പയ്യന്നൂര്‍: കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് പോലീസിന്റെ പിടിയില്‍.
ഭണ്ഡാര മോഷണങ്ങള്‍ പതിവാക്കിയ കോറോം കാനായിയിലെ തിക്കില് ബാബു എന്ന സുരേഷ് ബാബു(47)വാണ് കഴിഞ്ഞദിവസം രാത്രി പെരുമ്പ കെഎസ്ആര്‍ടിസി ബസ്സ്റ്റാൻഡിൽനിന്ന് പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്.
കുഞ്ഞിമംഗലം എടാട്ട് കുടുംബക്ഷേത്രമായ കൂത്തൂര്‍ വീട് മടയില്‍ മുത്തപ്പന് ക്ഷേത്രത്തിന്റെ ഭണ്ഡാരം പൂട്ടുപൊളിച്ച് കവര്‍ച്ച ചെയ്തതായി കണ്ടെത്തിയിരുന്നു.
5,000 രൂപയോളം കളവുചെയ്തതായും ക്ഷേത്രം ഭാരവാഹി എടാട്ടെ കൂത്തൂര്‍ വീട്ടില്‍ സുരേഷ് പോലീസില്‍ പരാതിപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്ന് കണ്ണൂര്‍ റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം പയ്യന്നൂര്‍ ഡിവൈഎസ്പി എം. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തെരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് ഇയാളെ പിടികൂടാനായത്.
പരിയാരം, കോരന്‍പീടിക, ചുമടുതാങ്ങി, തളിപ്പറമ്പ് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും കാവുംചാല്‍ ക്രിസ്തീയ ദേവാലയങ്ങളിലും ഭണ്ഡാരങ്ങള്‍ കവര്‍ച്ച നടത്തിയ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.സി. പ്രമോദ്, എസ്ഐമാരായ കെ.ടി.ബിജിത്ത്, അഭിലാഷ്, എഎസ്ഐ എ.ജി. അബ്ദുള്‍ റൗഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മറ്റു കവര്ച്ചാകേസുകളെപ്പറ്റിയുള്ള അന്വേഷണവും നടത്തുന്നുണ്ട്.
കുപ്രസിദ്ധനാക്കിയത് 20 വര്‍ഷത്തെ മോഷണപരമ്പര
പയ്യന്നൂര്‍: നരീക്കാംപള്ളി ക്ഷേത്രത്തില്‍ 20 വര്‍ഷം മുമ്പാണ് തിക്കില് ബാബു എന്ന സുരേഷ് ബാബുവിന്റെ ആദ്യമോഷണം.
പിന്നീട് മോഷണം തൊഴിലാക്കിയ ഇയാള്‍ ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങള്ക്കുപുറമെ ചെറിയ കടകളിലും മോഷണം നടത്തി.
മുന്‍പ് എടാട്ട് ക്ഷേത്രത്തിലെ മോഷണം നടത്തിയ സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് പിടികൂടിയിരുന്നു. മറ്റൊരു കേസിലെ ജയില്‍വാസത്തിനുശേഷം 2018 ഏപ്രില്‍ മൂന്നിന് പുറത്തിറങ്ങി.
രണ്ടാഴ്ചക്കുശേഷം 20ന് രാത്രി വെള്ളൂര്‍ കുടക്കത്ത് കൊട്ടണച്ചേരി ദേവസ്വം ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്തു.
21ന് രാത്രിയില്‍ ദേശീയപാതയിലെ എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങളും കവര്‍ന്നു.
ഈ കവര്‍ച്ചകളിലെ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് തിക്കില് ബാബുവിനെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ അവിചാരിതമായാണ് ഏപ്രില്‍ 26ന് രാത്രി ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്.
മുഖം ഓര്‍മയില്‍ സുക്ഷിക്കുന്ന തളിപ്പറമ്പ് ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡംഗമായ എഎസ്ഐ എന്‍. ഗോപിനാഥനാണ് അന്ന് ബാബുവിനെ പിടികൂടിയത്.
ബസിൽ യാത്ര ചെയ്യുന്നതിടെ പയ്യന്നൂരിലെത്തിയപ്പോഴാണ് എഎസ്ഐ എന്‍. ഗോപിനാഥ് ബാബുവിനെ കണ്ടതും പിടികൂടിയതും.
അഭിഭാഷകനെ നിയോഗിക്കാതെ കോടതി വിധിക്കുന്ന ശിക്ഷ അനുഭവിച്ച് തീര്‍ത്തശേഷം പുറത്തിറങ്ങുന്നതാണ് ഇയാളുടെ രീതി.
ജയില്‍ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ഡിസംബര്‍ 16ന് പുറത്തിറങ്ങിയശേഷവും കവര്‍ച്ച തുടരുന്നതിനിടയിലാണ് വീണ്ടും പിടിയിലാകുന്നത്.