ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കടത്തിനു പിന്നില്‍ കൊടും തീവ്രവാദ ഗ്രൂപ്പുകള്‍ ! എല്ലാം നിയന്ത്രിക്കുന്നത് ദാവൂദിന്റെ അനുയായി നദിം; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

ഇന്ത്യയിലേക്കുള്ള സ്വര്‍ണ കള്ളക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കൊടുംതീവ്രവാദ ഗ്രൂപ്പുകളെന്ന് വിവരം. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ദുബായിലെ റോയല്‍ ജുവലറിയടക്കം ചില സ്വര്‍ണാഭരണ വിനിമയ സ്ഥാപനങ്ങള്‍, ഇന്ത്യയിലെ ജുവലറി ഉടമയായ മനോജ് ഗിരിധര്‍ലാല്‍ ജെയിന്‍, ഹാപ്പി അരവിന്ദ് കുമാര്‍, ഹവാല ഇടപാടുകാരന്‍ അഹുല്‍ ഫത്തേവാല എന്നിവരുടെ പേരും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ഇന്ത്യയിലേക്കുള്ള സ്വര്‍ണ കള്ളക്കടത്തിലെ നല്ലൊരു പങ്കും നടക്കുന്നത് നേപ്പാള്‍, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള റോഡ് മാര്‍ഗമാണ്. കള്ളക്കടത്ത് സ്വര്‍ണവുമായി കാരിയര്‍മാര്‍ നേപ്പാളിലെ ത്രിഭുവന്‍ വിമാനത്താവളത്തിലെത്തിയാല്‍ റോഡ് മാര്‍ഗം ഇന്ത്യന്‍ അതിര്‍ത്തി കടത്തിവിടാന്‍ പ്രത്യേക വാഹനങ്ങളുണ്ടാകും. ഇന്ത്യയിലേക്കുള്ള സ്വര്‍ണം കള്ളക്കടത്ത് നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമിന്റെ ഉറ്റ അനുചരന്‍ നദീം. ഇവിടേക്കു മയക്കുമരുന്ന് കടത്തുന്നതും പാകിസ്താന്‍ സ്വദേശിയായ ഇയാള്‍ നേതൃത്വം നല്‍കുന്ന ശൃംഖലയാണെന്നും എഫ്ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തേക്കുള്ള സ്വര്‍ണം കള്ളക്കടത്തിനു പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളാണെന്ന യു.എസ് കുറ്റാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യെയും വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റോയെയും അന്വേഷണം ഏല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. സ്വര്‍ണം കള്ളക്കടത്ത് അന്വേഷിക്കുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സി (ഡി.ആര്‍.ഐ)നും കസ്റ്റംസിനും പുറമേയാണ് റോയും എന്‍.ഐ.എയും ഇടപെടുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ സന്തത സഹചാരിയാണെന്നതു മറച്ചുവച്ച് ദുബായിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലുമാണു നദീം പ്രധാനമായും തങ്ങുന്ന്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനെന്നാണു വിലാസം.

ഇയാള്‍ക്കു പിന്നില്‍ സ്വര്‍ണം, മയക്കുമരുന്ന് കടത്തിനായി അനേകം പേരുണ്ട്. ദുബായില്‍ ബിസിനസ് നടത്തുന്ന ഇന്ത്യന്‍ സ്ത്രീകളെ ഉപയോഗിച്ചാണു പ്രധാനമായും സ്വര്‍ണം കടത്തുന്നത്. സ്വര്‍ണക്കടത്തിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ കഴക്കൂട്ടം സ്വദേശിനി സെറീന ഷാജി ദുബായില്‍ ഇയാളുടെ ബിസിനസ് പങ്കാളിയാണ്. ദുബായിലും അബുദാബിയിലും ബ്യൂട്ടി പാര്‍ലര്‍ ബിസിനസ് നടത്തുകയാണ് സെറീന. നദീമിന്റെ അടുത്ത പരിചയക്കാരനായ കഴക്കൂട്ടം സ്വദേശി ജിത്തുവാണ് സെറീനയെ കള്ളക്കടത്ത് ശൃംഖലയില്‍ കണ്ണിചേര്‍ത്തത്.

ഇന്ത്യന്‍ കരസേനയിലെ ഒരു ലഫ്റ്റനന്റ് കേണല്‍, എയര്‍ ഇന്ത്യയുടെ ഒരു മുതിര്‍ന്ന പൈലറ്റ് എന്നിവരും നിരവധി വിമാനക്കമ്പനി ഉദ്യോഗ്സഥരും സ്വര്‍ണം കള്ളക്കടത്തിലെ കണ്ണികളാണ്. ഇന്ത്യയിലും വിദേശത്തുമുള്ള വിമാനത്താവളങ്ങളിലെ ഹാന്‍ഡ്ലിങ് വിഭാഗത്തിലെ ചില ജീവനക്കാര്‍ ഇവരുടെ സഹായികളാണ്. വിമാനത്താവളത്തിലെയും കസ്റ്റംസ് വകുപ്പിലെയും ഏതാനും ഉദ്യോഗസ്ഥരും ശൃംഖലയിലെ മാസപ്പടി പറ്റുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related posts