അഡാര്‍ ലവിനെ നേരെ ‘കണ്ണിറുക്കി സുപ്രീം കോടതി’ ! അഡാര്‍ ലവിനെതിരേ ഇനി രാജ്യത്ത് ഒരിടത്തും കേസെടുക്കാന്‍ പാടില്ല; കണ്ണിറുക്കല്‍ അനുവദിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രിയാ വാര്യര്‍…

ന്യൂഡല്‍ഹി: പ്രിയാ വാര്യര്‍ക്കിനി ധൈര്യപൂര്‍വം കണ്ണിറുക്കാം.ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വീഡിയോയ്ക്കെതിരായ നിയമനടപടികള്‍ എല്ലാം സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തു. രണ്ട് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകളില്‍ തുടര്‍ നടപടി പാടില്ല. വീഡിയോ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഭാവിയില്‍ ഒരു കേസും രാജ്യത്ത് ഒരിടത്തും എടുക്കാന്‍ പാടില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും. കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് അഡാര്‍ ലവിലെ നായിക പ്രിയ പി വാര്യര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഗാനരംഗവുമായി ബന്ധപ്പെട്ട് ചിത്രത്തിലെ നായിക പ്രിയ വാര്യര്‍ക്കും സംവിധായകന്‍ ഒമര്‍ ലുലുവിനും എതിരെ ഹൈദരാബാദിലും ഔറംഗ ബാദിലുമാണ് കേസുള്ളത്. ഇത് ചോദ്യം ചെയ്ത് പ്രിയ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.കേസില്‍ എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ല എന്ന ചോദ്യവും സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ ആരാഞ്ഞു. പ്രിയക്കും സംവിധായകനുമെതിരെ ഹൈദരാബാദിലും ഔറംഗബാദിലും കേസുണ്ട്.

രണ്ട് പോലീസ് സ്റ്റേഷനുകളിലും പരാതിയുണ്ട്. യുട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ ആയതിനാല്‍ പല സംസ്ഥാനങ്ങളിലും കേസുകള്‍ വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുള്ള ബുദ്ധിമുട്ട് മുന്നില്‍ കണ്ടാണ് പരമോന്നത കോടതിയെ തന്നെ സമീപിക്കുന്നതെന്നും പ്രിയയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ഇതുപരിഗണിച്ചാണ് കോടതി സ്റ്റേ അനുവദിച്ചത്. എന്തായാലും കോടതി വിധി അനുകൂലമായതോടെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും അത് ആശ്വാസമായി.

 

Related posts