വിഴിഞ്ഞം: കൊലപാതക കേസിൽ ജാമ്യമെടുത്ത് മുങ്ങി “പരേതനായ’ പ്രതിയെ പോലീസ് പൊക്കി. തമിഴ്നാട് രാമനാഥപുരം സ്വദേശി സീനുമുഹമ്മദി (60) നെയാണ് വിഴിഞ്ഞം എസ്ഐമാരായ സമ്പത്ത്, വിനോദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
വിഴിഞ്ഞം സ്വദേശി റോബർട്ടിന്റെ കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി വിചാരണയ്ക്ക് ഹാജരാകാതെ നാട്ടിലേക്ക് മുങ്ങുകയായിരുന്നു.
പ്രതി മരിച്ചുപോയെന്ന് അറിയിച്ച വക്കീൽ കോടതിയിൽ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ല. വിചാരണയ്ക്ക് നിരന്തരം ഹാജരാകാത്തതിനാൽ പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
മരണ സർട്ടിഫിക്കറ്റ് തേടിപ്പോയ വിഴിഞ്ഞം പോലീസ് പരേതനെ വീട്ടിൽ നിന്ന് കൈയോടെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു.2017-ലെ മീൻപിടിത്ത സീസണിലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.
വിഴിഞ്ഞം ഫിഷ് ലാൻഡിംഗ് സെന്ററിൽ പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിൽ രാത്രിയിൽ ഉറങ്ങാൻ കിടക്കവിരിക്കുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റം വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി റോബർട്ടിന്റെ മരണത്തിൽ കലാശിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളായ ജോൺസൺ, മുഹമ്മദാലി, സീനുമുഹമ്മദ് എന്നിവരെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു.
ജാമ്യത്തിലിറങ്ങിയ പ്രതികളിൽ സീനുമുഹമ്മദ് തമിഴ്നാട്ടിലേക്ക് മുങ്ങി. കൂടുതൽ ആരുമായും ബന്ധമില്ലായിരുന്ന ഇയാൾ വിചാരണയ്ക്കും കോടതിയിൽ ഹാജരായിരുന്നില്ല.
ഇതിന്റെ അന്വേഷണത്തിനിടയിലാണ് പ്രതി മരിച്ചതായ വിവരം വക്കിൽ കോടതിയെ അറിയിച്ചതെന്ന് പോലീസ് പറയുന്നു. എന്നാൽ പ്രതി മരിച്ചതായി തെളിവ് ഹാജരാക്കാത്തതിനാൽ കോടതി വാറണ്ട് പുറപ്പെടുവിച്ചു.
ബണ്ഡുക്കളെ കണ്ടെത്തി മരണ സർട്ടിഫിക്കറ്റ് വാങ്ങാൻ ഇന്നലെ പുറപ്പെട്ട പോലീസ് രാമേശ്വരത്തിനു സമീപം രാമനാഥപുരത്തെ വീട്ടിൽ നിന്ന് പ്രതിയെ ജീവനോടെ കണ്ടെത്തി.
വിഴിഞ്ഞം സ്റ്റേഷനിൽ എത്തിച്ച സീനുമുഹമ്മദിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.