ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുള്ള വിധി വിശാല ബെഞ്ച് പരിശോധിക്കാനുള്ള ഉത്തരവിൽ നിർണായകമായത് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടേയും ജസ്റ്റീസ് എ.എം ഖാൻവൽക്കറുടേയും നിലപാട്. ഭരണഘടനാ ബെഞ്ചിലേക്ക് പുതുതായി എത്തിയ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി യുവതി പ്രവേശനം അനുവദിച്ചുള്ള വിധിയെ അനുകൂലിക്കാതെ നിലപാട് എടുത്തപ്പോൾ ഖാൻവൽക്കർ ചീഫ് ജസ്റ്റീന്റെ വിധിന്യായത്തോട് യോജിച്ചു.
യുവതി പ്രവേശത്തെ എതിർത്ത ജസ്റ്റീസ് ഇന്ദു മൽഹോത്ര മുൻനിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തതോടെ ശബരിമല വിധിയിൽ പുതിയ ചരിത്രം പിറന്നു. ഇതോടെ ഭൂരിപക്ഷ വിധിയുടെ ഭാഗമായിരുന്ന രോഹിൺടൺ നരിമാൻ, ഡി.വൈ ചന്ദ്രചൂഡ് എന്നിവർ ന്യൂനപക്ഷമായി. ഇവർ ഇത്തവണയും യുവതി പ്രവേശനത്തെ അനുകൂലിച്ചുള്ള വിധിയാണ് എഴുതിയത്.
ആരാധന നടത്താനുള്ള സ്ത്രീകളുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ഹനിക്കുവാൻ പാടില്ലെന്ന് ഇവരുടെ വിധിന്യായത്തിൽ പറയുന്നു. സർക്കാർ എല്ലാ വിഭാഗം ആളുകളെയും വിശ്വാസത്തിലെടുത്ത് ബോധവത്കരണം നടത്തി വിധി നടപ്പാക്കണമെന്ന് ഇവർ വിധിയെഴുതി.
യുവതി പ്രവേശനം ആവാമെന്നുള്ള 2018 സെപ്റ്റംബർ 28 നുണ്ടായ വിധിയെ മുൻ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജഡ്ജിമാരായ നരിമാൻ, ചന്ദ്രചൂഡ്, എന്നിവർ അനുകൂലിച്ചപ്പോൾ ജസ്റ്റീസ് ഇന്ദുമൽഹോത്ര വിയോജിച്ചു. എ.എം ഖാൻവൽക്കർ അന്ന് ചീഫ് ജസ്റ്റീസ് മിശ്രയുടെ വിധി ന്യായത്തോട് യോജിക്കുകയാണ് ഉണ്ടായത്.
ദീപക് മിശ്ര വിരമിച്ചതോടെ ചീഫ് ജസ്റ്റീസ് എന്ന നിലയിൽ ഭരണഘടനാ ബെഞ്ചിൽ എത്തിയ രഞ്ജൻ ഗൊഗോയി ശബരിമലയുടെ വിധി മാറ്റിയെഴുതി. പുതിയ ചീഫ് ജസ്റ്റീസ് പഴയ ഭൂരിപക്ഷ വിധിയെ അനുകൂലിക്കാതെ വിശാല ബെഞ്ചിന് വിടാൻ നിലപാട് എടുത്തു. ചീഫ് ജസ്റ്റീസും നിലപാടും മാറിയിട്ടും ഖാൻവൽക്കർ അനുകൂലിച്ച് വിധിയെഴുതി. ഇതാണ് കേസിൽ നിർണായകമായത്. ഇന്ദു മൽഹോത്ര പഴയ നിലപാടിൽ ഉറച്ച് നിന്നതോടെ വിധിയിൽ കൂടുതൽ പരിശോധനകൾക്കായി വിശാല ബെഞ്ചിന് കൈമാറാനുള്ള സുപ്രധാന ഭൂരിപക്ഷ വിധിയുണ്ടായി.