നെടുങ്കണ്ടം: പുഷ്പകണ്ടത്ത് ഗൃഹനാഥന് കീടനാശിനി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത് ഭൂമാഫിയയുടെ ഭീഷണിയും സമ്മര്‍ദവും മൂലമാണെന്ന് കുടുംബവും സ്വയംസഹായ സംഘവും ആരോപിച്ചു. അണക്കരമെട്ട് സ്വദേശിയായ യദുഭവനില് നടരാജന്(55) ആണ് കഴിഞ്ഞ എട്ടിന് ജീവനൊടുക്കാൻ ശ്രമിച്ചത്. തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഇയാള്‍ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണ്.
രോഗിയും കൂലിപ്പണിക്കാരനുമായ നടരാജനും ഭാര്യ ഷീലയും വീട് വയ്ക്കുന്നതിനായി പുഷ്പകണ്ടം അണക്കരമെട്ട് റോഡരികില്‍ 10 സെന്റ് സ്ഥലം വാങ്ങിയിരുന്നു. ഇവിടെ തറ കെട്ടുന്നതിന് മണ്ണ് നീക്കുന്ന സമയം മുതല്‍ ചിലര്‍ റവന്യു വകുപ്പിനും മറ്റും പരാതി നല്കി തങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നതായി ഷീല പറഞ്ഞു.
ഏറ്റവുമൊടുവില്‍ സ്ഥലത്തെ രണ്ട് ഉരുളന്‍ കല്ലുകള്‍ പൊട്ടിച്ചപ്പോള്‍ അതിനെതിരേയും പരാതി നല്കി. വില്ലേജ് ഓഫീസില്‍നിന്നാണെന്നും പറഞ്ഞ് രണ്ടു പേര് വന്ന് വീടുപണി നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ വന്‍ തുക പിഴ അടയ്ക്കണമെന്നും അറിയിച്ചു. ഇതിന്റെ മാനസിക സമ്മര്‍ദത്തിലാണ് നടരാജൻ വിഷം കഴിച്ചതെന്നു സംഘം പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഇതേപ്പറ്റി വില്ലേജ് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെ ആരെയും ഓഫീസില്‍നിന്നു പറഞ്ഞയച്ചിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്.സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഉടുമ്പന്‍ചോല താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിക്കും ജില്ലാ പോലീസ് മേധാവിക്കും നെടുങ്കണ്ടം പോലീസിലും പരാതി നല്‍കിയിട്ടുണ്ടെന്ന് സംഘം ഭാരവാഹികളായ ഷിജു കുര്യാക്കോസ്, സേവ്യര്‍ ജോസഫ്, മറ്റ് സംഘാംഗങ്ങള്‍, നടരാജന്റെ ഭാര്യ ഷീല എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
