്‍ സമയത്ത് നേരിട്ട് കാണാനായി. പുഴയുടെ ഉയര്‍ന്ന ഇടങ്ങളില്‍ മനുഷ്യന്റെ ഇടപെടല്‍ കുറഞ്ഞത് നീര്നായയുമായുള്ള സംഘര്‍ഷം കുറയാനിടയാക്കിയിട്ടുണ്ട്. പുഴയുമായി നിരന്തരം ഇടപെടുന്ന ഇടങ്ങളിലെല്ലാം കിടങ്ങൂര്‍ മുതല്‍ കുമരകം വരെ ശരാശരി രണ്ടു മുതല്‍ അഞ്ചു പേര്‍ക്കു വരെ കടിയേല്‍ക്കാറുണ്ട്. കൂടാതെ മീനുകള്‍ക്കും വലകള്‍ക്കും ഇവര്‍ നാശമുണ്ടാക്കാറുണ്ട്.
കടവിലൂടെയല്ലാതെ, കരയിലേക്ക് കയറാന്‍ കഴിയാതെ വരുന്ന വിധം, പുഴയോരം കല്ല് കെട്ടി സംരക്ഷിക്കുന്ന ഇടങ്ങളിലാണ് കടവുകളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. വന്യജീവി സംരക്ഷണപ്രകാരം സംരക്ഷിതമായിട്ടുള്ള നീര്‍നായ്ക്കളെ പരിരക്ഷിച്ചും മനുഷ്യനുണ്ടാക്കുന്ന നഷ്ടങ്ങളെ പരിഹരിക്കാനും ഉപകരിക്കുന്ന പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് പഠന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഇരുവശവും കല്ലുകെട്ടിയ പുഴയുടെ പ്രദേശങ്ങളില്‍, നീര്‍നായ്ക്കള്‍ക്ക് കരയ്ക്കു കയറാൻ പറ്റുന്ന വഴികളുണ്ടാക്കുക; കടവുകളില്‍ സ്റ്റീല്‍ വല ഉപയോഗിച്ചുള്ള സുരക്ഷിതമേഖലകള്‍ സൃഷ്ടിക്കുക, പുഴയോരവനങ്ങള് പുനഃസ്ഥാപിക്കുക, നീര്‍നായയുടെ ആക്രമണത്തിനു വിധേയമാകുന്നവര്‍ക്കു വന്യജീവി നിയമത്തില്‍ അനുശാസിക്കുന്ന സഹായങ്ങള്‍ നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളാണ്, പഠനറിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്.
