കോഴിക്കോട്: ആത്മഹത്യയെന്ന് ആദ്യഘട്ടത്തിൽ വിലയിരുത്തപ്പെട്ട കേസ് കൊലപാതകമാണെന്ന് തെളിയിച്ച് കേരള പോലീസ്. കോഴിക്കോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്നലെ അപ്രതീക്ഷിത ട്വിസ്റ്റുണ്ടായതോടെയാണ് 36കാരനായ വൈശാഖ് എന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം 24നാണ് ആത്മഹത്യയെന്ന് എഴുതിത്തള്ളിയ മരണം സംഭവിച്ചത്.
ഏലത്തൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ വ്യവസായ യൂണിറ്റില്‍ 26കാരിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതി തൂങ്ങിമരിച്ചതാണെന്നും തന്റെ ഭാര്യയുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും മൊഴി നല്കിയതാകട്ടെ ഇവരുടെ ബന്ധുവായ വൈശാഖും.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…”വൈശാഖും യുവതിയില്‍ പ്രണയത്തിലായിരുന്നു. ഒന്നിച്ച് ജീവിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഒന്നിച്ച് ജീവിതം അവസാനിപ്പിക്കാമെന്നും വിശ്വസിപ്പിച്ച് വൈശാഖ് യുവതിയെ വിളിച്ചുവരുത്തി. രണ്ട് കൊലക്കയറുകള്‍ മുൻകൂട്ടി തയാറാക്കിയിരുന്നു. എന്നാല്‍, യുവതി കഴുത്തിലൂടെ കയറിട്ടയുടന്‍ വൈശാഖ് ഇവര്‍ കയറിനിന്നിരുന്ന സ്റ്റൂള് തട്ടിത്തെറിപ്പിച്ചു. ആത്മഹത്യയെന്ന കഥ വിശ്വസനീയമാക്കുന്നതിനായി വൈശാഖ് സ്വന്തം ഭാര്യയെ വിളിച്ചുവരുത്തി തന്റെ ‘ഞെട്ടല്‍’ പ്രകടിപ്പിക്കുകയും ചെയ്തു”.
മരണശേഷവും യുവതി ലൈംഗികപീഡനത്തിനരയായി എന്ന ഫോറന്‍സിക് കണ്ടെത്തലാണ് കേസില്‍ നിര്‍ണായകമായത്. രാത്രി സംഭവസ്ഥലത്ത് വീണ്ടുമെത്തി സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാനും വൈശാഖ് പദ്ധതിയിട്ടിരുന്നതായി പോലീസ് പറയുന്നു. ഈ ദൃശ്യങ്ങള്‍ കൃത്യസമയത്ത് ലഭിച്ചതും പോലീസിന് സഹായകരമായി.
വിവാഹം കഴിക്കാന്‍ യുവതി തന്നെ നിരന്തരം നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിലേക്ക് തന്നെ കൊണ്ടെത്തിച്ചതെന്ന് വൈശാഖ് പോലീസിനോട് പറഞ്ഞു.
കൊലപാതകമെന്ന് തെളിഞ്ഞ ‘ആത്മഹത്യ’: കേസ് മാറിമറിഞ്ഞത് ഇങ്ങനെ
