പരവൂർ: റെയിൽവേ സ്റ്റേഷനുകളിലെ ശുചിത്വം കാത്തുസൂക്ഷിക്കുന്നതിനും യാത്രക്കാർക്ക് സമാധാനപരമായ രാത്രിയാത്ര ഉറപ്പാക്കുന്നതിനുമായി ഇന്ത്യൻ റെയിൽവേ എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമാക്കി. ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും മാലിന്യം തള്ളുന്നവർക്കെതിരെയും രാത്രികാലങ്ങളിൽ സഹയാത്രികർക്ക് ശല്യമുണ്ടാക്കുന്നവർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കാനാണ് റെയിൽവേയുടെ തീരുമാനം.
ശുചിത്വ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് റെയിൽവേ സ്വീകരിക്കുന്നത്. വെസ്റ്റേൺ റെയിൽവേയിൽ മാത്രം കഴിഞ്ഞ ഏപ്രിലിൽ ട്രെയിനിലും പരിസരത്തും തുപ്പിയതിനും മാലിന്യം തള്ളിയതിനും 2,657 പേരെയാണ് പിടികൂടിയത്. കഴിഞ്ഞ വർഷം ഇത് വെറും 227 ആയിരുന്നു. പിഴത്തുകയിലും 13 ഇരട്ടി വർധനയുണ്ടായി. 42,050 രൂപയിൽ നിന്ന് 5.37 ലക്ഷം രൂപയായാണ് പിഴത്തുക ഉയർന്നത്.
സിസിടിവി നിരീക്ഷണം ശക്തമാക്കിയതും കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചതുമാണ് നിയമലംഘകരെ പിടികൂടാൻ സഹായിച്ചത്. റെയിൽവേ ആക്ട് സെക്ഷൻ 198 പ്രകാരം ‘സീറോ ടോളറൻസ്’ നയമാണ് അധികൃതർ പിന്തുടരുന്നത്. മൺസൂൺ കാലത്ത് മാലിന്യങ്ങൾ ഡ്രെയിനേജ് സംവിധാനങ്ങളെ തടസപ്പെടുത്തുന്നത് ഒഴിവാക്കാൻ ഇത്തരം നടപടികൾ അത്യാവശ്യമാണെന്ന് റെയിൽവേ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
രാത്രി 10 മുതൽ രാവിലെ ആറ് വരെയുള്ള സമയത്ത് യാത്രക്കാർ പാലിക്കേണ്ട നിബന്ധനകൾ റെയിൽവേ വീണ്ടും ഓർമിപ്പിച്ചു.ഫോണിലൂടെയുള്ള ഉച്ചത്തിലുള്ള സംസാരവും സ്പീക്കറിൽ പാട്ട് കേൾക്കുന്നതും നിരോധിച്ചു. യാത്രക്കാർ നിർബന്ധമായും ഇയർഫോണുകൾ ഉപയോഗിക്കണം. രാത്രി 10 ന് ശേഷം മിഡിൽ ബർത്ത് റിസർവ് ചെയ്ത യാത്രക്കാർക്കായി വിട്ടുകൊടുക്കണം.
ഉറക്കത്തിന് തടസമാകുന്ന തരത്തിലുള്ള വെളിച്ചം ഒഴിവാക്കി നൈറ്റ് ലൈറ്റുകൾ മാത്രം ഉപയോഗിക്കണം.രാത്രി 10 ന് ശേഷം ട്രെയിനിൽ കയറുന്നവരൊഴികെ മറ്റുള്ളവരുടെ ടിക്കറ്റ് പരിശോധന ഒഴിവാക്കാൻ ടിടിഇമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.രാത്രിയാത്രയിൽ ഭക്ഷണത്തിനായി ഇ-കാറ്ററിംഗ് വഴി മുൻകൂട്ടി ഓർഡർ ചെയ്യാൻ യാത്രക്കാർ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.
