താലൂക്ക് ഓഫീസില്‍ ചെന്നപ്പോള്‍ അവിടെനിന്ന് പറഞ്ഞത് അങ്ങനെ ഒരു പെന്‍ഷന്‍ ചേച്ചിക്ക് ഇല്ല എന്നാണ് ! പല ഹോട്ടലുകളില്‍ നിന്നും കടം പറഞ്ഞാണ് ഭക്ഷണം കഴിക്കുന്നത്; ജീവിക്കാന്‍ കഷ്ടപ്പെടുകയാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി…

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയുടെ ഇപ്പോഴത്തെ അവസ്ഥ പരമദയനീയമെന്ന് റിപ്പോര്‍ട്ട്. തന്റെ അവസ്ഥയെക്കുറിച്ച് ജിഷയുടെ അമ്മ മാധ്യമങ്ങള്‍ക്കു മുമ്പില്‍ നടത്തിയ തുറന്നു പറച്ചില്‍ ഇങ്ങനെയാണ്…ഞാന്‍ മരിച്ചു പോയ ജിഷയുടെ അമ്മയാണ് എനിക്ക് മൂന്ന് വര്‍ഷമായിട്ട് പൈസകള്‍ ഒന്നും കിട്ടുന്നില്ല.

ഞാന്‍ ഭയങ്കര ബുദ്ധിമുട്ടിലാണ് കൊച്ചു മരിച്ചതിനുശേഷം എനിക്ക് തീരെ സുഖമില്ല. ഞാന്‍ കളക്ടറെ കാണാന്‍ പോയിരുന്നു. കളക്ടര്‍ രാജന്‍ പണിക്കര്‍ സാര്‍ പോയതിനുശേഷം വന്ന പുതിയ കലക്ടര്‍ മൂന്നുലക്ഷം രൂപ പലതവണയായിട്ടാണ് എനിക്ക് തന്നത്.

പക്ഷേ ആ കാശുകൊണ്ട് ചികിത്സിച്ചിട്ട് എന്റെ അസുഖങ്ങള്‍ ഒന്നും മാറിയില്ല. കൈക്ക് ഒരു ഓപ്പറേഷന്‍ വേണം എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഓപ്പറേഷന്റെ പണത്തിനു വേണ്ടി കളക്ടറെ കാണാന്‍ ഞാന്‍ പോയിരുന്നു പോയപ്പോള്‍ അവിടെ ഉള്ളവര്‍ എന്നെ കളക്ടറെ കാണിച്ചില്ല. ഞാന്‍ അപേക്ഷ കൊണ്ട് പോയിട്ട് എന്റെ അപേക്ഷ സ്വീകരിച്ചില്ല.

അവിടെയുള്ള ഒരു മേഡം ഞാന്‍ എപ്പോള്‍ ചെന്നാലും എന്നെ നിഷേധിച്ച് കളിയാക്കുന്ന രീതിയില്‍ ആണ് പെരുമാറാറുള്ളത്. ഇതൊക്കെ കളക്ടര്‍ അറിയുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയാന്‍ പാടില്ല. ഇവര്‍ കള്ളത്തരങ്ങള്‍ നടത്തി കൂട്ടുന്നതാണോ എന്നും എനിക്കറിയില്ല. പുറമേ കോടികള്‍ വന്നു എന്നാണ് പറയുന്നത്.

തെറ്റ് ചെയ്യാതെ മാനം മര്യാദയ്ക്ക് ജീവിക്കുന്ന എന്നെപ്പോലുള്ള പെണ്ണുങ്ങളുടെ മേല്‍ ചീത്തപ്പേരുണ്ടാക്കുന്നു ഇപ്പോഴത്തെ ചില നേതാക്കന്മാരുടെ ആളുകള്‍. എന്റെ കൊച്ചിനെ കൊന്നിട്ട് ഇത്രയും നാളായി എന്തുകൊണ്ട് ഇതുവരെ എന്റെ കൊച്ചിനെ കൊന്ന പ്രതികളെ ശിക്ഷിച്ചില്ല. അമീര്‍ ഇസ്ലാമിനെ പിടിച്ച് 20 ദിവസത്തിനുള്ളില്‍ ശിക്ഷ നല്‍കുമെന്ന് പറഞ്ഞിരുന്നു ഇതുവരെയും ശിക്ഷിച്ചിട്ടില്ല.

അതുപോലെ അമീര്‍ ഇസ്ലാമിന്റെ കൂടെ എത്ര കൂട്ടാളികള്‍ ഉണ്ടായിട്ടുണ്ട് എന്റെ കൊച്ചിനെ കൊല്ലാന്‍ അവരെ പോലും ഇതുവരെയും ശിക്ഷിച്ചിട്ടില്ല. എന്റെ മകള്‍ മരിച്ചപ്പോള്‍ അവളുടെ കയ്യില്‍ ഒരു തലമുടിയും ഒരു വിരലടയാളവും ഉണ്ടായിരുന്നു ഈ രേഖകളൊന്നും ഇരുവരെയും തെളിയിച്ചിട്ടില്ല.

