തൃശൂർ: തിരുനെല്ലൂർ പെരിങ്ങാട് സിപിഎം പ്രവർത്തകനായ ഷിഹാബിനെ രാഷ്ട്രീയവിരോധംമൂലം വെട്ടിക്കൊന്ന കേസിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരായ ഏഴു പ്രതികൾക്കു ട്രിപ്പിൾ ജീവപര്യന്തം. നാൽപതിനായിരം രൂപ വീതം പിഴയും അടയ്ക്കണം.
പൂവ്വത്തുർ ദേശത്ത് പാട്ടാളി വീട്ടിൽനവീൻ (26), തൃത്തല്ലൂർ മണപ്പാട് പണിക്കൻവീട്ടിൽ പ്രമോദ് (34), വെണ്മേനാട് ചുക്കു ബസാർ കോന്തച്ചൻവീട്ടിൽ രാഹുൽ (28), മുക്കോലവീട്ടിൽ വൈശാഖ് (32), തിരുനെല്ലൂർ തെക്കെപ്പാട്ട് വീട്ടൽ സുബിൻ എന്ന കണ്ണൻ(31), വെണ്മേനാട് കോന്തച്ചൻ വീട്ടിൽ ബിജു(38), പൂവത്തൂർ കളപ്പുരയ്ക്കൽ വിജയ്ശങ്കർ (23)എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
തൃശൂർ നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.ആർ. മധുകുമാറാണ് ശിക്ഷ വിധിച്ചത്. കേസിലെ പ്രധാന പ്രതികൾക്ക് സാന്പത്തിക സഹായവും, താമസസൗകര്യവും നൽകിയെന്നും ആരോപിച്ച് പ്രതികളാക്കിയ എട്ടു മുതൽ 11 വരെ പ്രതികളെ കുറ്റക്കാരല്ലെന്നുകണ്ട് വെറുതെ വിട്ടിരുന്നു. 2015 മാർച്ച് ഒന്നിനു രാത്രി ഏഴിനാണ് സംഭവം നടന്നത്.
പെയിന്റിംഗ് ജോലി കഴിഞ്ഞ് കുട്ടികൾക്കുള്ള ഭക്ഷണംവാങ്ങി സുഹൃത്തായ ബൈജുവിനൊപ്പം ബൈക്കിൽ വീട്ടിലേക്കു വരുന്നതിനിടെ പെരിങ്ങാടു വച്ച് അംബാസഡർ കാറിൽ വന്ന പ്രതികൾ ആക്രമിച്ചെന്നാണു കേസ്. ഷിഹാബ് ഓടിച്ചിരുന്ന മോട്ടോർ സൈക്കിൾ ഇടിച്ചു വീഴ്ത്തി.
താഴെ വീണ ബൈജുവിനെ വാൾ വീശി ഭീഷണിപ്പെടുത്തി ഓടിച്ചശേഷം ഷിഹാബിനെ വെട്ടി. ഓടിരക്ഷപ്പെടുന്നതിനിടെ കാനയിൽവീണ ഷിഹാബിന്റെ തലയിലും, ശരീരത്തിലും മറ്റുമായി 49 വെട്ടുകളുണ്ടായിരുന്നു. ആശുപുത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തോടെ മരിച്ചു. ഗുരുവായൂർ സിഐ ആയിരുന്ന കെ. സുദർശനാണ് കേസ് അന്വേഷിച്ചത്.
പ്രോസിക്യൂഷൻ 65 സാക്ഷികളെ വിസ്തരിക്കുകയും 155 രേഖകളും, 45 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. പ്രതികൾക്കുവേണ്ടി ബിജെപി സംസ്ഥാന പ്രസിഡന്റ് കൂടിയായ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയാണു ഹാജരായത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. കെ.ഡി. ബാബു ഹാജരായി.