സിപിഎമ്മിന്റെ ജാതിവിവേചനത്തിനെതിരേ പ്രതികരിച്ച ചിത്രലേഖയുടെ ഓട്ടോറിക്ഷ അജ്ഞാതര്‍ കത്തിച്ചു

സിപിഎമ്മുകാര്‍ ജാതി വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധിച്ച ചിത്രലേഖയുടെ ഓട്ടോറിക്ഷ കത്തിനശിച്ചു.

കാട്ടാമ്പള്ളിയിലെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ കത്തുന്നത് പുലര്‍ച്ചെ രണ്ടുമണിക്കാണ് വീട്ടുകാര്‍ കണ്ടത്.

ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വളപട്ടണം പോലീസിന്റെ നേതൃത്വത്തില്‍ തീ അണച്ചു.

പോലീസ് ചിത്രലേഖയുടെ മൊഴിയെടുത്തിട്ടുണ്ട്. മുന്‍പും ഇവരുടെ ഓട്ടോയ്ക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്.

കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ട് സ്വദേശിനിയായ ചിത്രലേഖ 2004ലാണ് എടാട്ട് സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കാന്‍ എത്തിയത്.

എന്നാല്‍ സിപിഎം-സിഐടിയു പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജോലി ചെയ്യാനായില്ല. അതിനിടെ, ചിത്രലേഖയുടെ ഓട്ടോ തീവച്ച് നശിപ്പിച്ചു.

സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്ന് പിരിവിട്ട് വാങ്ങിനല്‍കിയ ഓട്ടോയും തീവച്ച് നശിപ്പിച്ചു.

സിപിഎം നല്‍കിയ പരാതിയില്‍ പോലീസ് പല തവണ ചിത്രലേഖയ്ക്കെതിരെ കേസെടുക്കുകയും ചെയ്തു.

സിപിഎം അതിക്രമത്തിനെതിരേ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ നാല് മാസത്തോളം കുടില്‍കെട്ട സമരവും ചിത്രലേഖ നടത്തിയിരുന്നു.

പിന്നീട് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് സമരം മാറ്റി. അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഇടപെട്ട് കാട്ടാമ്പള്ളിയില്‍ ചിത്രലേഖയ്ക്ക് അഞ്ച് സെന്റ് സ്ഥലം അനുവദിച്ചിരുന്നു.

Related posts

Leave a Comment