രാജാക്കാട്: പഞ്ചായത്ത് മുൻ പ്രസിഡന്റ് പൊളിപ്പിച്ച റോഡ് മെംബർ ഇടപെട്ട് ഗതാഗതയോഗ്യമാക്കി. രാജാക്കാട് ഇന്ത്യൻ ഓയിൽ പമ്പിനു മുൻഭാഗത്തുള്ള റോഡാണ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.2024 മേയിലാണ് രാജാക്കാട് – പൊന്മുടി റോഡിൽ പമ്പിനു സമീപം ഓടയിലെ മലിനജലം റോഡിലേക്ക് ഒഴുകുന്നത് മാധ്യമ വാർത്ത ആയതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് പൊളിച്ചത്.
പമ്പുടമ മലിനജലം ഒാടയിലേക്ക് ഒഴുക്കുന്നില്ലെന്നു പറഞ്ഞെങ്കിലും പരിഗണിക്കാതെ പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് റോഡും പമ്പിന്റെ ഉടമസ്ഥതയിലുള്ള ടൈൽ വിരിച്ച ഭാഗവുമടക്കം ഒരു വശത്തെ റോഡ് പൂർണമായി പൊളിക്കുകയായിരുന്നു.
പൊളിച്ച ഭാഗം ശരിയായി മൂടാതെ ഉപേക്ഷിക്കുകയും മെറ്റലുകൾ തെറിച്ച് ഗതാഗതതടസം ഉണ്ടാക്കുകയും ചെയ്തു. പിന്നീട് നടത്തിയ പരിശോധനയിൽ സമീപത്തെ ഹോട്ടലിൽനിന്നാണ് മലിനജലമൊഴുക്കുന്നതെന്നു കണ്ടെത്തി ഓട പൂർണമായി മൂടുകയുംചെയ്തു.
ഇളക്കിയ ഭാഗം ശരിയായി ഉറപ്പിക്കാത്തതിനാൽ ഇരുചക്ര വാഹനങ്ങൾ അടക്കം അപകടത്തി ൽപ്പെട്ട് പലർക്കും പരിക്കേറ്റതി നെത്തുടർന്ന് പമ്പുടമ പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിലും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ടൗൺ വാർഡ് മെംബർ ജോഷി കന്യാക്കുഴിയെ വിവരം അറിയിച്ചതിനെത്തുടർന്ന് അദ്ദേഹം ഫണ്ട് സ്വരൂപിച്ച് ടാറിംഗ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കുകയായിരുന്നു. മെംബറെ നാട്ടുകാർ അഭിനന്ദിച്ചു.