മൂത്ത മോള്‍ ആണെങ്കില്‍ എന്നെ അന്വേഷിക്കുകയോ നോക്കുകയോ ഒന്നുമില്ല. ഇപ്പോള്‍ ഉള്ള നേതാക്കന്മാര്‍ ഞാന്‍ എങ്ങനെ ജീവിക്കുന്നു എന്തു ചെയ്യുന്നു എന്നുപോലും അന്വേഷിക്കാറില്ല. എന്റെ മകള്‍ മരിച്ചപ്പോള്‍ വന്നതാണ് അതല്ലാതെ ഇതുവരെയും വരുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല.

ഞാനാണെങ്കില്‍ എനിക്ക് പറ്റുന്ന രീതിയില്‍ കൂലിപ്പണി എടുത്തെങ്കിലും ജീവിക്കണമെന്ന ആഗ്രഹകാരിയാണ് ആരെയും പിടിച്ചുപറിച്ചോ മോഷ്ടിച്ചോ ജീവിക്കണമെന്ന ആഗ്രഹം എനിക്കില്ല. ജനങ്ങള്‍ തന്ന പൈസയാണ് ആ പൈസ എനിക്ക് കിട്ടണം.

കോടികള്‍ ഉണ്ട്, രാജേശ്വരി കോടീശ്വരി ആണ് എന്നൊക്കെയാണ് പുറത്ത് എല്ലാവരും അറിയുന്നത് അപ്പോള്‍ എനിക്ക് എത്ര കോടി പണം വന്നിട്ടുണ്ടോ ആ പണത്തിന്റെ സത്യാവസ്ഥ പുറത്തു വരണം. ഇപ്പോള്‍ എന്റെ പെന്‍ഷന്‍ നിഷേധിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച പൈസയാണ് ഞാന്‍ ചോദിക്കുന്നത്.

ആ പൈസയില്‍ നിന്ന് ഓണമായിട്ട് കൂടി എനിക്ക് കുറച്ചു പൈസ തന്നിട്ടില്ല. പത്രത്തിലൊക്കെ ന്യൂസ് ഉണ്ടായിരുന്നു ഓണമായിട്ട് രണ്ടുമാസത്തെ പെന്‍ഷന്‍ തുക എല്ലാവര്‍ക്കും കൊടുക്കുന്നുണ്ട് എന്ന്. അതറിഞ്ഞ്.
ഓണം കഴിഞ്ഞതിന്റെ പിറ്റേദിവസം പൈസ ചോദിച്ച് കൊണ്ട് ഞാന്‍ താലൂക്ക് ഓഫീസില്‍ ചെന്നപ്പോള്‍ അവിടെനിന്ന് പറഞ്ഞത് അങ്ങനെ ഒരു പെന്‍ഷന്‍ ചേച്ചിക്ക് ഇല്ല എന്നാണ്.

ഒരുപാട് ഹോസ്പിറ്റലില്‍ ചെന്ന് ഞാന്‍ ചികിത്സ നേടി പക്ഷേ ഇതുവരെയും എന്റെ കൈ ഭേദം ആയിട്ടില്ല. ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ പറഞ്ഞത് വീണ്ടും എനിക്ക് ഓപ്പറേഷന് വേണമെന്നാണ് ഓപ്പറേഷന് വേണ്ടി പണം വേണമെന്ന് പറഞ്ഞ് ഞാന്‍ കലക്ടറെ സമീപിച്ചിരുന്നു.

ജനങ്ങള്‍ തന്ന പണത്തില്‍ നിന്നാണ് ഞാന്‍ ചോദിക്കുന്നത്. വേറെ ഏതു നേതാക്കന്മാരുടെ കയ്യില്‍ നിന്നും ഞാന്‍ കാശ് ചോദിക്കുന്നില്ല. ഇതിനു മുന്‍പും പാര്‍ട്ടിക്കാര്‍ 15 ലക്ഷം രൂപ ബാങ്കില്‍ ഇട്ടിട്ട് ഞാന്‍ കാശ് ചോദിച്ചു കഴിഞ്ഞപ്പോള്‍ പാര്‍ട്ടിക്കാര്‍ പറഞ്ഞത്.

