യുക്രൈയിനിലേക്ക് ആളുകളുടെ കുത്തൊഴുക്ക് ! വാടക ഗര്‍ഭധാരണം നിയമവിധേയമാക്കിയ ശേഷം ഈ രാജ്യത്ത് നടക്കുന്നത്…

2002ലാണ് യുക്രൈനില്‍ വാടക ഗര്‍ഭധാരണം നിയമവിധേയമാക്കിയത്. ഇതോടെ രാജ്യത്തേക്ക് വിദേശ ദമ്പതികളുടെ കുത്തൊഴുക്ക് ആരംഭിച്ചു.

22ലക്ഷത്തോളം രൂപ ചെലവാക്കിയാല്‍ സ്വന്തമായി ഒരു കുഞ്ഞ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാം എന്നതാണ് യുക്രൈനിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.

യു.എസിലാണെങ്കില്‍ 60-90 ലക്ഷം രൂപ വരെ ചെലവ് വരുന്നിടത്താണിത്. വിദേശത്ത് നിന്നുള്ളവര്‍ ഇവിടേക്കെത്താന്‍ തുടങ്ങിയതോടെ മാതൃത്വത്തെ വ്യവസായമായി മാറ്റിയിരിക്കുകയാണ് യുക്രെയ്ന്‍.

ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന സ്ത്രീകള്‍ക്ക് ഒരു പ്രസവത്തിന് എട്ടു ലക്ഷത്തോളം രൂപയാണ് ഒരു കമ്പനി നല്‍കുക.

മാത്രമല്ല, ഓരോ മാസവും 19,000 രൂപ എന്ന നിരക്കില്‍ ഒമ്പതു മാസം സ്‌റ്റൈപ്പന്റും നല്‍കുന്നു. അതായത്, യുക്രെയ്നിലെ ശരാശരി വാര്‍ഷിക ശമ്പളത്തിന്റെ മൂന്നിരട്ടിയിലധികം തുകയാണ് ഒരു വാടക ഗര്‍ഭധാരണത്തിന് ലഭിക്കുക.

എന്നാല്‍ കുഞ്ഞുങ്ങള്‍ വേണമെന്നാവശ്യം വര്‍ധിക്കുന്നതോടെ വാടക ഗര്‍ഭപാത്രം നല്‍കിയ സ്ത്രീകളും കുഞ്ഞുങ്ങളെ അന്വേഷിച്ചെത്തുന്ന ദമ്പതിമാരും ഒരുപോലെ ചൂഷണത്തിന് ഇരയാകാറുണ്ടെന്നാണ് കീവില്‍ നിന്നുള്ള അഭിഭാഷകന്‍ സെര്‍ജി അന്റൊനോവ് വ്യക്തമാക്കുന്നത്.

രാജ്യത്തെ വാടക അമ്മമാരുടെ കണക്ക് എത്രയാണെന്ന് ആരോഗ്യ മന്ത്രാലയത്തിന് പോലും വ്യക്തമല്ല. രാജ്യത്ത് ഓരോ വര്‍ഷവും ഇത്തരത്തില്‍ 2000-2500 കുഞ്ഞുങ്ങള്‍ ജനിക്കുന്നുണ്ടെന്ന് സെര്‍ജി അന്റൊനോവ് വ്യക്തമാക്കുന്നു.

ഉപഭോക്താക്കളില്‍ മൂന്നിലൊന്ന് ചൈനക്കാരാണ്. വാടക ഗര്‍ഭധാരണത്തിന് തയ്യാറാകുന്ന സ്ത്രീകള്‍ക്ക് ചിലപ്പോള്‍ വാഗ്ദാനം ചെയ്ത പണം പോലും ലഭിക്കാറില്ല എന്നതാണ് വാസ്തവം. ഗര്‍ഭധാരണത്തിന്റെ സമയത്ത് കിടക്കാന്‍ ഒറ്റയ്ക്കൊരു കിടക്ക പോലും കിട്ടാറില്ല.

ചില സന്ദര്‍ഭങ്ങളില്‍, വാടക ഗര്‍ഭപാത്രത്തില്‍ ജനിച്ച കുട്ടികളുമായി തങ്ങള്‍ക്ക് ജനിതക ബന്ധമില്ലെന്ന് മാതാപിതാക്കള്‍ പറയും.

ഇതോടെ ആ കുഞ്ഞിനെ എന്തു ചെയ്യും എന്ന അങ്കലാപ്പിലായിരിക്കും ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയ സ്ത്രീകള്‍.

നിയമവിരുദ്ധമായ വാണിജ്യ ദത്തെടുക്കലുകളുടെ മറയായി ചില ക്ലിനിക്കുകള്‍ വാടക ഗര്‍ഭധാരണം ഉപയോഗിക്കുന്നുണ്ടെന്നും അധികൃതര്‍ സംശയിക്കുന്നു.

വ്യവസ്ഥകളില്ലാത്ത വിധത്തിലുളള കുഞ്ഞുങ്ങളുടെ ഉത്പാദനത്തിനെതിരേ കുട്ടികളുടെ അവകാശത്തിനു വേണ്ടിയുള്ള കമ്മീഷണര്‍ മൈക്കോല കുലേബ രംഗത്തെത്തിയിരുന്നു.

യുക്രെയ്ന്‍ അന്താരാഷ്ട്ര ‘ബേബി സ്റ്റോര്‍’ ആയി മാറുന്നുവെന്നും ഈ വ്യവസായം അവസാനിപ്പിക്കണമെന്നും കുലേബ പറഞ്ഞിരുന്നു.

Related posts

Leave a Comment