ചങ്ങനാശേരി: കെ റെയിലിന്റെ സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെയും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്റെയും പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ സമരസമിതി ഉണരാന്‍ തയാറെടുക്കുന്നു. പദ്ധതിയില്‍ ഇനി പ്രതീക്ഷ വച്ചിട്ടു കാര്യമില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് അര്‍ഥമില്ലെന്നും ചൂണ്ടിക്കാട്ടി. കണ്ണൂര്‍ പ്രസ് ക്ലബിലെ മീറ്റ് ദ പ്രസ് പരിപാടിയിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
അതിവേഗ റെയില്‍യാത്രാ പദ്ധതിയായ സില്‍വര്‍ലൈനുമായി മുമ്പോട്ടു പോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പ്രതികരിച്ചത്.തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 530 കിലോമീറ്റര്‍ പാതയ്ക്ക് 63,941കോടി രൂപയുടെ പദ്ധതിയാണ് കേരളസര്‍ക്കാര്‍ വിഭാവനം ചെയ്തത്.
പദ്ധതി പ്രഖ്യാപിച്ചതു മുതല്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കേരളത്തിന്റെ വിവിധ ജില്ലകളില്‍ ഐതിഹാസികമായ സമര സന്നാഹങ്ങള്‍ നടന്നു വരികയാണ്.
ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ചങ്ങനാശേരിക്കടുത്ത് മാടപ്പള്ളി റീത്തുപള്ളി ജംഗ്ഷനില്‍ 1320 ദിവസമായി നടന്നുവരുന്ന സമരപരമ്പരയാണ്. 2022 ഏപ്രില്‍ ഇരുപതിനാണ് മാടപ്പള്ളിയില്‍ സമരം തുടങ്ങിയത്. കോഴിക്കോട് കാട്ടിള പീടികയിലെ സില്‍വര്‍ലൈന്‍ സമരം 2021 ഒക്ടോബര്‍ രണ്ടിനാണ് ആരംഭിച്ചത്.
മാടപ്പള്ളി സമരം തുടങ്ങിയത് 2022 മാര്‍ച്ച് 17ന്
കോട്ടയം ജില്ലയുടെ അതിര്‍ത്തിയായ മാടപ്പള്ളി വള്ളോക്കുന്ന് പാറയ്ക്കല്‍ കൃഷ്ണന് നായരുടെ പുരയിടത്തില്‍ 2022 മാര്‍ച്ച് 17ന് സില്‍വര്‍ലൈന്‍ സര്‍വേക്കായി മഞ്ഞക്കുറ്റികള്‍ സ്ഥാപിക്കാനെത്തിയ സംഘത്തെ മാടപ്പള്ളി റീത്തുപള്ളി ജംഗ്ഷനില്‍ രാവിലെ 8.30ന് മനുഷ്യമതില്‍ തീര്‍ത്ത് നാട്ടുകാര്‍ പ്രതിരോധിച്ചു തടഞ്ഞുനിര്‍ത്തി. ഉച്ചയ്ക്ക് 1.30വരെ പ്രതിരോധം സമാധാനപരമായി തുടര്‍ന്നു.
1.30ടെ അന്നത്തെ ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിന് ഉന്നതാധികൃതരില്നിന്നും ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്ന് സമരനേതാക്കളായ ബാബു കുട്ടന്‍ചിറ, വി.ജെ. ലാലി, മിനി കെ. ഫിലിപ്പ്, റോസിലിന് ഫിലിപ്പ് തുടങ്ങിയവരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. ഒരു മഞ്ഞക്കുറ്റിയെങ്കിലും സ്ഥാപിക്കാന്‍ പോലീസ് തയാറായതോടെ സംഘര്‍ഷം സൃഷ്ടിക്കപ്പെടുകയായിരുന്നു.
ഇതോടെ കൂടുതല്‍ പോലീസ് സന്നാഹം എത്തി. നാടിന്റെ നാനാഭാഗത്തുനിന്നുള്ളവരും പ്രവഹിച്ചു. തുടര്‍ന്ന് പോലീസ് സ്ത്രീകളെയടക്കം സമരക്കാരെ അറസ്റ്റു ചെയ്ത് റോഡിലൂടെ വലിച്ചിഴച്ച് തൃക്കൊടിത്താനം സ്റ്റേഷനിസലെത്തിച്ചു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കാനും യുഡിഎഫ്, ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദവും ഇടപെടലും വേണ്ടി വന്നു.
പന്തല്‍കെട്ടി സമരം 2022 ഏപ്രില്‍ 20മുതല്‍
2022 ഏപ്രില്‍ 20ന് റീത്തുപള്ളി ജംഗ്ഷനില്‍ പന്തല്‍കെട്ടി സമരം തുടങ്ങി. ഈ സമരം ഒരുദിനംപോലും മുടങ്ങാതെ ഇന്ന് 1321ാം ദിവസത്തിലേക്കു കടക്കുകയാണ്. വിവിധ ദിനങ്ങളിലെ സമരങ്ങളില്‍ 99 രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനകളും നേതാക്കളും പങ്കെടുത്തതോടെ പോരാട്ടത്തിന് സംസ്ഥാന ശ്രദ്ധനേടി. പദ്ധതിയുടെ ഡിപിആറിന് കേന്ദ്രാനുമതി ലഭിച്ചതുമില്ല.
ഇതോടെ പദ്ധതിയില്‍നിന്നും സര്‍ക്കാര്‍ പിന്നാക്കം പോയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടേയും എല്‍ഡിഎഫ് കണ്‍വീനറുടെയും കഴിഞ്ഞ ദിവസത്തെ പ്രസ്താവനകളാണ് സില്‍വര്‍ലൈന്‍ വിരുദ്ധ സമിതികള്‍ക്ക് ജീവന് വയ്പിച്ചത്.
കേസുകള്‍ റദ്ദ് ചെയ്യണം
പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനായി നിര്‍ദിഷ്ട പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിലെ ബ്ലോക്ക് നമ്പറുകളും സര്‍വേ നമ്പറുകളും ഉള്‍പ്പെടുത്തി 2021 ഓഗസ്റ്റ്18, ഒക്ടോബര്‍ 30നുമായി കേരളസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം പിൻവലിക്കണം. ഇത് നിലനില്‍ക്കുന്നതിനാല്‍ വസ്തുവിന്റെ ക്രയവിക്രയമോ ബാങ്ക് വായ്പകളോ ലഭ്യമാകുന്നില്ല. പല കുടുംബങ്ങളിലെയും മക്കളുടെയും വിദ്യാഭ്യാഭ്യാസവും വിവാഹവും ബുദ്ധിമുട്ടിലാണ്.
ഇതുമായി ബന്ധപ്പെട്ട് പോലീസ് എടുത്തിരിക്കുന്ന നിരവധി കേസുകള്‍ കേസില്‍ അകപ്പെട്ടവര്‍ക്ക് പ്രതിസന്ധിയാണ്. ഈ കേസുകള്‍ എത്രയും വേഗം പിന്‍ലിക്കണം. കേസുകള്‍ പിന്വിലിക്കണമെന്ന ആവശ്യം നിയമസഭയില്‍ എത്തിയിട്ടും മുഖ്യമന്ത്രി പരിഗണിച്ചില്ല. നിരവധി കേസുകള്‍ പിഴയടച്ചു തീര്‍പ്പാക്കി. ഇനിയും 11 കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുമ്പോട്ടു പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കേരള ജനതയെ അണിനിര്‍ത്തി എതിര്‍ക്കും.
- ബെന്നി ചിറയില്‍
