കാഷ്മീരിലെ അക്രമവും കേന്ദ്രത്തിന്റെ അനാസ്ഥയും കണ്ടില്ലെന്ന് നടിക്കാനാവുന്നില്ല! എല്ലാ പദവികളും വലിച്ചെറിഞ്ഞ് സിവില്‍ സര്‍വീസിലെ ഒന്നാം റാങ്കുകാരന്‍; ഇനി കളികള്‍ രാഷ്ട്രീയത്തില്‍

2010ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാഷ്മീരില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനായ ഷാ ഫൈസല്‍ ഇനി രാഷ്ട്രീയത്തില്‍. സിവില്‍ സര്‍വീസിലെ എല്ലാ പദവികളും വലിച്ചെറിഞ്ഞാണ് ഷാ ജനവേസവനത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാഷ്മീരില്‍ നിന്നും മത്സരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

നാഷണല്‍ കോണ്‍ഫറന്‍സ് ടിക്കറ്റിലായിരിക്കും ഷാ ഫൈസല്‍ മത്സരിക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാഷണല്‍ കോണ്‍ഫറന്‍സില്‍ ചേര്‍ന്ന് ഷാ ഫൈസല്‍ കാഷ്മീരിലെ ബാരാമുള്ള മണ്ഡലത്തില്‍ നിന്നും മത്സരിച്ചേക്കുമെന്നാണ് വിവരം. ജമ്മു കാഷ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുള്ള ട്വീറ്റിലൂടെ ഷാ ഫൈസലിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

ഉദ്യോഗസ്ഥ ഭരണത്തിന്റെ നഷ്ടം രാഷ്ട്രീയത്തിന്റെ നേട്ടമെന്നാണ് അവര്‍ വിശേഷിപ്പിച്ചത്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ കാഷ്മീര്‍ സ്വേദശി കൂടിയാണ് ഷാ. ജമ്മു ആന്‍ഡ് കാഷ്മീര്‍ കേഡറിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യനിയമനം.

എന്തുകൊണ്ടാണ് ഐഎഎസ് പദവി രാജിവച്ചതെന്നു ഷാ ഫൈസല്‍ ഫേസ്ബുക്കില്‍ വിശദമായ കുറിപ്പ് ഇറക്കിയിരുന്നു. ഭാവി പരിപാടികള്‍ വെള്ളിയാഴ്ച പത്രസമ്മേളനത്തിലൂടെ വിശദീകരിക്കുമെന്നും ഷാ പറഞ്ഞു.

ഷാ ഫൈസലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

‘കാശ്മീരികളെ നിരന്തരം കൊന്നൊടുക്കുന്നതിനെതിരെയും കേന്ദ്ര ഗവണ്മെന്റിന്റെ അതിനോടുള്ള നിലപാടുകള്‍ക്കെതിരെയും, ഇരുന്നൂറു മില്യണ്‍ ഇന്ത്യന്‍ മുസ്ലിംകളെ ഹിന്ദുത്വ ശക്തികള്‍ നിരന്തരം അപരവല്‍ക്കരിക്കുകയും പാര്‍ശ്വവത്കരിക്കുകയും അങ്ങനെ അവരെ രണ്ടാം തരം പൗരന്മാര്‍ എന്നിടത്തേക്ക് ചുരുക്കുകയും ചെയ്യുന്നതിനെതിരെ, ജമ്മു കാശ്മീരിനുള്ള പ്രത്യേകപദവിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ, അതിദേശീയതയുടെ പേരില്‍ ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ചു ഞാന്‍ ഇന്ത്യന്‍ ഭരണ സര്‍വീസില്‍ നിന്നും രാജിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നു.”

Related posts