ആ പണം തിരിച്ച് പാര്‍ട്ടിക്കാര്‍ക്ക് തന്നെ വേണം ആ പണം നിങ്ങള്‍ക്ക് തരാന്‍ ഉള്ളതല്ല എന്നൊക്കെ പറഞ്ഞ് ഒരുപാട് ലഹള ഉണ്ടാക്കി. അങ്ങനെ ഒരു വിധത്തില്‍ ഞാന്‍ ആ പണം വാങ്ങിച്ച് എടുത്തു എന്റെ വീടു പണിതപ്പോള്‍ ഉണ്ടായ കടങ്ങള്‍ ഒക്കെ ആ പണംകൊണ്ട് വീട്ടി. ഇപ്പോള്‍ ശരിക്കും പറഞ്ഞുകഴിഞ്ഞാല്‍ പത്തു പൈസക്ക് പോലും നിവര്‍ത്തിയില്ല.

കളക്ടര്‍ പോയതിനു ശേഷം ഈ മൂന്നു ലക്ഷം രൂപ, പലതവണയായി എനിക്ക് തന്നു കൊണ്ടിരുന്ന പണം ഇപ്പോള്‍ നിര്‍ത്തല്‍ ചെയ്തിരിക്കുകയാണ്. ജനങ്ങള്‍ തന്ന പണം എനിക്ക് കിട്ടണം ആ പണം എനിക്ക് അവകാശപ്പെട്ട പണമാണ് ഒരു നേതാക്കന്മാരുടെയും പണമല്ല.

കലക്ടര്‍ പോയതിനുശേഷം മൂന്നുലക്ഷം രൂപ തന്നത് അല്ലാതെ പത്ത് പൈസ എനിക്ക് വരുമാനമില്ല ഞാന്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് നേതാക്കന്മാര്‍ എന്താണ് അന്വേഷിക്കാത്തത് സര്‍ക്കാര്‍ എന്നെ ഏറ്റെടുത്തിരിക്കുകയാണ് എന്ന് പറയുന്നു. എന്തുകൊണ്ട് എന്നെ അന്വേഷിക്കുന്നില്ല. എന്തുകൊണ്ട് എനിക്ക് ജനങ്ങള്‍ തന്ന പണം എനിക്ക് തരാത്തെ അവര്‍ പിടിച്ചുവെച്ചു.

എന്റെ പണം എനിക്ക് കിട്ടണം. അത് നേതാക്കന്മാരുടെയും കാശ് അല്ല പൊതുജനങ്ങളുടെ പണമാണ്. ആ പണം എനിക്ക് കിട്ടാതെ പറ്റില്ല. കാരണം എനിക്ക് ജീവിക്കാന്‍ വേറെ നിവര്‍ത്തി ഒന്നുമില്ല, എനിക്ക് സുഖമില്ല, ഞാന്‍ കുറെ നാളായി പെരുമ്പാവൂരിലെ പലരോടും ഒക്കെ കടം വാങ്ങിയാണ് ജീവിക്കുന്നത്. പല ഹോട്ടലുകളിലും കടം പറഞ്ഞാണ് ഭക്ഷണം കഴിക്കുന്നത്.

എന്റെ മൂത്ത മോള്‍ എന്നെ നോക്കുക പോലുമില്ല, എന്നെ നോക്കിക്കൊണ്ടിരുന്നത് എന്റെ ജിഷ മോളാണ്. നല്ല രീതിയില്‍ വളര്‍ത്തി പഠിപ്പിച്ചുകൊണ്ടിരുന്ന എന്റെ മകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് എനിക്ക് നിങ്ങളുടെ ആരുടെയും സഹായം തേടേണ്ടി വരില്ലായിരുന്നു. എനിക്ക് ഉണ്ട് എന്ന് പറഞ്ഞ പെന്‍ഷനും ഇപ്പോള്‍ ലഭിക്കുന്നില്ല.

എന്റെ ചികിത്സയുടെ ഭാഗമായി ഒരു ഇഞ്ചക്ഷന് ആയിരം രൂപയാണ് വില. ഒരു നേരത്തെ ഇഞ്ചക്ഷന്‍ എടുക്കാന്‍ വേണ്ടി ഞാന്‍ ആരോട് പണം വാങ്ങിക്കും. പെരുമ്പാവൂര്‍ ഉള്ള എല്ലാ കടകളിലും ഹോട്ടലുകളിലും മെഡിക്കല്‍ ഷോപ്പുകളിലും ഞാന്‍ കടം ചോദിച്ചു കഴിഞ്ഞു ഞാനിപ്പോള്‍ കടത്തില്‍ മുങ്ങി ജീവിച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ തന്ന പണം എനിക്ക് കിട്ടണം എന്റെ പെന്‍ഷന്‍ പണവും എനിക്ക് കിട്ടണം. ഇങ്ങനെയായിരുന്നു രാജേശ്വരി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

Related posts

Leave a Comment