അമ്മയ്‌ക്കൊപ്പം തൊണ്ടു തല്ലാന്‍ 12-ാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചു; കിടപ്പും പഠിത്തവുമെല്ലാം റെയില്‍വേ പ്ലാറ്റ്‌ഫോമില്‍; സിവില്‍ സര്‍വീസില്‍ ഉന്നതവിജയം നേടിയ ശിവഗുരു പ്രഭാകരന്‍ ഒരു പാഠമാണ്…

കൊച്ചി: ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ നേടാന്‍ കഴിയാത്തതായി യാതൊന്നുമില്ലെന്നാണ് പറയാറ്. ഈ വാക്കുകള്‍ അന്വര്‍ഥമാക്കുന്നതാണ് ഇക്കൊല്ലത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശിവഗുരു പ്രഭാകരന്‍ എന്ന യുവാവിന്റെ ജീവിതം.

തഞ്ചാവൂരിലെ പട്ടുക്കോട്ടൈ സ്വദേശിയായ പ്രഭാകരന്‍ അഖിലേന്ത്യ തലത്തില്‍ 101-ാം റാങ്ക് നേടി സിവില്‍ സര്‍വീസിലേക്ക് നടന്നുകയറിയത് ജീവിത ദുരിതങ്ങളോട് പടവെട്ടിയാണ്. മദ്യപാനിയായ പിതാവ് കുടുംബത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന് മനസിലാക്കിയ പ്രഭാകരന്‍ തൊണ്ട് തല്ലി ഉപജീവനം കണ്ടെത്തിയ അമ്മയെ സഹായിക്കാന്‍ 12-ാം ക്‌ളാസില്‍ വച്ച് പഠനമുപേക്ഷിച്ചു.

പിന്നീട് തടിയറുപ്പ് മില്ലിലെ സഹായിയായും കര്‍ഷകത്തൊഴിലാളിയായും മൊബൈല്‍ കടയിലെ സെയില്‍സ് മാനായുമെല്ലാം പണിയെടുത്തു. ഇതിനിടെ അനുജനെ എഞ്ചിനീയറിംഗിനും പഠിക്കാനയച്ചു. അനുജത്തിയെ വിവാഹം കഴിപ്പിച്ചയച്ചു.

ഇതിനു ശേഷമാണ് പാതി വ!ഴിയില്‍ മുടങ്ങിയ പഠനം തുടങ്ങിയാലോയെന്ന് ആലോചിക്കുന്നത്.പിന്നീട് വെല്ലൂരിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍നിന്ന് ബി ടെക് നേടിയ ശേഷം മദ്രാസ് ഐ ഐ ടിയില്‍ നിന്ന് ഉയര്‍ന്ന റാങ്കോടെ എം ടെകും പാസായി.

മൊബൈല്‍ ഷോപ്പില്‍ സെയില്‍സ് മാനായി ജോലിയെടുത്താണ് ഐ ഐ ടി എന്‍ട്രന്‍സ് കോച്ചിംഗിനിടെ ജീവിതച്ചെലവിനുള്ള പണം കണ്ടെത്തിയത് ഈ സമയമത്രയും രാത്രികാലങ്ങളിലെ ഉറക്കം സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്‌റ്റേഷന്‍ പ്‌ളാറ്റ്‌ഫോമിലായിരുന്നു.

ഐഐടി പഠനത്തിനിടെ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പരിശീലനവും തുടങ്ങിയിരുന്നു. മൂന്നു തവണ സിവില്‍ സര്‍വീസ് കടമ്പ കടക്കാനായില്ല. നാലാം തവണ പ്രഭാകരന്റെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ യുപിഎസ്‌സിക്കു മുട്ടു മടക്കേണ്ടി വന്നു.ജീവിതം അവസാനിച്ചുവെന്ന് കരുതിയ ഇടത്തു നിന്ന് ജീവിതം തിരികെ പിടിച്ച പ്രഭാകരന്‍ രാജ്യത്തെ യുവാക്കള്‍ക്ക് മാതൃകയാവുകയാണ്.

 

Related posts